കേരളസ്ത്രീയുടെ സാക്ഷരതയും വിദ്യാഭ്യാസവുമാണ് കേരളത്തെ ആഗോളപ്രശസ്തിയിലേക്കുയര്ത്തിയത്. ഇന്ന് കേരളസ്ത്രീ സാക്ഷരയാണ്, അഭ്യസ്തവിദ്യയാണ്, ഉദ്യോഗമുള്ളവളാണ്, രാഷ്ട്രീയബോധമുള്ളവളുമാണ്. ഇങ്ങനെ സമൂഹത്തില്‍ എല്ലാവിധത്തിലും തുല്യത നേടിയ, സ്വയാര്‍ജിത വരുമാനത്തില്‍നിന്നും ജീവിക്കാന്‍ കഴിയുന്ന സ്ത്രീകളില്‍നിന്നും പുരുഷന്മാര് ഇന്നും സ്ത്രീധനം വാങ്ങുന്നു എന്നത് വിരോധാഭാസമല്ലെ? ജോലി ചെയ്തു ശമ്പളം നേടുന്നതിനു പുറമെ അവള് വീട്ടുജോലിയും ചെയ്യുന്നു. എന്നാലും പുരുഷന്മാര്ക്ക് സ്ത്രീധനം വേണം.
സ്ത്രീധന നിരോധനനിയമം പേപ്പറില്‍ ഒതുങ്ങുന്ന നിയമമാണ്. സ്ത്രീധനം നിര്‍ബന്ധമായതിനാലാണ് രാജ്യത്ത് പെണ്‍ഭ്രൂണഹത്യ വര്‍ധിക്കുന്നത്. ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ എന്ന് സ്കാന്‍ ചെയ്ത് നോക്കി ഭ്രൂണഹത്യ നടത്തുകയാണ് ഇന്ന് കേരളത്തിലെ ചില സ്ത്രീകള്‍. അവര്‍ക്ക് ആണ്‍കുഞ്ഞുങ്ങളെ മതി. പെണ്‍കുട്ടിയെ വളര്‍ത്തുന്നത് അയലത്തെ വീട്ടിലെ ചെടിയ്ക്ക് വെള്ളമൊഴിക്കുന്നപോലെയാണെന്നും ആണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കില്‍ ലക്ഷങ്ങള്‍ കൊണ്ടുവരുമെന്നും പെണ്‍കുട്ടി ലക്ഷങ്ങള്‍ കൊണ്ടുപോകുകയാണ് ചെയ്യുകയെന്നും കരുതപ്പെടുന്നു.
ഇത്തരം ദുരാഗ്രഹികളായ ചില രക്ഷിതാക്കളുടെ വിളനിലമാണ് കേരളം.
ഇപ്പോള്‍ 0-6 നിടയില്‍ പ്രായമുള്ള കുട്ടികളുടെ എണ്ണം കുറയുകയാണ്. ലിംഗനിര്‍ണയം നടത്താന്‍ കൂണുപോലെ മുളക്കുന്ന ക്ലിനിക്കുകളുണ്ട്. 2001 ല്‍ 1.08 ബില്യണ്‍ ഉണ്ടായിരുന്ന ഭാരതത്തിലെ സെക്സ് റേഷ്യോ 1000 ആണ്‍കുട്ടികള്‍ക്ക് 940 പെണ്‍കുട്ടികള്‍ എന്നായിരുന്നു. 2001 ലെ സെന്‍സസ് പ്രകാരം ഹരിയാനയില്‍ 770 ഉം അഹമ്മദാബാദില്‍ 814 ഉം ആയിരുന്നു ഇത്. ആണ്‍കുട്ടികളാണ് അച്ഛനമ്മമാരെ രക്ഷിക്കാനുള്ളത് എന്ന ധാരണയും ആണ്‍കുട്ടികള്‍ ജനിക്കുന്നത് സന്തോഷകരമാക്കി.
ഇന്ന് കേരളത്തിലെ 14 ജില്ലകളില്‍ ഒമ്പതെണ്ണത്തിലും സെക്സ് റേഷ്യോ കീഴോട്ട് പതിക്കുകയാണ്. പെണ്‍കുട്ടികളുടെ എണ്ണം 963 ല്‍നിന്നും 959 ആയി. മലപ്പുറം, ആലപ്പുഴ എന്നിവ യഥാക്രമം രണ്ടാംസ്ഥാനത്തും മൂന്നാംസ്ഥാനത്തുമാണ്. ശിശുമരണനിരക്ക് 1000 ന് 12 വീതമാണ്. കേരളത്തില്‍ ഒരുകൊല്ലം 1000 പെണ്‍കുട്ടികള്‍ ജനിക്കാതെ പോകുന്നു.
വര്‍ഷങ്ങളായി പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കാത്ത ഗ്രാമങ്ങള്‍ കേരളത്തിലുണ്ട് എന്നത് പലര്‍ക്കും അവിശ്വസനീയമായ വിവരമായിരിക്കും. പെണ്‍ഭ്രൂണഹത്യ മാത്രമല്ല, പെണ് ശിശുഹത്യയും ഭാരതത്തില്‍ വ്യാപകമാണ്. 1990 ല്‍ അമര്‍ത്യാസെന്‍ ‘മിസിങ് വിമന്‍’ എന്ന പഠനത്തില്‍ ഒരു കോടി സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് പ്രഖ്യാപിച്ചു. 1991 ലെ സെന്‍സസ് ഈ കണക്ക് ശരിവെക്കുന്നു. ഈ പ്രതിഭാസം കേരളത്തില്‍ മാത്രമല്ല ഹരിയാന, രാജസ്ഥാന്, പഞ്ചാബ് മുതലായ സംസ്ഥാനങ്ങളിലും വ്യാപകമാണ്. ഹരിയാനയിലെ പുരുഷന്മാരില് ചിലര്‍ ഇന്ന് കല്യാണം കഴിയ്ക്കുന്നത് കേരളത്തില്‍നിന്നാണ്. ഹരിയാന കല്യാണങ്ങള്‍ മലപ്പുറത്ത് വ്യാപകമാണ്.
ഗര്‍ഭസ്ഥശിശു പെണ്ണാണെങ്കില്‍ നശിപ്പിക്കുക എന്ന തത്വത്തിന് മാതൃത്വം തടസമല്ല. അവള്‍ക്ക് കൊടുക്കേണ്ടിവരുന്ന സ്ത്രീധനമാണ് കണക്ക്. ഒരമ്മ നാലുപ്രാവശ്യം പെണ്‍ഭ്രൂണഹത്യ നടത്തിയശേഷം ഡോക്ടര്‍മാര്‍ അവരോട് ഇനി ഗര്‍ഭം ധരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് തിരസ്കരിച്ച് ഗര്‍ഭിണിയായി ആണ്‍കുട്ടിയെ പ്രസവിച്ചെങ്കിലും അവന്റെ മുഖം കാണുംമുമ്പേ അമ്മ മരണമടഞ്ഞ സംഭവമുണ്ടായി.
എന്റെ ശക്തമായ അഭിപ്രായം കുടുംബങ്ങള്‍ സ്വയം സ്ത്രീധന സമ്പ്രദായം അവസാനിപ്പിക്കാന്‍ മുന്നോട്ടുവരണമെന്നാണ്. മറ്റൊരു വസ്തുത സ്ത്രീ ഇത്ര പഠിച്ചിട്ടും വിദ്യാഭ്യാസവും സ്വതന്ത്ര ചിന്താശക്തിയും നേടിയിട്ടും ഉദ്യോഗസ്ഥയായിട്ടും എങ്ങനെ ഒരു ഭര്‍ത്താവിനെ വിലയ്ക്ക് വാങ്ങുന്നു എന്നാണ്. തനിക്ക് യോജിച്ചയാളെ ഇഷ്ടപ്പെട്ട് തിരഞ്ഞെടുക്കാമെന്നുവച്ചാലും പ്രതിശ്രുത വരന്റെ കുടുംബം സ്ത്രീധനാവശ്യത്തില് ഉറച്ചുനില്‍ക്കുമ്പോള്‍ വിവാഹം നടക്കാതെപോകുന്നു.
ഇതെല്ലാം യാഥാര്‍ത്ഥ്യമാണെങ്കിലും പെണ്‍കുഞ്ഞുങ്ങളുടെ ഭ്രൂണഹത്യ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. കേരളം മാതൃദായ ക്രമം പിന്തുടര്ന്നിരുന്ന, ഇപ്പോഴും ചിലര്‍ പിന്തുടരുന്ന നാടാണ്. അമ്മമാരുടെ തറവാട്ടിലെയാണ് പെണ്‍കുട്ടികള്‍.
സെന്‍സസ് കണക്കനുസരിച്ച് ആണ്-പെണ് ജനസംഖ്യാനുപാതം ഏറ്റവും കുറവ് ഹിന്ദുസമൂഹത്തിലാണ്. സെന്‍സസ് പഠനം പറയുന്ന മറ്റൊരു കാര്യം 1990 കഴിഞ്ഞശേഷമാണ് പെണ്‍ഭ്രൂണഹത്യ വര്‍ധിച്ചത് എന്നാണ്. സ്വന്തം അമ്മപോലും പെണ്‍കുട്ടിയുടെ മുഖത്ത് നനച്ച തുണിയിട്ട് മൂടിയും ജനിച്ച ഉടനെ കക്കൂസില്‍ തള്ളിയും മറ്റും കൊലപ്പെടുത്തുന്നു. മാതൃത്വമല്ല, പണമാണ് കേരളീയര്‍ക്ക് പ്രധാനം. ഇത്ര ദുരാഗ്രഹികളായ ഒരു വിഭാഗമായല്ലോ മലയാളികള്എന്നോര്ത്ത് ദുഃഖിക്കാം.
ക്രൈസ്തവര്‍ക്കും മുസ്ലിംവിഭാഗത്തിനും പെണ്ഭ്രൂണഹത്യവേദപുസ്തകം നിരോധിക്കുന്ന കാര്യമാണ്. സ്ത്രീധന സമ്പ്രദായം 1900 കളില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ മാത്രമാണ് നിലനിന്നിരുന്നത്. ഹിന്ദുക്കള്‍ക്ക് വസ്തുവിന്റെ ഒരു ഷെയര്‍ കിട്ടുമായിരുന്നതിനാല്‍ സ്ത്രീധനം നിര്‍ബന്ധമായിരുന്നില്ല. പക്ഷേ ക്രൈസ്തവരെ അനുകരിച്ച് ഇന്ന് ഹിന്ദുക്കളും സ്ത്രീധനം വാങ്ങുന്നു എന്നുമാത്രമല്ല, തനിക്കവകാശപ്പെട്ട വസ്തുവിന്റെ ഭാഗവും ചോദിക്കുന്നു. പണ്ട് സ്ത്രീയ്ക്ക് അവളുടെ കുട്ടികളുടെയും അവളുടെയും ഷെയര്‍ വാങ്ങാമായിരുന്നു. പുരുഷന്മാര്ക്ക് ഒരു ഷെയര്‍ മാത്രമാണ് കിട്ടിയിരുന്നത്.
കേരളത്തില്‍ ഇങ്ങനെ പെണ് വിരോധവും പെണ്‍ഭ്രൂണഹത്യയും പെരുകുന്നതോടൊപ്പം സ്ത്രീകളുടെ നേരെയുള്ള അക്രമങ്ങളും കൂടി വരികയാണ്. ഇന്ന് സ്ത്രീയ്ക്ക് തനിച്ച് ബസ്സിലോ ടാക്സിയിലോ സഞ്ചരിക്കാനാവില്ല. രാത്രികള്‍ അവര്‍ക്കന്യമാണ്. പുതിയതായി രംഗത്തുവന്ന യൂബര്‍ ടാക്സിയിലും ഒരു സ്ത്രീ ബലാത്സംഗത്തിനിരയായി എന്ന വാര്‍ത്ത കണ്ടു.
സദാചാരം എന്ന വാക്ക് നിഘണ്ടുവില്‍നിന്ന് നീക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന തരത്തില്‍ അര്‍ത്ഥമില്ലാതായിരിക്കുന്നു. ഇന്ന് പഠിപ്പിക്കുന്ന ഭാഷാധ്യാപകര്ക്കൊഴികെ ഈ വാക്കിന്റെ അര്‍ത്ഥം അറിയുമോ എന്നെനിക്കുറപ്പില്ല.
പക്ഷെ ഈ ഘട്ടത്തില്‍ സമ്മതിക്കേണ്ട ഒരു വസ്തുതയുണ്ട്. ഇന്ന് സ്ത്രീകളും ലൈംഗികവ്യാപാരത്തിലും കഞ്ചാവ് ഉപയോഗിക്കുന്ന ഡിജെ പാര്‍ട്ടികളിലും സജീവമാണ്. ഫഌറ്റ് പെണ്‍വാണിഭം, ഓണ്‍ലൈന്‍ പെണ്‍വാണിഭം മുതലായവ നടത്തുന്നവരിലും സ്ത്രീകളുണ്ട്. ഷൈന്‍ ടോം ചാക്കോ എന്ന സിനിമാ നടന് ഇത്തരം പാര്‍ട്ടിയില്‍നിന്നും പിടിക്കപ്പെട്ടിരുന്നല്ലോ. ഒരു സ്റ്റാര്‍ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയിലും നിശാന്തിനി എസ്പി പെണ്‍കുട്ടികളെ പിടികൂടിയിരുന്നല്ലോ.
ഇന്ന് ഓണ്‍ലൈന്‍ പ്രേമവും ഫേസ്ബുക്ക് പ്രണയങ്ങളും എല്ലാം ലക്ഷ്യമിടുന്നത് സ്ത്രീകളെയാണ്. അതിന് സസന്തോഷം ഇരകളാകുന്നതും വീട്ടമ്മമാര്‍ മുതല്‍ സ്ത്രീകളും പെണ്‍കുട്ടികളുമാണ്. സോഷ്യല്‍ മീഡിയ ഇന്ന് ആന്റി-സോഷ്യല്‍ മീഡിയയായി മാറിക്കൊണ്ടിരിക്കുകയാണ്. മൊബൈല്‍ ഫോട്ടോകള്‍ പെണ്‍കുട്ടികളെ വലയിലാക്കുന്നതുപോലെ ഫേസ്ബുക്കും അവര്‍ക്ക് അപകടകാരികളാകുന്നു. ഇന്ന് അതില്‍ ‘ഹേറ്റ് പേജ്’ വരെ ഉണ്ടത്രെ.
പണ്ട് കുട്ടികള്‍ക്ക് സദാചാര ബോധം, നേര്‍വഴി, മര്യാദ മുതലായവ പറഞ്ഞുകൊടുക്കുന്നത് അച്ഛനമ്മമാരായിരുന്നു. അമ്മമാരായിരുന്നു പെണ്‍കുട്ടികളുടെ ജീവിതത്തിലെ നെടുംതൂണുകള്‍. ഇന്ന് അമ്മ-മകള്‍ ബന്ധം പൊക്കിള്‍ക്കൊടി മുറിക്കുന്നതോടെ അവസാനിക്കുകയാണോ? മകള്‍ എവിടെ പോകുന്നു എന്നോ, ആരുമായി സൗഹൃദം പങ്കിടുന്നെന്നോ അമ്മമാര്‍ക്കറിയില്ല. അവര്‍ക്കതിന് നേരമില്ല. അവരും ഫേസ്ബുക്കിലും സോഷ്യല്‍ മീഡിയയിലും വിഹരിക്കുന്നവരോ, സായാഹ്നങ്ങളില്‍ തുടങ്ങുന്ന സീരിയലുകളില്‍ മുഗ്ദ്ധരോ ആയിരിക്കും. ബീഹാര്‍ ഇലക്ഷനോ മാണിയുടെ കോഴക്കേസോ, പഞ്ചായത്ത് ഇലക്ഷനോപോലും അവര്‍ ശ്രദ്ധിക്കുന്നില്ല.
അതു നോക്കുമ്പോള്‍ അഭ്യസ്തവിദ്യരല്ലെങ്കിലും മൂന്നാറിലെ ‘പെമ്പിളൈ ഒരുമൈ’ എത്ര വ്യത്യസ്തമാണ്. ട്രേഡ് യൂണിയനുകളെ നിശ്ശബ്ദരാക്കി, സ്വന്തം സമരത്തില്‍ കൂടി അവര്‍ തങ്ങളുടെ ആവശ്യം നേടിയെടുത്തു. ഈ പഞ്ചായത്ത് ഇലക്ഷനില്‍ അവരുടെ നേതാവ് മത്സരിച്ച് വിജയിക്കുകയും ചെയ്തു. ലക്ഷ്യബോധവും മനഃക്കരുത്തും ഒരുമയും എന്തും നേടാനുള്ള കരുത്ത് സ്ത്രീയ്ക്ക് പകരും.
ഇവരുടെ ദൃഷ്ടാന്തം കണ്ടെങ്കിലും സ്ത്രീകള്‍ ഒരുമിച്ച് സ്ത്രീധനത്തിനെതിരെ പോരാടണം. വിവാഹമാണ് സ്ത്രീയുടെ ജന്മലക്ഷ്യം എന്ന ധാരണമാറ്റി, വിവാഹം സ്വന്തം മനസ്സിനിണങ്ങുന്ന സല്‍സ്വഭാവിയായ, സ്ത്രീധനമോഹമില്ലാത്ത പുരുഷനുമായിട്ടാകണം എന്ന ദൃഢനിശ്ചയം സ്ത്രീ സമൂഹത്തിന് വേണം. അങ്ങനെയെങ്കില്‍ കേരളത്തില്‍ നിന്ന് സ്ത്രീധന സമ്പ്രദായവും പെണ്‍ഭ്രൂണഹത്യയും നിഷ്കാസനം ചെയ്യാം. ദൈവം സ്ത്രീകള്‍ക്കും കൂടി വേണ്ടിയാണ് ലോകം സൃഷ്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: