ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ ബിജെപിക്ക് ലഭിച്ച വോട്ടുശതമാനത്തില്‍ വന്‍ വര്‍ദ്ധന. ഇടതു വലതു മുന്നണികള്‍ക്ക് വന്‍ തിരിച്ചടിയും. വോട്ടുശതമാനത്തില്‍ 2010ലേതിനേക്കാള്‍ മൂന്നിരട്ടിയുടെ വര്‍ദ്ധനവാണ് ബിജെപിക്കുണ്ടായത്. ജില്ലയില്‍ 13,20,924 പേരാണ് ഇത്തവണ വോട്ടുചെയ്തത്.
ബിജെപിക്ക് ഇതില്‍ 2,02,213 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന് 5,12,041 വോട്ടുകളും എല്‍ഡിഎഫിന് 5,59,494 വോട്ടുകളും ലഭിച്ചു. അതായത് ബിജെപിക്ക് 15.30 ശതമാനവും യുഡിഎഫിന് 38.76 ശതമാനവും എല്‍ഡിഎഫിന് 42.35 ശതമാനവും വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്ക് 2010ല്‍ 5.47 വോട്ടുകളാണ് ലഭിച്ചത്. ആകെ 68,959 വോട്ടുകള്‍. യുഡിഎഫിനും എല്‍ഡിഎഫിനും യഥാക്രമം 5,61,741 (44.55 ശതമാനം) വോട്ടുകളും 5,63,047 (44.65 ശതമാനം) വോട്ടുകളുമാണ് ലഭിച്ചത്. 2010ല്‍ ഇടതുമുന്നണിക്ക് കേവലം 0.10 ശതമാനം വോട്ടുകളാണ് യുഡിഎഫിനേക്കാള്‍ കൂടുതല്‍ ലഭിച്ചത്.
ഇത്തവണ വ്യത്യസം മൂന്നര ശതമാനമായി വര്‍ദ്ധിച്ചു. ബിജെപിക്ക് പത്തു ശതമാനത്തിന്റെ വോട്ടു വര്‍ദ്ധനവാണ് ഇത്തവണയുണ്ടായത്. എല്‍ഡിഎഎഫിന് 2.30 ശതമാനവും യുഡിഎഫിന് ആറുശതമാനവും വോട്ടുകള്‍ കുറഞ്ഞു. വോട്ടുശതമാനത്തില്‍ വര്‍ദ്ധനവുണ്ടായത് ബിജെപിക്ക് മാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ജില്ലയിലെ ആറു നഗരസഭകളിലുമായി 35,878 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. യുഡിഎഫിന് 84,094 വോട്ടുകളും എല്‍ഡിഎഫിന് 79,387 വോട്ടുകളും ലഭിച്ചു.
ജില്ലാ പഞ്ചായത്തിലെ 23 ഡിവിഷനുകളിലായി 1,74,879 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. അഭൂതപൂര്‍വ്വമായ മുന്നേറ്റമാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ബിജെപിക്കുണ്ടായത്. ഗ്രാമപഞ്ചായത്തുകളിലും നഗരസഭാ വാര്‍ഡുകളിലും രാഷ്ട്രീയത്തിന് അതീതമായി വ്യക്തിബന്ധങ്ങളും മറ്റു സാഹചര്യങ്ങളും വോട്ടുകള്‍ ലഭിക്കാന്‍ കാരണമാകും. എന്നാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ലഭിക്കുന്നത് പൂര്‍ണമായും രാഷ്ട്രീയ വോട്ടുകളാണ.് ഇടതു വലതു മുന്നണികളുടെ കുപ്രചരണങ്ങള്‍ അതിജീവിച്ച് ഇത്രയും വോട്ടുകള്‍ നേടാനായത് ബിജെപിയുടെ രാഷ്ട്രീയ വളര്‍ച്ച വ്യക്തമാക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: