ശബരിമല:അന്നദാനപ്രഭുവിന്റെ സന്നിധിയില്‍നിന്ന് അയ്യപ്പന്മാര് അന്നംകിട്ടാതെ മടങ്ങിയെന്ന് ആക്ഷേപം. ചിത്തിര ആട്ടവിശേഷത്തിനായി നടതുറന്നിരുന്ന ഇന്നലെ ശബരിമല സന്നിധാനത്തെത്തിയ നൂറുകണക്കിന് അയ്യപ്പഭക്തരാണ് ഭക്ഷണം കിട്ടാതെ വലഞ്ഞത്. സന്നിധാനത്ത് നാമമാത്രമായ ഭക്ഷണശാലകളാണ് ഇന്നലെ തുറന്നിരുന്നത്.
ദേവസ്വംബോര്‍ഡിന്റെ അന്നദാനം മാത്രമായിരുന്നു ഭക്തര്ക്കാശ്രയം. എന്നാല്‍ ഇതും വളരെക്കുറച്ച് ഭക്തര്ക്കുമാത്രമേ ലഭിച്ചുള്ളു. ദേവസ്വംബോര്‍ഡിന്റെ അന്നദാനംകൂടി നിലച്ചതോടെ ഭക്തര്‍ വിശന്നുവലഞ്ഞു. സന്നിധാനത്ത് തുറന്നിരുന്ന ഭക്ഷണശാലകള്‍ അയ്യപ്പഭക്തരില്‍നിന്നും അമിത വില ഈടാക്കിയതായും പരാതി ഉയര്‍ന്നു.
ശബരിമലയില്‍ ദേവസ്വംബോര്‍ഡ് നേരിട്ട് അന്നദാനം നടത്തണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നതിനാല്‍ സാധാരണ നടതുറക്കുന്ന ദിവസങ്ങളില്‍ അന്നദാനം നടത്തിയിരുന്ന ഭക്തജനസംഘടനകളൊന്നും ഭക്ഷണം കരുതിയിരുന്നില്ല. ദേവസ്വംബോര്‍ഡാകട്ടെ ഭക്തര്‍ക്ക് ആവശ്യത്തിന് ഭക്ഷണം നല്കിയുമില്ല. ദേവസ്വംബോര്‍ഡ് നിശ്ചിത സമയങ്ങളില്‍ മാത്രമാണ് തീര്‍ത്ഥാടനക്കാലത്തും സന്നിധാനത്ത് അന്നദാനം നടത്തുന്നത്.
ഇത് ശബരിമലയില്‍ എത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് ലഭിക്കുന്നില്ല. വിവിധ ഭക്തജനസംഘടനകളും ഭക്തരും അന്നദാനം നടത്തിയിട്ടും ഭക്തര്‍ക്ക് ഹോട്ടലുകളെ ആശ്രയിക്കേണ്ടിവരുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ ദേവസ്വംബോര്ഡ്മാത്രം നാമമാത്രമായി അന്നദാനം നടത്തിയാല്‍ വരുന്ന തീര്‍ത്ഥാടനക്കാലത്ത് ശബരിമലയിലെത്തുന്ന ഭക്തകോടികള്‍ ഭക്ഷണം കിട്ടാതെ വലയുകയും ഹോട്ടലുകളെ ആശ്രയിക്കുന്ന തീര്‍ത്ഥാടകര്‍ വന്‍തോതില്‍ ചൂഷണത്തിന് വിധേയരാകും എന്നും ഭക്തര്‍ പറയുന്നു.
ഏതായാലും അന്നദാന പ്രഭുവെന്ന് ഭക്തര്‍ വാഴ്ത്തുന്ന ശ്രീധര്‍മ്മശാസ്താവിന്റെ തിരുനടയിലെത്തി വിശന്നു വലഞ്ഞു ഭക്തര്‍ മടങ്ങുന്നത് വിശ്വാസികള്‍ക്ക് മനോവിഷമത്തിനിടയാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: