ആലപ്പുഴ: തദ്ദേശതിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആകെയുള്ള 72 പഞ്ചായത്തുകളില്‍ ഇടതുമുന്നണി 43 പഞ്ചായത്തുകളില്‍ ഭരണത്തിലെത്തുമെന്ന് വ്യക്തമായി. തിരുവന്‍വണ്ടൂരില്‍ ബിജെപി ഭരിക്കും.
മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതില്‍ ഇരുമുന്നണികളും മത്സരിച്ചങ്കിലും കുടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചത് എല്‍ഡിഎഫിനാണെന്ന് മാത്രം. നിരവധി പഞ്ചായത്തുകളില്‍ ബിജെപി നിലപാടുകളായിരിക്കും ഭരണം ആര്‍ക്കെന്ന് നിശ്ചയിക്കുക. യുഡിഎഫിന് നിലവിലുണ്ടായിരുന്ന പകുതിയോളം പഞ്ചായത്തുകള്‍ നഷ്ടപ്പെട്ടു. 17 പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫിന് അധികാരം കിട്ടിയത്. ഭൂരിപക്ഷം കിട്ടാത്ത പഞ്ചായത്തുകളില്‍ ഭരണത്തിലെത്താന്‍ ഇരുമുന്നണികളും നീക്കങ്ങള്‍ തുടങ്ങിയെങ്കിലും ബിജെപി നിലപാടുകളാകും ഇവിടങ്ങളില്‍ നിര്‍ണായകമാവുക.
യുഡിഎഫിനും കോണ്‍ഗ്രസ്സിനും ജില്ലയില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് താമരക്കുളം പഞ്ചായത്തിലാണ്. ഇവിടെ ഒറ്റ സീറ്റുപോലും യുഡിഎഫിന് ലഭിച്ചില്ല. ബിജെപി അഞ്ച് സീറ്റ് സ്വന്തമാക്കുകയും ചെയ്തു. കുത്തിയതോട് പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇവിടെ ബിജെപിയുടെ പ്രകടനം ശ്രദ്ധേയമായി. അഞ്ച് സീറ്റു നേടിയാണ് ബിജെപി കരുത്തു തെളിയിച്ചത്. പുറക്കാട്ട് ഇരുമുന്നണികളും തുല്യമാണ്. ബിജെപിക്ക് രണ്ട് സീറ്റുണ്ട്. ഭരണത്തിലെത്തേണ്ടത് ആരെന്ന് ഇവിടെ ബിജെപി തീരുമാനിക്കും.
കോടംതുരുത്തില്‍ യുഡിഎഫ്. മേല്‍ക്കൈ നേടിയെങ്കിലും ഭരണം ആര്‍ക്കെന്ന് ഉറപ്പിക്കാനാവാത്ത സ്ഥിതിയാണ്. തൈക്കാട്ടുശ്ശേരി നിലവില്‍ യുഡിഎഫിനായിരുന്നു. ഇക്കുറി ഇടതുമുന്നണിക്ക് മേല്‍ക്കെ കിട്ടിയെങ്കിലും ഭരണം ഉറപ്പായിട്ടില്ല. ചേപ്പാട് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തി. ഏഴ് സീറ്റുകള്‍വീതം. കാര്‍ത്തികപ്പള്ളിയിലും ഭരണം തീര്‍പ്പാക്കാനായിട്ടില്ല. ഇവിടെ ബിജെപി മൂന്ന് സീറ്റുകള്‍ നേടി.
പുളിങ്കുന്നില്‍ ഇടതിനായിരുന്നു ഭരണം. ഇക്കുറി യുഡിഎഫിന് മേല്‍ക്കൈ ലഭിച്ചു. ഇവിടെയും ബിജെപിയുടെ നിലപാടുകള്‍ നിര്‍ണായകമാകും. ചെന്നിത്തല പഞ്ചായത്ത് ഭരണം നിലവില്‍ യുഡിഎഫിനായിരുന്നു. എട്ടു സീറ്റുകള്‍ നേടിയ ഇടതുമുന്നണി ഇവിടെ ഏറെ മുന്നേറി. ബിജെപിക്ക് ഇവിടെ നാല് സീറ്റുകളാണ് ലഭിച്ചത്. ബിജെപി തീരുമാനവും നിര്‍ണായകമാവും. ജില്ലയില്‍ കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ 73 പഞ്ചായത്തുകളുണ്ടായിരുന്നു. യുഡിഎഫിന് 36 പഞ്ചായത്തുകളില്‍ ഭരണം കിട്ടിയപ്പോള്‍ എല്‍ഡിഎഫിന് 37 പഞ്ചായത്തുകളുണ്ടായിരുന്നു.
ഇരുമുന്നണികളും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു. ഹരിപ്പാട് നഗരസഭ വന്നതോടെ പഞ്ചായത്തുകള്‍ 72 ആയി കുറഞ്ഞു. ഇക്കുറി ആറ്് പഞ്ചായത്തുകള്‍കൂടി ഇടതുമുന്നണിക്ക് പിടിച്ചെടുക്കാനായി. കൂടാതെ നിരവധി സ്ഥലങ്ങളില്‍ സ്വതന്ത്രരുമായോ മറ്റ് കക്ഷികളുമായോ കൂട്ടുചേര്‍ന്ന് ഭരണത്തിലെത്താമെന്ന നിലയുമുണ്ട്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും കൈവശമുണ്ടായിരുന്ന പഞ്ചായത്തുകള്‍ ഇരുപക്ഷവും പിടിച്ചെടുത്തിട്ടുമുണ്ട്. പക്ഷേ, നഷ്ടം കൂടുതല്‍ യുഡിഎഫിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: