ചവറ: ആര്‍എസ്പിയുടെ തട്ടകമായ ചവറയിലെ പഞ്ചായത്തുകളില്‍ യുഡിഎഫ് ഭരണം പിടിക്കുമെന്ന് നിരീക്ഷകര്വിധിയെഴുതിയ ചവറ മണ്ഡലത്തില്‍ ആര്‍എസ്പിക്ക് കാലിടറി. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലും തുടര്‍ഭരണം പ്രതീക്ഷിച്ച കോണ്‍ഗ്രസിന് നിരാശ. ആകെ മുപ്പത് സ്ഥാനാര്‍ഥികളെ ആര്. എസ്. പി നിര്‍ത്തിയെങ്കിലും പതിമൂന്ന് പേരെ മാത്രമേ വിജയം കടാക്ഷിച്ചുളളു.
തേവലക്കരയപ്പഞ്ചായത്തില് ഏഴില്‍ രണ്ടും, പന്മനയില് ഏഴില്‍ മൂന്നും, നീണ്ടകരയില്‍ അഞ്ചില്‍ രണ്ടും, തെക്കുംഭാഗത്ത് രണ്ടും പേരെ മാത്രമേ ആര്‍എസ്പി ക്ക് വിജയിപ്പിക്കാന്‍ കഴിഞ്ഞുളളു. കഴിഞ്ഞകുറി ഒന്‍പതിടത്ത് മത്സരിച്ച ആര്‍എസ്പി ഇക്കുറിയും ഇവിടങ്ങളില്‍ മത്സരിച്ചെങ്കിലും നാല് സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. പയ്യലക്കാവ്, പാലക്കടവ്, പുത്തന്‍കോവില്‍, തട്ടാശേരി എന്നിവിടങ്ങളില്‍ മാത്രമാണ് ജയിക്കാനായത്.
ഏറ്റവും കൂടുതല്‍ ആര്‍എസ്പി പ്രവര്‍ത്തകരുള്ള കൊറ്റന്‍കുളങ്ങരയില്‍ സിപിഎമ്മിന്റെ ബിന്ദു ലക്ഷ്മി വിജയിച്ചത് പ്രവര്‍ത്തകരെ നിരാശയിലാക്കി. കോട്ടയ്ക്കകം, തോട്ടിനുവടക്ക്, കുളങ്ങരഭാഗം, പഴഞ്ഞിക്കാവ് എന്നിവിടങ്ങളിലും പരാജയമായിരുന്നു ഫലം. തേവലക്കരയില്‍ മണ്ഡലം സെക്രട്ടറി നാരായണപിളളയും തോറ്റു. ഷിബു ബേബിജോണിന്റെ മണ്ഡലമായ നീണ്ടകര ആറാം വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചതും തിരിച്ചടിയായി.
യുഡിഎഫ് ഭരിച്ചിരുന്ന നിണ്ടകരയില്‍ ഇക്കുറി രണ്ട് പേര് മാത്രമാണ് ജയിച്ചത്. എന്നാല്‍ പലയിടത്തും ആര്‍എസ്പി സ്ഥാനാര്‍ത്ഥികളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറായില്ല എന്ന ആക്ഷേപം ചില നേതാക്കള്‍ ആരോപിക്കുമ്പോള്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ആര് എസ്പി ശ്രമിച്ചു എന്ന് മറുപക്ഷവും ആരോപിക്കുന്നു. കഴിഞ്ഞ തവണ ആര്‍എസ്പി ലയനത്തോടെ എല്‍ഡിഎഫ് ഭരിച്ചിരുന്ന ചവറ, തെക്കുംഭാഗം പഞ്ചായത്തുകള്‍ യുഡിഎഫിനായിരുന്നു.
ജില്ലാ പഞ്ചായത്തില്‍ മത്സരിച്ച എസ്. ശോഭയുടെ വിജയം മാത്രമാണ് ആര്എസ്പിക്കുളള ഏകാശ്വാസം. ചവറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ ചെറുശേരിഭാഗത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ആര്‍എസ്പിയുടെ വോട്ടുകള്‍ ഈ വാര്‍ഡില്‍ തങ്ങള്‍ക്ക് കിട്ടിയില്ല എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ വ്യക്തിപരമാണെന്നും ഇത് പാര്‍ട്ടിക്കേറ്റ പരാജയമല്ലെന്നുമാണ് നേതാക്കളുടെ അഭിപ്രായം. വരും ദിനങ്ങളില്‍ ആര്‍എസ്പി കേന്ദ്രങ്ങളില്‍ പരാജയത്തെപ്പറ്റി ചൂടേറിയ ചര്‍ച്ച തന്നെ നടക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: