ന്യൂദല്‍ഹി: സ്വകാര്യ മേഖലയുടെ ചികിത്സക്കൊള്ളയ്ക്ക് തടയിടാന്‍ രാജ്യത്തെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളെജ് ആരംഭിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഒപ്പം മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകര്‍ച്ച എന്ന പ്രശ്നം പരിഹരിക്കാനും നരേന്ദ്ര മോദി സര്‍ക്കാരിന്റെ വമ്പിച്ച പദ്ധതി ലക്ഷ്യമിടുന്നു. രാജ്യത്തെ ആരോഗ്യ രംഗത്തും, ഒപ്പം ആരോഗ്യ ടൂറിസം രംഗത്തും വമ്പിച്ച വിപ്ലവത്തിനു വഴിതെളിക്കുന്ന ഈ പദ്ധതിയുടെ കരട് തയ്യാറായിക്കഴിഞ്ഞു.
മെഡിക്കല്‍ കോളെജുകളില്ലാത്ത ജില്ലകളില്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളോടെ ജില്ലാ ആശുപത്രികളെയും റഫറല്‍ ആശുപത്രികളെയും മെഡിക്കല്‍ കോളെജുകളായി ഉയര്‍ത്തുകയാണ് അടിസ്ഥാന ലക്ഷ്യം. 200 കിടക്കകള്‍ ഉള്ളതായരിക്കണം ആശുപത്രികള്‍, അവ അവികസിത പ്രദേശത്തുള്ളവര്‍ക്ക് കൂടുതല്‍ ഗുണമുണ്ടാക്കുന്നതാകണം, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ പോലെ മലമ്പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കും, ജില്ലാ ആശുപത്രിയും മെഡിക്കല്‍ കോളെജും തമ്മില്‍ 10 കിലോ മീറ്റര്‍ അകലമേ ആകാവൂ, തുടങ്ങിയവയാണ് അടിസ്ഥാന മാനദണ്ഡങ്ങള്‍.
സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ ചികിത്സാ രംഗത്ത് പാവങ്ങള്‍ക്ക് ആശ്രയിക്കാനാവാത്തത്ര ചെലവേറിയതാണ്. മെഡിക്കല്‍ വിദ്യാഭ്യാസം സ്വകാര്യ മേഖലയില്‍ സമ്പന്നര്‍ക്കും താങ്ങാനാവാത്തത്ര ചെലവുള്ളതാകുന്നു. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളെജുകളില്‍ സീറ്റുകള്‍ കൂട്ടണം. ഈ സാഹചര്യത്തില്‍ പുതിയ മെഡിക്കല്‍ കോളെജുകള്‍ തുറക്കുക മാത്രമാണ് പോംവഴി. ഇതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിലവിലുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തുകയും വേണം, കേന്ദ്ര ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസ സൗകര്യം കൃത്യമായ മാനദണ്ഡങ്ങളും ആസൂത്രണവും ഇല്ലാതെ വ്യാപകമായിരിക്കുന്നു.
അവയുടെ ഗുണനിലവാരത്തിലും ഏറ്റക്കുറവുകള്‍ ഉണ്ട്. ഈ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും പുതിയ കരടു പദ്ധതി പ്രാവര്ത്തികമാകുന്നതോടെയെന്നു വിശ്വസിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.ജില്ലാ ആശുപത്രികളെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുക്കും. സംസ്ഥാന സര്‍ക്കാരുകളുടെ ശുപാര്‍ശ പ്രകാരമായിരിക്കും ഇതെന്ന് കരടില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സാങ്കേതിക മൂല്യ നിര്‍ണ്ണയ സമിതിയായിരിക്കും പ്രധാന തീരുമാനം എടുക്കുക. ഈ ഉദ്യോഗസ്ഥര്‍ ആശുപത്രികള്‍ നേരിട്ടു സന്ദര്‍ശിച്ച് അവരുടെ ശുപാര്‍ശ വിദഗ്ദ്ധ സമിതിക്കു സമര്‍പ്പിക്കും. അവരായിരിക്കും ഓരോ സംസ്ഥാനത്തും എത്ര മെഡിക്കല്‍ കോളെജുകള്‍ വേണമെന്ന് അന്തിമമായി നിശ്ചയിക്കുക.
ഭാരതത്തിലാണ് ലോകത്ത് ഏറ്റവും കുടുതല്‍ മെഡിക്കല്‍ കോളെജുകള്‍ ഉളത്; 422 എണ്ണം. പ്രതിവര്‍ഷം 57,000 ഡോക്ടര്‍മാരും 25,000 സ്പെഷ്യലിസ്റ്റുകളുമാണ് ഇവയിലൂടെ യോഗ്യത നേടുന്നത്. എന്നാല്‍, പ്രതിവര്‍ഷം യോഗ്യത നേടുന്ന മെഡിക്കല്‍ ബിരുദ ധാരികളുടെ എണ്ണം മറ്റു രാജ്യങ്ങളുമായി നോക്കുമ്പോള്‍ കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: