കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ അധികാരത്തിലേറുന്നതിന് വിമതനായി മത്സരിച്ച് ജയിച്ച പി.കെ.രാഗേഷുമായി കൂട്ടുകൂടുന്നതിനെതിരെ ലീഗ് രംഗത്ത്. നേരത്തെ പി.കെ.രാഗേഷിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനും ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രനും നിലപാട് മയപ്പെടുത്തി പ്രശ്നപരിഹാരത്തിന് സാധ്യത ഉരുത്തിരിഞ്ഞ് വരുന്ന സാഹചര്യത്തിലാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ശാദുലിപ്പള്ളി ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്രനെ കൂട്ടുപിടിച്ച് അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു നേരത്തെ പി.കെ.രാഗേഷിനെതിരെ കെ.സുധാകരന് നിലപാട് കടുപ്പിച്ചത്. എന്നാല്‍ ഈ തന്ത്രം പാളിയതോടെയാണ് സുധാകരന് നിലപാട് മാറ്റിയത്. പി.കെ.രാഗേഷ് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ തത്വത്തില്‍ കെപിസിസി നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. റിമോട്ട് ഭരണത്തിലുള്ള ഡിസിസി പ്രസിഡണ്ടിനെ മാറ്റണമെന്നായിരുന്നു പി.കെ.രാഗേഷ് തുടക്കം മുതല്‍ മുന്നോട്ട് വെച്ച ആവശ്യം.
എന്നാല്‍ അധികാരം നഷ്ടപ്പെട്ടാലും പി.കെ.രാഗേഷുമായി യാതൊരുവിധ നീക്കുപോക്കും വേണ്ടെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. അധികാരത്തിലേറിയാല്‍ കോണ്‍ഗസ്സിന് കോര്പറേഷന് മേയര്‍ സ്ഥാനവും ലീഗിന് ഡപ്യൂട്ടി മേയര്‍ സ്ഥാനവും ലഭിക്കുമെന്നതായിരുന്നു ലീഗ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ പി.കെ.രാഗേഷിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്കുകയാണെങ്കില് നഷ്ടം സംഭവിക്കുക ലീഗിനായിരിക്കും. യുഡിഎഫ് ലീഗിന് നല്കിയ പള്ളിക്കുന്ന് വാര്‍ഡില്‍ വിമതനായാണ് പി.കെ.രാഗേഷ് മത്സരിച്ച് ജയിച്ചത്. വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്താമെന്ന യുഡിഎഫിന്റെ പ്രതീക്ഷകളെ അട്ടിമറിച്ചത് കോണ്‍ഗ്രസ്സിലെ വിമതശല്യമാണെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. തന്നെ തോല്പിക്കാന് കോണ്‍ഗ്രസ്സ് വോട്ടുമറിച്ചുവെന്ന് മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റോഷ്നി ഖാലിദ് കഴിഞ്ഞ ദിവസം പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ യുഡിഎഫില്‍ നിലനില്‍ക്കുന്ന അസ്വാരസ്യം മുതലെടുത്ത് തന്റെ ആവശ്യങ്ങളംഗീകരിച്ചാല് പിന്തുണ നല്‍കാമെന്ന നിലപാട് പി.കെ.രാഗേഷ് വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ രാഗേഷ് വിഷയത്തില്‍ ലീഗും കോണ്‍ഗ്രസും പരസ്യമായ ഏറ്റുമുട്ടലുണ്ടാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: