തിരുവനന്തപുരം: അരനൂറ്റാണ്ടോളം നിയമസഭാംഗമായതിന്റെ ആഘോഷത്തിന്റെ പൂത്തിരി വെളിച്ചത്തിലാണ് മാണിയുടെ കോഴ ശ്രദ്ധയില്‍പ്പെടുന്നത്. ‘പല നാള് കള്ളന് ഒരു നാള് പിടിയില്‍’ എന്നൊരു ചൊല്ലുണ്ട്. ഏറെക്കാലം മന്ത്രിയായിരുന്ന മാണി മന്ത്രിസ്ഥാനം കയ്യിലുള്ളപ്പോഴെല്ലാം കാശുണ്ടാക്കാനുള്ള മാര്ഗ്ഗമാണന്വേഷിച്ചതെന്ന വസ്തുതയാണ് പുറത്തുവന്നിരിക്കുന്നത്. വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രം വരെ ഉണ്ടെന്ന ആക്ഷേപം വന്നു കഴിഞ്ഞപ്പോഴാണ് ബാര്‍ കോഴ മഞ്ഞുമലയുടെ ഒരു മേല്‍ത്തുമ്പ് മാത്രമെന്ന് തെളിഞ്ഞത്.
അദ്ധ്വാന വര്‍ഗ്ഗ സിദ്ധാന്തത്തിന്റെ അപ്പോസ്തലനായ മാണിയുടെ പേരില്‍ തന്നെ ഒരു ‘കോഴ’യുണ്ട്. പേരും സ്വഭാവവും രൂപവും പലപ്പോഴും പൊരുത്തപ്പെടാറില്ല. പങ്കജാക്ഷി, സുവര്‍ണകുമാര്‍ എന്നൊക്കെയുള്ള പേരുകേട്ട് ആളെക്കണ്ടാല്‍ പേരും പ്രകൃതവും തമ്മില്‍ ഒരു പൊരുത്തവും ഉണ്ടാകാറില്ല. പക്ഷെ മാണിയുടെ കാര്യത്തില്‍ അത് വാസ്തവമായി. മാണിയുടെ വീട്ടുപേര് ‘കരിങ്കോഴയ്ക്കല്‍’ എന്നായത് യാദൃശ്ചികമാണെന്ന് ഇപ്പോഴാര്‍ക്കും കരുതാനാവില്ല. 10 കോടി കൈപ്പറ്റിയെന്ന് ആക്ഷേപവുമായി ഒരാള്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ സംരക്ഷണയില്‍ കഴിയവെയാണ് ലക്ഷങ്ങള്‍ വാങ്ങിയ മാണി നിയമക്കുരുക്കില്‍ തൂങ്ങുന്നത്.
കെ.എം. മാണി 1959ല്‍ കെപിസിസിയില്‍ അംഗമായതാണ്. 1964 മുതല്‍ കേരള കോണ്‍ഗ്രസ്സിലെത്തി. 1975 ഡിസംബര്‍ 26ന് ആദ്യമായി മന്ത്രിസഭയില്‍ അംഗമായ കെ.എം മാണി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായി.
പത്ത് മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണിക്കാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്റെ റെക്കോര്‍ഡും. അച്ചുതമേനൊന്റെ ഒരു മന്തിസഭയിലും (455 ദിവസം), കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പികെവി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും മാണി അംഗമായി.
ഏറ്റവും കൂടുതല്‍ നിയമ സഭകളില്‍ മന്ത്രിയായിട്ടുള്ളതും മാണിയാണ്. തുടര്‍ച്ചയായി ഒന്‍പത് നിയമസഭകളില്‍ അംഗമായ അദ്ദേഹത്തിന് 4,5,6,7,9,11 എന്നീ ആറ് നിയമസഭകളില്‍ മന്തിയാകാന്‍ അവസരം ലഭിച്ചു.
സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1977-78ല്‍ മന്ത്രിയായിരിക്കെ രാജി വക്കേണ്ടി വന്ന ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയില്‍ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്.
ഏറ്റവും കൂടുതല്‍ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോര്‍ഡും കെ.എം മാണിയുടെ പേരിലാണ്. 1964 ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പന്ത്രണ്ട് തവണ അവിടെ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല.
ഏറ്റവും കൂടുതല്‍ കാലം നിയമവകുപ്പും (16.5 വര്‍ഷം) ധനവകുപ്പും(6.25 വര്‍ഷം) കൈകാര്യം ചെയ്തു. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം, ഏറ്റവും കൂടുതല്‍ തവണ (12 തവണ) ബജറ്റ് അവതരിപ്പിച്ച മന്ത്രി എന്നീ റെക്കോര്‍ഡുകളും മാണിയുടെ പേരിലാണ്. മന്ത്രിയായിരിക്കെ അഴിമതിയുടെ പേരില്‍ പുറത്തുപോകേണ്ടിവരുന്ന മന്ത്രിയെന്ന് ദുഷ്പേരും മാണിക്ക് സ്വന്തം.
2014ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരു കോടി രൂപ കൈക്കൂലി കൊടുത്തു എന്ന് ബിജു രമേശ് ആരോപണമുന്നയിച്ചു. ബാര്‍ കോഴ കേസില്‍ ഇദ്ദേഹത്തെ പ്രതിയാക്കി സംസ്ഥാന വിജിലന്‍സ് അന്വേഷണം തുടരുന്നതിനിടയിലാണ് ഇപ്പോള്‍ ഊരാന്‍ കഴിയാത്ത കെണിയില്‍ വീണിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: