കൊച്ചി: ആറ് ദിവസത്തെ വിശ്രമത്തിനും കഠിനപരിശീലനത്തിനും ശേഷം കേരളത്തിന്റെ സ്വന്തം കൊമ്പന്മാര് ഇന്ന് വീണ്ടും കളത്തില്‍. ദീപാവലി ദിനത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികള്‍ അത്ലറ്റികോ ഡി കൊല്‍ക്കത്ത. ആദ്യ പാദത്തില്‍ ഇതിഹാസ താരം പെലെയ്ക്കു മുന്നില്‍ കീഴടങ്ങേണ്ടിവന്നതിന്റെ ക്ഷീണം കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നു തീര്‍ക്കാന്‍ കച്ചകെട്ടുന്നു ബ്ലാസ്റ്റേഴ്സ്. ദീപാവലി ദിനത്തില്‍ ഗോളുകൊണ്ടൊരു വെടിക്കെട്ട്, അതാണ് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്. പൂനെയ്ക്കെതിരെ കൊച്ചിയില്‍ കാഴ്ചവച്ച കളി അതിലേക്കൊരു ചുവട്. തുടരെ നാലു തോല്‍വികള്‍ക്കു ശേഷം ഒരു സമനിലയും ജയവുമായി തിരികെ വന്നതിന്റെ ആത്മവിശ്വാസമുണ്ട് ടീമിന്. കൊച്ചി മഞ്ഞക്കടലാകുമെന്ന പ്രതീക്ഷയും. എട്ട് കളികളില്‍ നിന്ന് എട്ട് പോയിന്റുമായി ഏറ്റവും പിന്നില്‍ ബ്ലാസ്റ്റേഴ്സ്. ഇന്ന് ജയിച്ചാല്‍ 11 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറാം.
പൂനെയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് കൊമ്പന്മാര് വിജയവഴിയില്‍ തിരിച്ചെത്തിയത്. അന്നത്തെ പ്രകടനം ആവര്‍ത്തിച്ചാല്‍ ഇന്ന് വിജയത്തിന് ഏറെ ബുദ്ധിമുട്ടേണ്ടിവരില്ലെന്നുറപ്പ്. ടെറി ഫെലാന്റെ ശിക്ഷണത്തില്‍ പൂനെക്കെതിരെ കളിക്കാനിറങ്ങിയ ബ്ലാസ്റ്റേഴ്സ് അക്ഷരാര്‍ത്ഥത്തില്‍ കളം നിറഞ്ഞു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നില്‍. അന്ന് ബ്ലാസ്റ്റേഴ്സ് ആകെ പായിച്ച ഷോട്ടുകള്‍ 32. മുന്‍ മത്സരങ്ങൡ മധ്യനിരയിലായിരുന്നു പാളിച്ചയെങ്കില്‍ ഇപ്പോള്‍ പിശക് സ്ട്രൈക്കര്‍മാരില്‍. തുറന്ന അവസരങ്ങള്‍ പോലും മുഹമ്മദ് റാഫിയും ക്രിസ് ഡഗ്നലും പാഴാക്കുന്നതിന് ചങ്കിടിപ്പോടെ ആരാധകര്‍ സാക്ഷിയായി.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് ചില മാറ്റങ്ങളുമായാകും ഇന്ന് ടെറി ഫെലാന് ടീമിനെ അണിനിരത്തുക. 4-3-1-2 ശൈലിയില്‍ ടീമിനെ ഇറക്കുമ്പോഴും പ്രതിരോധത്തിലെ മിന്നും താരം സന്ദേശ് ജിംഗാന്റെ സേവനം ലഭിക്കില്ല. ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായതിനാല്‍ ജിംഗാന് ദേശീയ ടീമിനൊപ്പം ചേര്‍ന്നു. ഈ സാഹചര്യത്തില്‍ മലയാളി മിഡ്ഫീല്‍ഡര്‍ സി.കെ. വിനീതിന് ആദ്യ ഇലവനില്‍ ഇടം ലഭിച്ചേക്കും. മധ്യനിരയില്‍ കാവിന് ലോബോയും ഉണ്ടാകില്ല. ലോബോ കഴിഞ്ഞ മത്സരത്തിലും ആദ്യ ഇലവനില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ കളിയില്‍ പുറത്തിരിക്കേണ്ടി വന്ന ബ്രൂണോ പെറോണ്‍ ഇന്ന് ഇറങ്ങാന്‍ സാധ്യത. അങ്ങനെ വന്നാല്‍ ജോസു കുരായിസ് പകരക്കാരുടെ ബെഞ്ചിലേക്ക് മാറിയേക്കം. പെറോണിനൊപ്പം കോയിമ്പ്രയും മെഹ്താബ് ഹുസൈനും ഇറങ്ങും.
സാഞ്ചസ് വാട്ട്, ക്രിസ് ഡഗ്നല്‍, മുഹമ്മദ് റാഫി എന്നിവരാകും മുന്നേറ്റത്തില്‍. കഴിഞ്ഞ മത്സരങ്ങളിലെല്ലാം കളംനിറഞ്ഞു കളിച്ച സാഞ്ചസ് വാട്ട് ഉജ്ജ്വലഫോമില്‍. സ്വന്തം പകുതിയിലേക്ക് പിന്‍വലിഞ്ഞ് എതിരാളികളുടെ കാലില്‍നിന്ന് പന്ത് റാഞ്ചിയെടുത്ത് എതിര് ബോക്സിലേക്ക് കുതിക്കുന്ന സാഞ്ചസ് വാട്ട് യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ സീസണില്‍ സ്റ്റീഫന്‍ പിയേഴ്സന് നിറഞ്ഞാടിയ വേഷമാണ് കാഴ്ചവയ്ക്കുന്നത്. വാട്ടിനൊപ്പം കോയിമ്പ്രയും മറ്റും മികച്ച പിന്തുണ നല്‍കുകയും ചെയ്തതോടെ പൂനെക്ക് മറുപടിയുണ്ടായില്ല. ഇന്നും സാഞ്ചസ് വാട്ടിനെയും മറ്റ് താരങ്ങളെയും കഴിഞ്ഞ മത്സരത്തിലെന്നപോലെ പൂര്‍ണ സ്വാതന്ത്ര്യം നല്കി ടെറി ഫെലാന് കയറൂരി വിടുമെന്ന് ഉറപ്പ്. ഫെലാന്റെ ഈ തന്ത്രം തന്നെയാണ് ടീമിന്റെ ആത്മവിശ്വാസവും. ഗോളവസരങ്ങള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുത്തിയാല്‍ പോലും അവരെ ചീത്തവിളിക്കാനോ മറ്റോ ശ്രമിക്കാതെ പ്രോത്സാഹിപ്പിക്കുന്ന ടെറി ഫെലാന് മറ്റ് കോച്ചുമാര്‍ക്കും മാതൃക.
പ്രതിരോധത്തില്‍ പീറ്റര്‍ റാമേജിനൊപ്പം രാഹുല്‍ ബെക്കെയും സൗമിക് ഡെയും അരങ്ങുവാഴും. നാലാമന് മിക്കവാറും വിനീത്. കഴിഞ്ഞ എട്ട് കളികളിലും ഗോള്‍വലയം കാത്ത സ്റ്റീവന്‍ ബൈവാട്ടര്‍ ഇന്നുമുണ്ടാകും. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍മാരായ സന്ദീപ് നന്ദിക്കോ, ഷില്‍ട്ടണ്‍ പോളിനോ അവസരം നല്കാന് ടെറി ഫെലാന് തുനിഞ്ഞാല്‍ പ്രതിരോധത്തില്‍ വിനീതിന് പകരം മാര്‍ക്കസ് വില്ല്യംസ് ഇടംപിടിച്ചേക്കും.
മറുവശത്ത് എട്ട് കളികളില്‍ നിന്ന് മൂന്ന് വിജയവും ഒരു സമനിലയും നാല് പരാജയവുമടക്കം 10 പോയിന്റുള്ള അത്ലറ്റികോ ഡി കൊല്‍ക്കത്ത പട്ടികയില്‍ ആറാം സ്ഥാനത്ത്. ഇന്ന് ജയിക്കാന്‍ കഴിഞ്ഞാല്‍ 13 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയരാനാകും അവര്‍ക്ക്. ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു സമനിലയുമായി തുടങ്ങിയ അത്ലറ്റികോക്ക് പിന്നീട് അവസരത്തിനൊത്തുയരാന്‍ കഴിയാതിരുന്നത് തിരിച്ചടിയായി. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോറ്റു.
ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ അര്‍ണാബ് മൊണ്ടല്‍, അഗസ്റ്റിന് ഫെര്‍ണാണ്ടസ് എന്നിവരുടെ സേവനം ടീമിന് ലഭിക്കില്ല എന്നത് തിരിച്ചടിയാണ്. ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനായി ഇരുവരും ദേശീയ ടീമിനൊപ്പം. ആദ്യ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയ മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗ പരിക്കിനെ തുടര്‍ന്ന് പിന്നീട് കളിക്കാനിറങ്ങിയിട്ടില്ല. മറ്റൊരു താരമായ ജാവി ലാറയും പരിക്കിന്റെ പിടിയില്‍.
ഇന്ത്യന്‍ താരവും ജപ്പാന് വംശജനുമായ അരാട്ട ഇസുമിയാണ് ടീമിലെ പ്രധാന സ്ട്രൈക്കര്‍മാരിലൊരാള്‍. സൂപ്പര്‍താരം കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ച ഇയാന്‍ ഹ്യൂം തന്നെ. എന്നാല്‍, മുംബൈ സിറ്റിക്കെതിരെ ഹാട്രിക്ക് നേടിയതൊഴിച്ചാല്‍ ഏറെക്കുറെ പരാജയം.
എന്തായാലും കഴിഞ്ഞ മത്സരത്തിലെ പരാജയത്തിന് പകരം വീട്ടാന്‍ ആര്‍ത്തലയ്ക്കുന്ന കാണികളുടെ പിന്തുണയില്‍ ബ്ലാസ്റ്റേഴ്സും കൊമ്പന്മാര്ക്കെതിരായ വിജയം ആവര്‍ത്തിക്കാന്‍ കൊല്‍ക്കത്തയും ഇറങ്ങുമ്പോള്‍ തീപാറും പോരാട്ടത്തിനാകും ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: