കോട്ടയം: കോഴയില്‍ തുടങ്ങിയ കെ.എം മാണിയുടെ കേരളാ കോണ്‍ഗ്രസ് പ്രവേശവും തുടര്‍ന്നുള്ള സംഭവബഹുലമായ ജീവിതവും അവസാനം കോഴയില്‍ കുടുങ്ങി. 1964 ല്‍ പി.റ്റി ചാക്കോയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന ആദ്യയോഗത്തില്‍ കെ.എം മാണി ഉണ്ടായിരുന്നില്ല. കോട്ടയം ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തില്‍ നടന്ന കേരള കോണ്‍ഗ്രസ് രൂപീകരണ യോഗത്തില്‍ കെ.എം ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള 14 എംഎല്‍എമാരാണ് പങ്കെടുത്തത്.
യോഗത്തിന് ശേഷം മുന്‍ ഡിസിസി പ്രസിഡന്റായ മാത്തച്ചന് കുരുവിനാല്‍ കുന്നേലടക്കമുള്ള നേതാക്കള്‍ കെ.എം മാണിയെ കണ്ടപ്പോള്‍ 65 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാലാ നിയമസഭാ മണ്ഡലവും ചെലവിന് 15000 രൂപയുമായിരുന്നു മാണിയുടെ ഡിമാന്റ്. കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപംകൊണ്ടശേഷം ആദ്യതെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമായതിനാല്‍ മാണിയുടെ ഡിമാന്റ് അംഗീകരിച്ച് പാലാ സീറ്റും 15000 രൂപയും പ്രചാരണത്തിനുള്ള വാഹനവും നല്കി.
തെരഞ്ഞെടുപ്പില്‍ 50 വോട്ടുകള്‍ക്കാണ് മാണി വിജയിച്ചത്. കോണ്‍ഗ്രസ്സിലെ മിസ്സിസ് ആര്.വി തോമസി നെയാണ് കെ.എം മാണി പരാജയപ്പെടുത്തിയത്. അതിനുശേഷം ലക്ഷ്യത്തില്‍ മാത്രമായിരുന്നു കെ.എം മാണി എന്ന നേതാവിന്റെ കണ്ണും കാതും. തന്നെ കേരള കോണ്‍ഗ്രസ്സിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന മാത്തച്ചന് കുരുവിനാല്‍ കുന്നേലാണ് മാണിയുടെ കുതന്ത്രത്തിന്റെ ആദ്യ ഇര. കേരള കോണ്‍ഗ്രസ്സിന്റെ രണ്ട് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ മാത്തച്ചന്റെ പക്കല്‍നിന്നും ജനറല്‍ സെക്രട്ടറി സ്ഥാനവും, ഓഫീസിന്റെ ചുമതലയുള്ളയാള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ജീപ്പും കെ.എം മാണി കൈവശപ്പെടുത്തി.
1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ കെ.എം ജോര്‍ജ്ജും, ആര്. ബാലകൃഷ്ണപിള്ളയും ജയിലിലായിരുന്നു. ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരന് മുന്‍കൈ എടുത്ത് രണ്ട് പേരെയും ദല്‍ഹിയില്‍ എത്തിച്ചു. പ്രധാനമന്ത്രി ഇവരോട് മന്ത്രിമാരാകണോ അതോ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കണോ എന്ന് ചോദിച്ചു. കേരളത്തില്‍ തിരിച്ചെത്തിയ നേതാക്കള്‍ മന്ത്രിസഭയില്‍ ചേരാന്‍ തീരുമാനിച്ചു.
കേരള കോണ്‍ഗ്രസ് ചെയര്‍മാനും എംഎല്‍എയുമായിരുന്ന കെ.എം ജോര്‍ജ്ജും, സീനിയര്‍ നേതാവായ ആര്. ബാലകൃഷ്ണപിള്ളയും മന്ത്രിമാരാകണമെന്ന് അഭിപ്രായമുയര്‍ന്നു. ഈ സാഹചര്യത്തില്‍ കെ.എം മാണിയും സംഘവും പാര്‍ട്ടി ചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ഒരാളാകാന്‍ പാടില്ല എന്ന വാദം ഉന്നയിച്ച് രംഗത്തുവന്നു. അതോടെ കെ.എം ജോര്‍ജ്ജിനെ തള്ളി മാണി മന്ത്രിയായി. കുതികാല് വെട്ടലും വിലപേശലും നടത്തി കെ.എം മാണിയെന്ന നേതാവ് കേരള രാഷ്ട്രീയത്തില്‍ അതികായനായി മാറുകയായിരുന്നു.
തന്റെ നിയമസഭാ പ്രവേശനത്തിന്റെ 50-ാം വാര്‍ഷികം ആഘോഷങ്ങള്‍ ആരംഭിച്ച സമയത്താണ് കോടതിയിടപെടല്‍ ഇടിത്തീയായി മാറിയത്. ഇതോടെ 50-ാം വര്‍ഷത്തില്‍ മുഖ്യമന്ത്രിയാകുമെന്ന മോഹവും പൊലിഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലാദ്യമാണ് ഒരു നേതാവിന് ഇത്തരത്തിലൊരു പതനമുണ്ടാകുന്നത്.
ഇടതുപക്ഷവുമായി ചേര്‍ന്ന് മുഖ്യമന്ത്രിയാകാന്‍ കെ.എം മാണി നടത്തിയ രഹസ്യനീക്കങ്ങളാണ് ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും ബാര്‍ ഉടമയുമായിരുന്ന ബിജു രമേശ് ഉന്നയിച്ച ആരോപണം കെ.എം മാണിയെന്ന അതികായന്റെ പതനത്തിന് വഴിവയ്ക്കുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റു നോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: