തുറവൂര്‍: നാട്ടുകാരെ ഭീതിയിലാക്കി വീണ്ടും തെരുവു നായ്ക്കളുടെ സൈ്വരവിഹാരം. എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട് പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളും ഇടവഴികളുമെല്ലാം തെരുവുനായ്ക്കള്‍ കൈയ്യടക്കിയിരിക്കയാണ്. സന്ധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ നാട്ടുകാര്‍ ഭയപ്പെടുകയാണ്.
അപകടകാരികളായ നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കില്ലെന്ന് ആഭ്യന്തരമന്ത്രി ഉറപ്പു നല്‍കിയെങ്കിലും തെരുവു നായ്ക്കളെ കൊല്ലാന്‍ അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ദീര്‍ഘദൂര യാത്ര കഴിഞ്ഞ് ട്രെയിനുകളിലും ബസുകളിലും മറ്റും മടങ്ങിയെത്തുന്നവരെയാണ് പ്രധാനമായും നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുന്നത്.
പകല്‍ സമയത്തുപോലും പ്രധാന റോഡുകളിലൂടെയും ഗാമീണപാതകളിലൂടെയും ഇടവഴികളിലൂടെയും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. നിരവധി പേര്‍ക്കാണ് തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ കാലാവധി അവസാനിച്ചതോടെ നായ്ക്കളില്‍ നിന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. നായയുടെ കടിയേറ്റാല്‍ നല്‍കേണ്ട പ്രതിരോധ മരുന്നായ ആന്റി റാബീസ് വാക്സിന് പല സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാകാത്തതും രോഗികള്‍ക്ക് ദുരിതമാവുകയാണ്.
നായ്ക്കളെ ഭയന്ന് കുട്ടികളെ വിദ്യാലയങ്ങളില്‍ അയയ്ക്കാനും രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. നായ്ക്കളെ വളര്‍ത്തുന്നവര്‍ അവയെ തെരുവുകളില്‍ ഉപേക്ഷിക്കുന്നത് തെരുവുനായ്ക്കള്‍ പെരുകുന്നതിന് കാരണമാകുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: