ആലപ്പുഴ: കുട്ടനാട്ടിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പു ഫലം ഇടതിനും വലതിനും ആഹ്ലാദം പകരുന്നില്ല, മുന്നേറ്റം ഉണ്ടാക്കിയത് ബിജെപി മാത്രം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഒരംഗത്തിന്റെ കുറവ് ഉണ്ടായെങ്കിലും ചമ്പക്കുളം പഞ്ചായത്തില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി.
കോണ്‍ഗ്രസിന് ഏഴും കേരള കോണ്‍ഗ്രസ് എമ്മിന് ഒന്നും ആണ് അംഗങ്ങള്‍. ബിജെപിക്ക് ഇവിടെ രണ്ടു സീറ്റുകള്‍ ലഭിച്ചു. ഇവിടെ ബിജെപി ആദ്യമായാണ് അക്കൗണ്ട് തുറക്കുന്നത്.
കൈനകരിയില്‍ ഇക്കുറി എല്‍ഡിഎഫ് നില മെച്ചപ്പെടുത്തി ഭരണം നിലനിര്‍ത്തി. ഒന്‍പതില്‍ നിന്നു 11 ആയി സീറ്റ് ഉയര്‍ന്നു. യുഡിഎഫ് ആറില്‍ നിന്നു നാലായി കുറഞ്ഞു.
ഇതില്‍ മൂന്നു പേര് കൈനകരി വികസന സമിതിയെന്ന സന്നദ്ധ സംഘടന സ്വതന്ത്രരായി നിര്‍ത്തി മത്സരിപ്പിച്ചു ജയിപ്പിച്ചെടുത്തവരാണ്. ഇക്കുറി പ്രസിഡന്റ് വനിതാ സംവരണമാണ്. ബിജെപി ശക്തമായ മുന്നേറ്റം ഇടത്തിയ ഇവിടെ അഞ്ചാം വാര്‍ഡില്‍ രണ്ടാം സ്ഥാനത്തെത്തി. അന്‍പതില്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. പുളിങ്കുന്നില്‍ കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ല. കഴിഞ്ഞ തവണ എട്ട് അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫാണ് ഭരണം നടത്തിയത്. ഇത്തവണ എല്‍ഡിഎഫ് കേവലം മൂന്നു സീറ്റില്‍ ഒതുങ്ങി. യുഡിഎഫ് ഏഴ് സീറ്റ് നേടി. പക്ഷേ, 16 അംഗ സമിതിയില്‍ കേവല ഭൂരിപക്ഷത്തിനു രണ്ട് അംഗങ്ങള്‍ കൂടി വേണം.
എന്നാല്‍ ഭൂരിപക്ഷമുള്ള കക്ഷിക്കോ മുന്നണിക്കോ ഭരിക്കാമെന്ന പുതിയ നിയമം യുഡിഎഫിനു സഹായകമാകും. ഇവിടെ ബിജെപി മുന്നണിക്ക് നാലു സീറ്റുകള്‍ ലഭിച്ചു. ബിജെപിക്കും എസ്എന്‍ഡിപിക്കും രണ്ടു സീറ്റുകള്‍ വീതമാണ് ലഭിച്ചത്. ബിജെപി മുന്നണിക്ക് ഇവിടെ എല്‍ഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാനും സാധിച്ചു. തിളക്കമാര്‍ന്ന വിജയമാണ് ഇവിടെ ബിജെപി നേടിയത്. ബിജെപിയുടെ നിലപാടായിരിക്കും ഭരണമാര്‍ക്കെന്ന് തീരുമാനിക്കുക.
ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത വെളിയനാട് പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റ കക്ഷി സിപിഎം ആണ്. പക്ഷേ, എല്‍ഡിഎഫില്‍ ഘടകകക്ഷികളാരുമില്ല. ഒരു എസ്എന്‍ഡിപി സ്വതന്ത്രനും ഒരു ബിജെപിയും വിജയിച്ചിട്ടുണ്ട്. ആരു ഭരിക്കണമെന്ന് ഇവരുടെ നിലപാടുകള്‍ നിര്‍ണായകമാകും.
കാവാലത്തും ബിജെപി അക്കൗണ്ടു തുറന്നു. ഒരു സീറ്റ് കൂടുതല്‍ നേടി എല്‍ഡിഎഫ് ഇവിടം നിലനിര്‍ത്തി. എട്ടു വാര്‍ഡുകളില്‍ ബിജെപി ശക്തമായ വെല്ലുവിളി ഉയര്‍ത്തിയില്ലായിരുന്നെങ്കില്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ കൂടുതല്‍ സീറ്റ് നേടാമായിരുന്നു.
തലവടി ഗ്രാമ പഞ്ചായത്തില്‍ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ബിജെപിയുടെയും സ്വതന്ത്രന്റെയും നിലപാട് നിര്‍ണായകമാകും. കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഇക്കഴിഞ്ഞ തവണ യുഡിഎഫ് ഭരണത്തിലായിരുന്നു. 15 സീറ്റില്‍ കോണ്‍ഗ്രസ് നാല്, കേരള കോണ്‍ഗ്രസ് (എം) രണ്ട്, കേരള കോണ്‍ഗ്രസ് (ജേക്കബ് ) ഒന്ന് (യുഡിഎഫ്–ഏഴ്). സിപിഎം സ്വതന്ത്രരുള്‍പ്പെടെ മൂന്ന്, സിപിഐ ഒന്ന് (എല്‍ഡിഎഫ് –നാല്) ബിജെപി മൂന്ന്, യുഡിഎഫ് വിമിതനായി മല്‍സരിച്ച സ്വതന്ത്രന് ഒന്ന് എന്നതാണു കക്ഷിനില.
കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ഒരു സീറ്റ് സിപിഎമ്മിനു കുറഞ്ഞെങ്കിലും നീലംപേരൂര്‍ പഞ്ചായത്ത് ഭരണം അവര്‍ നിലനിര്‍ത്തി. കുടിവെള്ളവും ഗതാഗത പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് രംഗത്തു സജീവമായപ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരേപോലെ ക്ഷീണം സംഭവിച്ചു. ഇവിടെയും ബിജെപിക്ക് ഒരംഗമുണ്ട്.
കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ഒരു അംഗത്തെ കൂടുതല്‍ നേടി സിപിഎം രാമങ്കരിയില്‍ ഭരണം നിലനിര്‍ത്തി. ഇത്തവണ സിപിഎമ്മിനു എട്ട് അംഗങ്ങളുണ്ട്. മുന്നണിയിലെ മറ്റു പാര്‍ട്ടികളൊന്നും വിജയിച്ചില്ല. കഴിഞ്ഞ തവണ നാല് അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ മൂന്നായി ചുരുങ്ങി. കേരള കോണ്‍ഗ്രസിന് രണ്ടംഗങ്ങളുണ്ട്. ഇത്തവണ പഞ്ചായത്ത് പ്രസിഡന്റ് വനിത സംവരണമാണ്.
എടത്വ ഗ്രാമ പഞ്ചായത്തില്‍ 15 സീറ്റില്‍ 12 സീറ്റ് നേടിയാണു യുഡിഎഫ് ഭരണം പിടിച്ചെടുത്തത്.
സിപിഎമ്മിനു രണ്ടു സീറ്റുകള്‍ മാത്രമാണു നേടാനായത്. എന്നാല്‍ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. ഇക്കുറി പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കു സംവരണം ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: