ആലപ്പുഴ: തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പേരില്‍ ജില്ലയില്‍ കോണ്‍ഗ്രസ്സിലും സിപിഎമ്മിലും ഭിന്നത. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പും വിഭാഗീയതയും പലയിടങ്ങളിലും തിരിച്ചടിയായെന്നാണ് ചര്‍ച്ചകള്‍. മാവേലിക്കര, കായംകുളം നഗരസഭകളിലും മറ്റു ചില പഞ്ചായത്തുകളിലും യുഡിഎഫിന്റെ തിരിച്ചടിക്കു കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരാണെന്നാണ് ആരോപണം ഉയരുന്നത്. കൂടാതെ ഘടകകക്ഷികളെ കോണ്‍ഗ്രസ് കാലുവാരിയെന്ന് ജനതാദള്‍ യുണൈറ്റഡ് അടക്കമുള്ള പാര്‍ട്ടികള്‍ പരസ്യമായി വരെ ആരോപണം ഉന്നയിച്ചു തുടങ്ങി.
മാവേലിക്കര നഗരസഭയില്‍ എ, ഐ ഗ്രൂപ്പുകളും വിമതരെ നിര്‍ത്തി. കോണ്‍ഗ്രസ്സിലെ വിമതശല്യമാണ് തിരിച്ചടിക്ക് കാരണമെന്നാണ് കോണ്‍ഗ്രസ് നേതൃയോഗത്തിന്റെ വിലയിരുത്തല്‍. എ വിഭാഗത്തെ പ്രതിക്കൂട്ടിലാക്കാന്‍ ഐ ഗ്രൂപ്പ് ശ്രമം തുടങ്ങി. എ ഗ്രൂപ്പിനെ കുറ്റപ്പെടുത്തി ഐ ഗ്രൂപ്പുകാരനായ ഡിസിസി ജനറല്‍ സെക്രട്ടറി കെ. ആര്. മുരളീധരന് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
എന്നാല്‍ എ ഗ്രൂപ്പും വിട്ടുകൊടുക്കാന്‍ തയ്യാറല്ല, ഐ വിഭാഗത്തിനെതിരെയും അവര്‍ ആരോപണം ഉന്നയിക്കുന്നു. കായംകുളം നഗരസഭയിലും കോണ്‍ഗ്രസ് ഗ്രൂപ്പു പോരാണ് യുഡിഎഫിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. മുതുകുളത്തും ഗ്രൂപ്പ് തിരിഞ്ഞ മത്സരമുണ്ടായി. അവിടെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ നിര്‍ത്തിയ മൂന്നുപേരെ എ ഗ്രൂപ്പ് വിജയിപ്പിക്കുകയും ചെയ്തു. പരാജയത്തിന്റെ പേരില്‍ ജില്ലയില്‍ ആധിപത്യമുള്ള ഐ വിഭാഗം എ ഗ്രൂപ്പിനെ ഒതുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
സിപിഎമ്മില്‍ പ്രധാനമായും ഐസക്ക് വിഭാഗത്തെ കൈകാര്യം ചെയ്യാനുള്ള നടപടികള്‍ ഔദ്യോഗികവിഭാഗം തുടങ്ങിക്കഴിഞ്ഞു. വിഎസ് പക്ഷം നിലനില്‍പ്പിനായി നിലവില്‍ ഔദ്യോഗികപക്ഷത്തിനൊപ്പമാണ്. ആലപ്പുഴ, ചേര്‍ത്തല നഗരസഭകളിലുണ്ടായ പരാജയത്തിന്റെ പേരില്‍ ഐസക്ക് പക്ഷത്തെ പ്രമുഖരെ വെട്ടിനിരത്താനാണ് നീക്കം. ആലപ്പുഴ നിലവില്‍ ഇടതുമുന്നണിയാണ് ഭരിച്ചിരുന്നത്. ചേര്‍ത്തല ഇത്തവണ പിടിച്ചെടുക്കാവുന്നതെന്നുമായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍. ആലപ്പുഴ നഷ്ടപ്പെട്ടതിന് ഐസക്ക് പക്ഷക്കാരനായ മുന്‍ ചെയര്‍മാന്‍കൂടിയായ ജില്ലാക്കമ്മിറ്റിയംഗത്തെ ലക്ഷ്യമിട്ടാണ് ഔദ്യോഗികപക്ഷത്തിന്റെ നീക്കം.
നഗരത്തില്‍ തീരമേഖലയില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ ഇത്തവണ തിരിച്ചടി ഉണ്ടായതിന് പിന്നില്‍ ഈ നേതാവും അനുയായികളുമാണെന്നാണ് ഔദ്യഗികപക്ഷത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ഔദ്യാഗികപക്ഷത്തെ പ്രമുഖനായ ജി. സുധാകരന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കാണിച്ച കടുംപിടുത്തമാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് മറുപക്ഷം കുറ്റപ്പെടുത്തുന്നത്.
ചേര്‍ത്തലയില്‍ ജനപിന്തുണയില്ലാത്തവരെ ചില നേതാക്കള്‍ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കായി സ്ഥാനാര്‍ത്ഥികളാക്കിയതാണ് തിരിച്ചടിക്ക് കാരണമായതത്രെ.
സിപിഎം.സ്ഥാനാര്‍ഥികള്‍ മാത്രം കാലങ്ങളായി ജയിക്കുന്ന ചേര്‍ത്തലയിലെ അഞ്ചുമുതല്‍ എട്ടുവരെയുള്ള നാലു വാര്‍ഡുകളിലെ തോല്‍വിക്കു കാരണമിതാണെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. ഏതായാലും വരും ദിവസങ്ങളില്‍ സിപിഎമ്മിലെ വിഭാഗീയതയില്‍ പലപ്രമുഖ നേതാക്കളെയും വെട്ടിനിരത്താനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: