കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റതിന്റെ അമര്‍ഷം തീര്‍ക്കാന്‍ കൈപ്പത്തി ആലേഖനം ചെയ്ത ത്രിവര്‍ണ പതാക കത്തിച്ചു. മുപ്പത്തിമൂന്നാം ഡിവിഷനില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സീന ഗോകുലന്റെ ഭര്‍ത്താവ് ഗോകുലനാണ് തിങ്കളാഴ്ച രാവിലെ പത്തരയോടെ കോണ്‍ഗ്രസ് കൊടി പരസ്യമായി കത്തിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുന്നയ്ക്കല്‍ ജങ്ഷനില്‍ കെട്ടിയിരുന്ന പത്തിലേറെ പാര്‍ട്ടി കൊടികള്‍ അഴിച്ചെടുത്ത് സമീപത്തെ സ്വന്തം സ്ഥാപനത്തിനു മുന്നിലിട്ട് പട്ടാപ്പകല്‍ തീ കൊളുത്തുകയായിരുന്നു.
എളമക്കര ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് മുന്നില്‍ നട്ടിരുന്ന അലങ്കാര വൃക്ഷത്തിന്റെ കൂമ്പും ഇദ്ദേഹം ഒടിച്ചു.
സ്കൂളിന്റെ പുതിയ കെട്ടിടം കഴിഞ്ഞമാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത അവസരത്തിലാണ് കോര്പ്പറേഷന് അധികൃതര്‍ രണ്ട് അലങ്കാരപനകള് വച്ചുപിടിപ്പിച്ചത്. സ്കൂള്‍ ഉള്‍പ്പെടുന്ന പുതുക്കലവട്ടം ഡിവിഷനെ കഴിഞ്ഞ കൗണ്‍സിലില്‍ പ്രതിനിധീകരിച്ചിരുന്നത് സീന ഗോകുലനാണ്.
ഇത്തവണ എളമക്കര നോര്‍ത്തില്‍ സിപിഐ എമ്മിലെ ബീനാ മഹേഷിനോടാണ് സീന ഗോകുലന് പരാജയപ്പെട്ടത്. പതാക കത്തിച്ചതിനെതിരെ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം എളമക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. കേസെടുത്തിട്ടില്ലെന്നും ഇരുകൂട്ടരെയും ചൊവ്വാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: