തിരുവനന്തപുരം: തദ്ദേശഭരണതെരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദപ്രകടനം നടത്തിയ ചിലര്‍ തോറ്റ വനിതാസ്ഥാനാര്‍ഥിയെ അപമാനിച്ച സംഭവം അടിയന്തരമായി അന്വേഷിച്ച് കുറ്റക്കാരുടെ പേരില്‍ കേസെടുക്കാന്‍ ഡിജിപിക്ക് കേരള വനിതാക്കമ്മീഷന് നിര്‍ദ്ദേശം നല്കി. കമ്മീഷന് സ്വമേധയാ കേസ് എടുത്തിട്ടുമുണ്ട്. സംഭവത്തെ കമ്മീഷന് അദ്ധ്യക്ഷ കെ.സി. റോസക്കുട്ടി അപലപിച്ചു.
കണ്ണൂരിലെ മാട്ടൂല്‍ ഗ്രാമപ്പഞ്ചായത്തിലെ മടക്കര ഈസ്റ്റ് വാര്‍ഡില്‍ 2015 നവംബര്‍ 7നാണു സംഭവം. പ്രധാന മലയാളചാനലുകള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതും സാമൂഹികമാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു കമ്മീഷന് സ്വമേധയാ കേസെടുത്തത്. തോറ്റ സ്ഥാനാര്‍ഥിയായി ഒരാളെ വേഷംകെട്ടിച്ച് ആ സ്ത്രീരൂപത്തിന്മേല് ലൈംഗികാതിക്രമത്തിന്റെ വെറിപിടിച്ച വൈകൃതങ്ങളും അശ്ലീലതയും പ്രകടനക്കാര്‍ കാട്ടിക്കൂട്ടുകയായിരുന്നു.
വ്യക്തി എന്ന നിലയില്‍ തോറ്റ സ്ഥാനാര്‍ഥിയെ അങ്ങേയറ്റം നിന്ദ്യമായ രീതിയില്‍ അവഹേളിക്കുന്നതും നികൃഷ്ടമാംവിധം സ്ത്രീവിരുദ്ധവും സ്ത്രീപദവിയെ അപമാനിക്കുന്നതും സംസ്കാരരഹിതവും അശ്ലീലവും ആണെന്നു കമ്മീഷന് ചൂണ്ടിക്കാട്ടി.
സംഭവത്തിന്റെ ഗൗരവം മനസിലാക്കി അതേപ്പറ്റി അടിയന്തരമായി സമഗ്രമായ അന്വേഷണം നടത്തനം. അവിടെ ഉണ്ടായ എല്ലാ നിയമലംഘനങ്ങളും കണ്ടെത്തി ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍പ്രകാരവും കേസെടുത്ത് കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടി കൈക്കൊള്ളണമെന്ന് ഡിജിപിക്കയച്ച കത്തില്‍ കമ്മീഷന് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: