നവംബര്‍ 6-ാം തീയതിയിലെ ജന്മഭൂമിയില് വെള്ളിവെളിച്ചം എന്ന പംക്തിയില്‍ ആര്. പ്രദീപ് എഴുതിയ ‘നുണകള്‍ നിര്‍ഭയം നിരന്തരം’. വളരെക്കാലമായി എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് തോന്നിയ കാര്യങ്ങളാണ് പ്രദീപ് അദ്ദേഹത്തിന്റെ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഒരുകാലത്ത് ഇടതുപക്ഷ ചിന്താഗതിക്കാരനാകുകയെന്നത് ഒരു ഫാഷന്‍ ആയിരുന്നു.
അതല്ലാത്തവരെല്ലാം ഒന്നിനും കൊള്ളാത്തവര്‍. ഇടതുപക്ഷ ആദര്‍ശങ്ങള്‍ പേരിനുപോലും കാണാന്‍ കിട്ടാതായപ്പോള്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ എതിര്‍ക്കുക എന്നതാണ് ഇന്നത്തെ ഫാഷന്‍. ഈ ഫാഷനനുസരിച്ച് കാര്യങ്ങള്‍ ചെയ്താലേ കൈയടി കിട്ടുകയുള്ളൂ. അതുകൊണ്ടാണ് വളരെ കഷ്ടപ്പെട്ട് മലയാളത്തിലെ ആദ്യത്തെ വാര്‍ത്താചാനല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്.
ഈ ചാനലിന്റെ രാത്രി എട്ടു മണിയുടെ ന്യൂസ് അവര്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇത് നേരിട്ട് ബോധ്യമാകും. ബിജെപിക്കാരെ ക്ഷണിച്ചിരുത്തി അവര്‍ക്ക് പറയാനുള്ളത് ഒന്നും പറയാന്‍ സമ്മതിക്കാതെ അതിബുദ്ധിമാന്മാരാണെന്ന് സ്വയം വിശ്വസിക്കുന്ന അവതാരകര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ അതിഗംഭീരം. മറ്റുള്ളവര്‍ക്കെല്ലാം പറയാന്‍ അവസരം നല്‍കിയശേഷം അതിനുള്ള മറുപടി പറയാന്‍ ബിജെപി പ്രതിനിധി തുടങ്ങിയാല്‍ ഉടന്‍ അവതാരകരുടെ ചോദ്യങ്ങളായി. ഒന്നും പറയാന്‍ സമ്മതിക്കാതെ ഇടയ്ക്ക് കയറി, പറയുന്നതിനെയെല്ലാം ചോദ്യംചെയ്യും.
പറയാന്‍ സമ്മതിക്കില്ലെങ്കില്‍ പിന്നെ ഈ ‘ചര്‍ച്ച’യെന്ന പ്രഹസനം എന്തിനുവേണ്ടി?
അതുപോലെ മറുപടി പറയുന്ന വിഷയങ്ങളെ സംബന്ധിച്ചും ഈ വേര്‍തിരിവ് സ്പഷ്ടമാണ്. ബിജെപി പ്രതിനിധി സംസാരിക്കുമ്പോള്‍ പഴയകാര്യങ്ങള്‍ പ്രസക്തമല്ലെന്നും ഇപ്പോള്‍ സംസാരിക്കുന്ന വിഷയം മാത്രം സംസാരിച്ചാല്‍ മതിയെന്നും പറയുന്ന അവതാരകന് മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ ഈ നിയമം പാലിക്കാറില്ല. എന്തായാലും ഈവിധം കാര്യങ്ങള്‍ മുന്നോട്ടുപോകുകയാണെങ്കില്‍ നമ്മുടെ വിലയേറിയ ഒരു മണിക്കൂര്‍ സമയം ഈവിധം പാഴാക്കിക്കളയാതിരിക്കുന്നതാണ് ബുദ്ധി.
ശശിധരന്, കടവന്ത്ര
പ്രതികരിക്കാൻ ഇവിടെ എഴുതുക: