തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ തുടരന്വേഷണം ഹൈക്കോടതി ശരിവെച്ച സാഹചര്യത്തിലും കെ.എം മാണിക്കെതിരേ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലും യുഡിഎഫ് സര്‍ക്കാര്‍ രാജിവെയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന് ആവശ്യപ്പെട്ടു. കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പങ്കുള്ളതുകൊണ്ടാണ് മാണിയോട് രാജി ആവശ്യപ്പെടാന്‍ മുതിരാത്തതെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് മന്ത്രിമാരായ കെ. ബാബുവും ശിവകുമാറും ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് ബാര്‍ കോഴക്കേസില്‍ പങ്കുണ്ട് എന്നതിന്റെ വ്യക്തമായ തെളിവുകള്‍ കെ.എം മാണിയുടെ കൈവശം ഉള്ളതുകൊണ്ടാണ് അദ്ദേഹത്തോട് നിര്‍ബന്ധമായി രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് കഴിയാത്തത്. കെ.എം മാണിയെ അനുനയിപ്പിച്ച് രാജിവെയ്പിക്കാനുളള ശ്രമമാണ് മുഖ്യമന്ത്രിയും യുഡിഎഫും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്ന് വി. മുരളീധരന് ചൂണ്ടിക്കാട്ടി.
ഈ സര്‍ക്കാര്‍ പൂര്‍ണമായി അഴിമതിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ബാര്‍ കോഴയില്‍ എല്ലാവര്ക്കും പങ്കുണ്ടെന്നുമുളള സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളെന്നും വി. മുരളീധരന് പറഞ്ഞു. അതുകൊണ്ടാണ് സര്‍ക്കാര്‍ ഒന്നടങ്കം രാജിവെയ്ക്കണമെന്ന ആവശ്യം ബിജെപി മുന്നോട്ടുവെയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ രാജിവെയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ നാളെ യുവ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റുകളിലേക്ക് മാര്‍ച്ചും, മറ്റെന്നാള്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ചും നടത്തുമെന്നും മുരളീധരന് തിരുവനന്തപുരത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: