തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ പ്രതിയായ ധനമന്ത്രി കെ.എം. മാണിയെ പുറത്താക്കാതെ മന്ത്രിസഭയില്‍ നിലനിര്‍ത്തിയിരിക്കുന്നത് രക്ഷപ്പെടുത്താനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി മുഖ്യമന്ത്രി വിവരം ഗവര്‍ണറെ അറിയിക്കണം. മാണിക്ക് പങ്കുണ്ടെന്ന ഹൈക്കോടതിയുടെ വ്യക്തമായ നിരീക്ഷണം പുറത്തുവന്ന സാഹചര്യത്തില്‍ സാങ്കേതികത്വം പറഞ്ഞ് മാണിയുടെ പുറത്താക്കല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വച്ചുതാമസിപ്പിക്കുകയാണ്. ഇത് മാണിയെ രക്ഷിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത്രയും വ്യക്തമായ നിരീക്ഷണം ഇതിനു മുമ്പ് ഒരിക്കലും ഒരു നീതിപീഠത്തില്‍ നിന്നും ഉണ്ടായിട്ടില്ല. മാണിക്ക് ശിക്ഷ വിധിക്കുന്നത് ഒഴിച്ച് ബാക്കിയെല്ലാം ഹൈക്കോടതി നിരീക്ഷണത്തിലുണ്ട്. മാണി മന്ത്രിയായി തുടരുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇത് മുഖ്യമന്ത്രിക്കുള്ള നിര്‍ദ്ദേശമാണ്. ഇതില്‍ കൂടുതല്‍ വ്യക്തത ഇനി ഒരിടത്തുനിന്നും വരാനില്ല.
അല്ലാതെ കേസില്‍നിന്ന് രക്ഷപ്പെടാനുള്ള പരിശ്രമങ്ങള്‍ക്ക് സമയം നല്‍കുക അല്ല വേണ്ടത്. ഇത്രയും കാലം മാണിയെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദുരുപയോഗം ചെയ്യുകയായിരുന്നു. ഹൈക്കോടതിയില്‍ കേസ് വാദിക്കാനെത്തിയ കപില്‍ സിബിലിന് യാത്രചെയ്യാന്‍ അഡ്വക്കേറ്റ് ജനറലിന്റെ ഔദ്യോഗിക വാഹനം വിട്ടുനല്‍കിയത് അധികാര ദുര്‍വിനിയോഗമാണ്. ഇത് ഏതുനിയമം അനുസരിച്ചാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാലതാമസം കൂടാതെ അടിയന്തരമായി മാണിയെ പുറത്താക്കണം. തുടരന്വേഷണം കാര്യക്ഷമമായി നടത്തണം. എന്നാല്‍ മാണിയെ അനുകൂലിച്ച് വിജിലന്‍സ് എസ്പി സുകേശന് നടത്തിയ പരാമര്‍ശങ്ങള്‍ക്കു പുറകിലും ഗൂഢാലോചനയുണ്ട്. ഈ കേസില്‍ വേറെയും മന്ത്രിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ട് അവരെ രക്ഷിക്കാനാണ് മുഖ്യമന്ത്രി മാണിയെ സഭയില്‍ നിലനിര്‍ത്തുന്നതെന്നും വി. മുരളീധരന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: