ചെന്നൈ: തമിഴ്നാടിനെ ദുരിതത്തിലാക്കിയ കനത്ത മഴയിലും ശക്തമായ കാറ്റിലും ഇതുവരെ ഇരുപതോളംപേര്‍ മരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഇത്രയും പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടത്. പ്രളയ ദുരിതം കടുത്ത മേഖലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുന്നു.
കൂഡല്ലൂര്‍ ജില്ലയിലെ വിസൂര്, പണ്രുതി എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ ഒമ്പതുപേര്‍ മരിച്ചതാണ് ഏറ്റവും വലിയ ദുരന്തം. ഇവരില്‍ ആറു പേര് ഒരു കുടുംബത്തിലെ അംഗങ്ങളാണ്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആറുപേരും കുത്തൊഴുക്കില്‍പ്പെടുകയായിരുന്നു. കോരണാപട്ട് ജില്ലയില്‍ ഒരു ബാലികയും ഒഴിക്കില്‍പ്പെട്ടു മരിച്ചു. ചെന്നൈയിലെ ഓള്‍ഡ് മഹാബലി പുരം റോഡിലും കാഞ്ചിപുരത്തുമായി മതില് തകര്‍ന്നുണ്ടായ അപകടങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. പുതുക്കോട്ടയില്‍ വൈദ്യുതാഘതമേറ്റ് 75കാരനും കൂഡല്ലൂരില്‍ മിന്നലേറ്റ് രണ്ടുപേരും മരിച്ചു. കാശിമേഡിനു സമീപം ബോട്ടു മുങ്ങി ആറു മത്സ്യത്തൊഴിലാളികളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
തലസ്ഥാനമായ ചെന്നൈയെ മഴ ഏറെ കെടുതിയിലാക്കിക്കളഞ്ഞു. ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പല ട്രെയിനുകളും വൈകിയോടുന്നു.
മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റില്‍ നിരവധി മരങ്ങള്‍ നിലംപൊത്തിയതോടെ റോഡ് ഗതാഗതവും താറുമാറായി. താമരഭരണിയടക്കമുള്ള പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുന്നു. സ്വകാര്യ സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: