തിരുവനന്തപുരം: രാജ്യത്തിന്റെ സമഗ്രവികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് പ്രൊഫ ജി. മാധവന്‍നായര്‍ പറഞ്ഞു. എല്ലാവരുടെയും ജീവിതനിലവാരം ഉയര്‍ത്താനുള്ള സമഗ്രമായ വികസനപദ്ധതിക്ക് രൂപം നല്കി നടപ്പാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമത്വ മുന്നേറ്റ രഥയാത്രയുടെ സ്വാഗതസംഘം ഓഫീസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാധവന്‍നായര്‍.
ബീഫ് വിവാദം ഉള്‍പ്പെടെയുള്ളവ മനഃപ്പൂര്‍വം സൃഷ്ടിക്കപ്പെടുന്നതാണ്. അതൊന്നും സാമാന്യവത്കരിക്കാന്‍ പാടുള്ളതല്ല. ആരോപിക്കപ്പെടുന്ന പല കുറ്റങ്ങളുടെ ബിജെപിയുടെ പേരില്‍ ചാര്‍ത്തപ്പെടുന്നതാണ്. വ്യക്തികള്‍ ചെയ്യുന്ന അത്തരം പ്രവൃത്തികള്‍ക്ക് ബിജെപി ഉത്തരവാദിയല്ല. രാജ്യത്തിന്റെ വികസനത്തിനായി മാത്രം പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെ കരിതേച്ചു കാണിക്കാനാണ് ശ്രമം. ബീഹാറില്‍ ഒരിക്കലും ഒരുമിക്കില്ലെന്ന് കരുതിയ മൂന്നുപേര്‍ ഒരുമിച്ചതാണ് ബിജെപി പിന്നിലാകാന്‍ കാരണം. ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് മുമ്പുണ്ടായിരുന്ന 39 ശതമാനം വോട്ട് 37 ആയി കുറഞ്ഞു. പക്ഷേ ബിജെപി തകര്‍ന്നെന്നാണ് പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടായത് നല്ല തുടക്കമാണ്. കേരളത്തിലെ വികസനമുരടിപ്പിന് കാരണം അഴിമതിയാണ്. അഴിമതി വിമുക്തമായാല്‍ പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ ഇവിടെ വികസനം സാധ്യമാകും. കേരളത്തിലെ ചെറുപ്പക്കാര്‍ അഭ്യസ്തവിദ്യരാണെങ്കിലും തൊഴിലെടുക്കാനുള്ള കഴിവ് കുറവാണ്. അവര്‍ക്ക് വേണ്ട പരിശീലനം നല്കി പ്രാപ്തരാക്കിയാല്‍ നമ്മുടെ സമ്പദ്വ്യവസ്ഥ ശക്തമായി മുന്നോട്ടു പോകും. ഒരുകാലത്ത് ഗുരുദേവനും ചട്ടമ്പിസ്വാമിയും കൈകോര്‍ത്തു പിടിച്ച് സാമൂഹ്യനീതിക്കായി പ്രവര്‍ത്തിച്ചു. അതുപോലെ തുല്യനീതി ലഭിക്കാനായി ഇപ്പോഴും നമ്മള് പ്രവര്‍ത്തിക്കണം. ജനസംഖ്യയില്‍ 15 ശതമാനം വരുന്ന സമുദായം ഇന്ന് വളരെ ശോഷിച്ചിരിക്കുകയാണ്.
അധികാരത്തിലെത്താന്‍ ഇരുമുന്നണികള്‍ക്കും ഹിന്ദുവോട്ട് വേണം. എന്നാല്‍ ജയിച്ചു കഴിഞ്ഞാല്‍ മറക്കും. അതിനാല്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി ആവശ്യങ്ങള്‍ നേടിയെടുക്കണം. ഇപ്പോഴുണ്ടായിരിക്കുന്ന പുതിയ കൂട്ടായ്മയില്‍ എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തണം. പക്ഷേ അതിന് നേതൃത്വം നല്‍കേണ്ടത് ഭൂരിപക്ഷ സമുദായമായിരിക്കണം. അങ്ങനെ തെരഞ്ഞെടുപ്പില്‍ ഹിന്ദുക്കള്‍ക്ക് ശക്തിയുണ്ടെന്ന് തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ എസ്. രഞ്ജിത്ത് ആധ്യക്ഷം വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം സുബാഷ് വാസു മുഖ്യപ്രഭാഷണം നടത്തി. ചൂഴാല്‍ നിര്മലന് സ്വാഗതം പറഞ്ഞു. എസ്എന്‍ഡിപി യോഗം നേതാക്കളായ പദ്മകുമാര്‍, ഗോകുല്‍ദാസ്, ടി.എം. സുരേഷ്, സൂരജ്കുമാര്, ലാല്‍കുമാര്‍, മഞ്ഞുമല സുഭാഷ്, രാജേഷ്, നെടുമങ്ങാട് രാജേഷ്, ആലുവിള അജിത്, ഉണ്ണി മുരളീധരന് എന്നിവര്‍ പങ്കെടുത്തു. സ്വാഗത സംഘം ഭാരവാഹികളെയും ചടങ്ങില്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: