യാങ്കോണ്‍: മ്യാന്മര് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാര്‍ മനപൂര്‍വ്വം തടഞ്ഞുവയ്ക്കുന്നെന്ന് ആങ് സാങ് സൂക്കിയുടെ നേതൃത്വ ത്തിലെ പ്രതിപക്ഷ പാര്‍ട്ടിയായ എന്‍എല്‍ഡി (നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി) ആരോപിച്ചു.
കാല് നൂറ്റാണ്ടിനിടെ മ്യാന്മര് സാക്ഷ്യംവഹിച്ച ഏറ്റവും ജനാധിപത്യപരവും സമാധാനപരവുമായ വോട്ടെടുപ്പിന്റെ പരിസമാപ്തിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ് എന്‍എല്‍ഡിയുടെ ആരോപണം.
തെരഞ്ഞെടുപ്പ് ഫലം കേന്ദ്ര ഇലക്ഷന് കമ്മീഷന് ബോധപൂര്‍വ്വം വൈകിക്കുന്നു. അവര്‍ക്കെന്തോ തന്ത്രം പയറ്റുന്നതിനോ മറ്റെന്തിനോ വേണ്ടിയാണത്, എന്‍എല്‍ഡി വക്താവ് വിന് ഹയെന് പറഞ്ഞു.
ഘട്ടം ഘട്ടമായി ഫലം പുറത്തുവിടുന്നതാണെന്നു തോന്നുന്നില്ല. ഇതു അതുപോലയല്ല. അവര്‍ എന്തോ കുതന്ത്രത്തിന് ശ്രമിക്കുന്നു, സുകിയുടെ വസതിക്കു മുന്നില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഹയെന് കുറ്റപ്പെടുത്തി. 664 അംഗ മ്യാന്മര് പാര്‍ലമെന്റില്‍ 25 ശതമാനം സീറ്റുകള്‍ സൈന്യത്തിനുവേണ്ടി മാറ്റിവച്ചതാണ്. അതിനാല്‍ത്തന്നെ എഴുപതു ശതമാനം സീറ്റുകളിലെങ്കിലും ജയിച്ചാലേ സൂക്കിയുടെ പാര്‍ട്ടിക്ക് അധികാരത്തിലെത്താനാവൂ.
ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ എന്‍എല്‍ഡി വ്യക്തമായ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. രാജ്യത്തെ പതിനാല് സംസ്ഥാനങ്ങളില്‍ നാലെണ്ണത്തിലെ 164 സീറ്റുകളില്‍ 154ഉം ജയിച്ചതായി സൂക്കിയുടെ പാര്‍ട്ടി അവകാശപ്പെട്ടു. ഭരണകക്ഷിയായ യൂണിയന് സോളിഡാരിറ്റി ഡെവലപ്മെന്റ് പാര്‍ട്ടി പരാജയം ഉറപ്പിച്ചമട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: