കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച പള്ളിക്കുന്നിലെ പി.കെ.രാഗേഷിന് വഴങ്ങി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. വിമതന്മാരുമായി ചര്‍ച്ചയോ വിട്ടുവീഴ്ചയോ ഇല്ലെന്ന് പറഞ്ഞ സുധാകരനാണ് അനുസരണയുള്ള കുട്ടിയെപോലെ വിനയാന്വിതനായി പി.കെ.രാഗേഷിനെ കഴിഞ്ഞ ദിവസം ഹസ്തദാനം നടത്തിയത്. പി.കെ.രാഗേഷിന്റെ പിതാവ് പുതിയാറമ്പത്ത് ഗോവിന്ദന്റെ ചരമ വാര്ഷികദിനാചരണത്തിന് പയ്യാമ്പലം ശ്മശാനത്തിലെത്തിയതായിരുന്നു പി.കെ.രാഗേഷ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍. പി.കെ.രാഗേഷ് സുധാകരനുമായി സംസാരിക്കാന്‍ താല്പര്യം കാട്ടിയില്ലെങ്കിലും സുധാകരന് പ്രത്യേക താല്പര്യമെടുത്ത് സംസാരിക്കുകയായിരുന്നു. എന്നാല്‍ ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രനോട് സംസാരിക്കാന്‍ രാഗേഷ് തയ്യാറായില്ല. കണ്ണൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ്സിന് പിന്തുണ നല്കാന് പി.കെ.രാഗേഷ് മുന്നോട്ട് വെച്ച ഉപാധികളിലൊന്ന് സുധാകരന്റെ റിമോട്ട് ഭരണത്തിലുള്ള ഡിസിസി പ്രസിഡണ്ടിനെ മാറ്റണമെന്നതായിരുന്നു. ഇതിലുള്ള അതൃപ്തി സുരേന്ദ്രന്റെ മുഖത്ത് കാണാമായിരുന്നു. പി.കെ.രാഗേഷ് തന്റെ നിലപാടില്‍ നിന്ന് ഇതുവരെ പിന്നോട്ട് പോയിട്ടില്ല. രാഗേഷുമായി സംസാരിക്കാന്‍ പി.രാമകൃഷ്ണനെയാണ് കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇരുമുന്നണികളും 27 സീറ്റുകള്‍ നേടിയ സാഹചര്യത്തിലാണ് വിമതനായി മത്സരിച്ച രാഗേഷിന്റെ നിലപാട് നിര്‍ണായകമായത്. വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.കെ.രാഗേഷ് ഉള്‍പ്പടെയുള്ളവരെ കെപിസിസി നേതൃത്വം പുറത്താക്കിയിരുന്നു. പുറത്താക്കിയവരെ കൂടെക്കൂട്ടില്ലെന്ന് നേതൃത്വം പരസ്യമായി പ്രസ്ഥാവന നടത്തിയിരുന്നെങ്കിലും കോര്‍പറേഷനില്‍ ഭരണം നിലനിര്‍ത്താന്‍ നിലപാടില്‍ മാറ്റം വരുത്തുയായിരുന്നു. രാഗേഷിന്റെ പിന്തുണ ഉറപ്പിക്കാന്‍ സിപിഎം നേതൃത്വം നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് പയ്യാമ്പലത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: