തിരുവനന്തപുരം: പിടിച്ചുനില്‍ക്കാനുള്ള വഴികളെല്ലാം അടഞ്ഞതോടെ ധനമന്ത്രി കെ എം മാണി ഇന്ന് രാജിവെച്ചേക്കും. ഇന്ന് നടക്കുന്ന കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തിനുശേഷം രാജി പ്രഖ്യാപിക്കാനാണ് സാധ്യത. ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍ നിന്നേറ്റ കനത്തപ്രഹരത്തിന് പിന്നാലെ മാണിയുടെ രാജി കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
തനിക്കെതിരെ നടക്കുന്ന സംഭവവികാസങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു പറഞ്ഞ് അവസാന നിമിഷവും സമ്മര്‍ദ്ദത്തിനു ശ്രമിക്കുകയായിരുന്നു മാണി. മകന് ജോസ് കെ. മാണിയെ മന്ത്രിയാക്കണമെന്ന നിര്‍ദ്ദേശവും മാണി വെച്ചിട്ടുണ്ട്. യുഡിഎഫിന്റെ അടിയന്തര യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. യോഗത്തിനു മുന്‍പ് മാണിയുടെ രാജി ഉറപ്പിക്കാനുള്ള നീക്കമാണ് നേതാക്കള്‍ നടത്തുന്നത്. തനിക്കൊപ്പം മന്ത്രി കെ ബാബുവും രാജിവെക്കണമെന്ന ആവശ്യവും മാണി ഉയര്‍ത്തിയിട്ടുണ്ട്.
ഇന്നലെ കോടതിവിധി വന്നയുടന്‍ കെപിസിസി വൈസ് പ്രസിഡണ്ട് വി.ഡി. സതീശന് മാണിക്കെതിരെ ആഞ്ഞടിച്ചിരുന്നു. പിന്നാലെ ടി. എന്‍. പ്രതാപനും മാണിയുടെ രാജി പരസ്യമായി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടേയും കെപിസിസി പ്രസിഡണ്ടിന്റേയും ആഭ്യന്തരമന്ത്രിയുടേയും നിര്‍ണ്ണായക കൂടിയാലോചനകള്‍ ടെലിഫോണ്‍ വഴി നടത്തി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ടെലിഫോണ്‍ കൂടിയാലോചനയില്‍ ചേര്‍ന്നു. മറ്റ് മാര്‍ഗ്ഗമില്ലെന്ന് മാണിയെ ബോധ്യപ്പെടുത്താന്‍ ഒടുവില്‍ ധാരണയായി.
കൊച്ചിയിലുണ്ടായിരുന്ന മാണി രാജി പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നെങ്കിലും ഉണ്ടായില്ല. പകരം പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു പറഞ്ഞ് കോണ്‍ഗ്രസിനെ പ്രതിക്കുട്ടിലാക്കുകയായിരുന്നു. കൊച്ചിയില്‍ നിന്ന് പാലായ്ക്ക് പോയ മാണി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ കാണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: