കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാനപങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജില്ലാ കമ്മറ്റി മെമ്പര്‍മാരുടെ കൂട്ടതോല്‍വി സിപിഎമ്മില്‍ വിവാദം കത്തികയറുന്നു. മത്സരിച്ച 5 ജില്ലാ കമ്മറ്റി മെമ്പര്‍മാരില്‍ 4 പേര്‍ക്കും ദയനീയ തോല്‍വി ആയിരുന്നു. ജില്ലാ സഹകണബാങ്ക് മുന്‍ പ്രസിഡന്റും ജില്ലാകമ്മറ്റി മെമ്പറുമായ വി.പി.ശശീന്ദ്രന്, നഗരസഭ മുന്‍ പ്രതിപക്ഷ നേതാവ് കെ.ജെ.ജേക്കബ്, പി.കെ.സോമന്, പി.ജെ.വര്‍ഗീസ് എന്നിവരാണ് തോല്‍വി ഏറ്റുവാങ്ങിയത്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ഷൈലജ മാത്രമാണ് വിജയിച്ചത്. അച്ചുതാനന്ദന് പക്ഷത്തെ പ്രമുഖനായ വി.പി.ശശീന്ദ്രന്റെ തോല്‍വി പെരുമ്പാവൂര്‍ ഏരിയ കമ്മറ്റിയില്‍ ഒരു പൊട്ടിത്തെറിക്ക് കാരണമായേക്കും. അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 6-ാം വാര്‍ഡിലാണ് ശശീന്ദ്രന് മത്സരിച്ചത്. വി.പി.ശശീന്ദ്രനെ മനപൂര്വ്വനിര്ത്തി തോര്പ്പിക്കുകയായിരുന്നു വെന്നാണ് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ ആരോപണം. വര്‍ഷങ്ങളോളം പെരുമ്പാവൂര്‍ ഏരിയ കമ്മറ്റി സെക്രട്ടറിയായും.
ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുമായിരുന്നു. ജില്ലയില്‍ വിഎസ് പക്ഷത്തെ നയിച്ചിരുന്നവരില്‍ പ്രമുഖനായിരുന്നു ശശീന്ദ്രന്. പിണറായി പക്ഷം ജില്ലാകമ്മറ്റി പിടിച്ചെടുത്തതിന് ശേഷമാണ് ശശീന്ദ്രനെ ജില്ലാസെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കിയത്. പിണറായി പക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന അഡ്വ.എന്‍.സി.മോഹനനാണ് പെരുമ്പാവൂര്‍ ഏരിയ സെക്രട്ടറി. ശശീന്ദ്രനെ മനപൂര്‍വ്വം തോല്‍പ്പിച്ചതാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷനില്‍ നിന്ന് മത്സരിച്ച പി.കെ.സോമനും പരാജയപ്പെട്ടു. മുന്‍ ഏരിയ സെക്രട്ടറി കൂടിയാണ് സോമന് പിണറായി പക്ഷത്താണ്. സോമനെ സിപിഎമ്മിലെ തന്നെ ഒരു വിഭാഗം കാലുവാരിയെന്നാണ് ആരോപണം. ജില്ലാപഞ്ചായത്ത് മലയാറ്റൂര്‍ ഡിവിഷനില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ട പി.ജെ.വര്‍ഗീസും അച്ചുതാനന്ദന് പക്ഷത്താണ്.
കൊച്ചി കോര്പ്പറേഷന് പ്രതിപക്ഷ നേതാവായിരുന്നു കെ.ജെ.ജേക്കബിന്റെ തോല്‍വിക്ക് കാരണം പാട്ടിക്കുള്ളിലെ ഒരു വിഭാഗമാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ജില്ലാകമ്മറ്റിയംഗങ്ങളുടെ കൂട്ടതോല്വിയെക്കുറിച്ച് ഇരു വിഭാഗവും പരസ്പരം ആരോപണം പ്രത്യാരോപണങ്ങള്‍ തുടങ്ങി. വരും നാളില്‍ ഇത് പൊട്ടിത്തെറിക്ക് വഴിവച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: