കോട്ടയം: മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് തന്റെ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. കോട്ടയം പ്രസ് ക്ലബില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ജോര്‍ജ് തന്റെ രാജിക്കാര്യം പ്രഖ്യാപിച്ചത്. 12ന് രാവിലെ സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബാര്‍കോഴ കേസില്‍ ഹൈക്കോടതിയുടെ വിധി വന്നിട്ടും രാജിവയ്ക്കാതെ മന്ത്രിസ്ഥാനത്ത് തുടരുന്ന കെ.എം.മാണിക്ക് മാതൃകയാകട്ടെ എന്നു കരുതിയാണ് താന്‍ രാജിവയ്ക്കുന്നത്. മാണി രാജിവയ്ക്കാതെ തമാശകളിക്കുന്നത് അപമാനകരമാണ്. ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കു മാത്രമല്ല ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ട്. അതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തത്സ്ഥാനം രാജിവയ്ക്കണമെന്ന് പി.സി. ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
നിര്മലന് മുന്നില്‍ ദൈവം നിര്‍മലനും അക്രമിക്ക് മുന്നില്‍ ദൈവം അക്രമിയുമാകുമെന്ന ബൈബിള്‍ വചനം പോലെയാണ് മാണിയുടെ ഗതി. അക്രമിയായതുകൊണ്ടാണ് മാണി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. നിര്മലനായത് കൊണ്ടാണ് തനിക്ക് കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കുന്നത്. അഴിമതിക്കെതിരായ പോരാട്ടമാണ് തന്റെ കര്‍ത്തവ്യം. മാണിയുടെ കര്‍ത്തവ്യം അഴിമതിക്കാരുടെ കൈയില്‍ നിന്ന് പണം വാങ്ങുന്നതാണ്. ഭഗവദ്ഗീതയില്‍ പറയുന്നത് ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യാനാണ് എന്നാല്‍ മന്ത്രി മാണി ഫലം ആഗ്രഹിച്ചാണ് കര്‍മ്മം ചെയ്തത്. കൈക്കൂലി വാങ്ങിയതിന്റെ ഫലമാണ് ഇപ്പോള്‍ മാണിക്ക് ലഭിച്ചതെന്നും പി.സി. ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
ബാര്‍ കോഴക്കേസില്‍ പണം വാങ്ങിയത് മാണി ഒറ്റയ്ക്കല്ല. പതിനൊന്ന് കോടി രൂപ പിരിച്ചുവെന്നാണ് ബാര്‍ ഉടമയായ ഉണ്ണി തന്നോട് പറഞ്ഞത്. ഒരു കോടി രൂപയാണ് മാണിക്ക് കൊടുത്തത്. ബാക്കിയുള്ള തുക മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നല്കാന് ചെന്നപ്പോള്‍ അദ്ദേഹം അത് വേണ്ടെന്ന് പറഞ്ഞു. ഇത് കുഞ്ഞാലിക്കുട്ടി പോലും അംഗീകരിച്ചതാണ്. പിന്നീട് ഈ തുക മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി കെ.ബാബുവിനുമാണ് കിട്ടിയത്. അതുകൊണ്ട് മാണി മാത്രമല്ല, ഉമ്മന്‍ചാണ്ടിയും രാജിവച്ച് ജനവിധി തേടുകയാണ് വേണ്ടതെന്നും ജോര്‍ജ് പറഞ്ഞു.
കെ.എം. മാണി ഇപ്പോള്‍ പൊറാട്ട്നാടകം കളിക്കുകയാണ്. മാണിക്ക് രാജിവയ്ക്കേണ്ടിവരും. രാജിവച്ചു കഴിഞ്ഞാല്‍ മാണിയുടെ കൂടെ ഒരു എംഎല്‍എ പോലും പോവില്ല. പിന്നീട് മാണിയും മകന് ജോസ് കെ.മാണിയും ഭാര്യയും മാത്രം ഒന്നിച്ചിരുന്ന് കരയേണ്ടിവരുന്ന അവസ്ഥ ഉണ്ടാകുമെന്നും പി.സി. ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
മികച്ച നേതൃത്വം ലഭിച്ചാല്‍ മാത്രമെ കോണ്‍ഗ്രസ്സ് പാര്‍ട്ടി രക്ഷപ്പെടുകയുള്ളു. ഈ സര്‍ക്കാരിന് ഇനി മുന്നോട്ടു പോവാന്‍ സാധിക്കുകയില്ല. യുഡിഎഫ് ഉറച്ച നിലപാട് സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു. മാണി രാജിവച്ചാല്‍ കേരള കോണ്‍ഗ്രസ്സ് പി. ജെ. ജോസഫിന്റെ നേതൃത്വത്തില്‍ ശക്തമാകും. ജോസഫ് മറ്റു പ്രവര്‍ത്തകര്‍ക്കൊപ്പം ഇടതുമുന്നണിയില്‍ ചേരണമെന്നും പി.സി. ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: