തിരുവനന്തപുരം: കാര്‍ഡുടമകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ അപൂര്‍ണവും തെറ്റുതിരുത്തല്‍ സങ്കീര്ണവുമായതോടെ റേഷന്‍കാര്‍ഡ് പുതുക്കല്‍ അവതാളത്തില്‍. മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ട് നാലാംഘട്ടത്തിലേക്ക് കടക്കുമ്പോഴും ലക്ഷക്കണക്കിന് റേഷന്‍ കാര്‍ഡുകളിലെ വിവരശേഖരണം ഇനിയും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. നൂതന സാങ്കേതിക വിദ്യയോട് പൊതുവെ ഉേദ്യാഗസ്ഥര്‍ വച്ചുപുലര്‍ത്തുന്ന അസഹിഷ്ണുത കാര്‍ഡ് പുതുക്കല്‍ പ്രക്രിയയെ പ്രതികൂലമായി ബാധിച്ചുവെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് സംസ്ഥാനസര്‍ക്കാര്‍ റേഷന്‍കാര്‍ഡ് പുതുക്കല്‍ നടപടികള്‍ ആരംഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയോട് തുടക്കത്തിലേ റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്ന മാഫിയകള്‍ക്ക് എതിര്‍പ്പായിരുന്നു. റേഷന്‍ മാഫിയകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സര്‍ക്കാര്‍ – ഉേദ്യാഗസ്ഥലോബി ഗുണഭോക്താക്കളുടെ കാര്യത്തില്‍ കേന്ദ്രനയം അട്ടിമറിച്ചാണ് കാര്‍ഡ് പുതുക്കലുമായി മുന്നോട്ടു പോയത്. കേന്ദ്രത്തില്‍ നിന്നുള്ള ഗ്രാന്റ് തട്ടിയെടുക്കാന്‍ നിലവിലെ റേഷന്‍ സമ്പ്രദായത്തില്‍ കാര്‍ഡ് ഉടമകളെ പുനര്‍വിന്യസിച്ച് പദ്ധതി നടപ്പിലാക്കിയെന്ന് വരുത്തിതീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
നിലവിലെ രീതിയനുസരിച്ച് ബിപിഎല്‍, എഎവൈ, അന്നപൂര്‍ണ വിഭാഗങ്ങള്‍, മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയിലൂടെ ബിപിഎല്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയവര്‍ എന്നിവരെയും മുന്‍ഗണനാ ലിസ്റ്റില്‍ ചേര്‍ത്ത് പദ്ധതി സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാധാരണക്കാരന് എത്രതവണ വായിച്ചാലും മനസിലാകാത്ത തരത്തിലാണ് കാര്‍ഡ് പുതുക്കലിനുള്ള അപേക്ഷ തയ്യാറാക്കി നല്‍കിയത്.
പാര്‍ട്ട് എ, ബി എന്നിങ്ങനെ രണ്ട് ചോദ്യാവലിയാണ് പുതുക്കല്‍ ഫോറത്തില്‍ ഉണ്ടായിരുന്നത്. കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗമാണ് കാര്‍ഡ് ഉടമ. റേഷന്‍കാര്‍ഡ് സാധാരണ ജനങ്ങളെ സംബന്ധിച്ച് വളരെ പ്രാധാന്യം അര്‍ഹിക്കുന്നതായതിനാല്‍ ബുദ്ധിമുട്ടുകള്‍ സഹിച്ച് കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളും പുതുക്കല്‍ നടപടികളോട് സഹകരിച്ചു. എന്നാല്‍ പുതുക്കല്‍ രേഖകള്‍ സ്വീകരിച്ചവര്‍ വരുത്തിയ വീഴ്ച റേഷന്‍കാര്‍ഡ് പുതുക്കല്‍ അവതാളത്തിലാക്കുകയായിരുന്നു.
ലക്ഷക്കണക്കിന് ഉടമകളുടെ ഫോട്ടോ നഷ്ടപ്പെടുകയും പൂരിപ്പിച്ച് വാങ്ങിയ അപേക്ഷകള്‍ അപൂര്‍ണമാവുകയും ചെയ്തതോടെ മൂന്നാംഘട്ട പുതുക്കല്‍ നടപടികള്‍ വഴിമുട്ടി.
തുടര്‍ന്ന് റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പ്രത്യേക ഡ്യൂട്ടി നല്കി കാര്‍ഡ് ഉടമകളുമായി നേരിട്ട് ബന്ധപ്പെട്ട് വിവരശേഖരണം നടത്താന്‍ തീരുമാനിച്ചു. ഇവിടെയും ഡാറ്റാ എന്‍ട്രിയില്‍ പിഴവുകള്‍ സംഭവിച്ചു. ഇതോടെ നാലാം ഘട്ടത്തിന് മുന്നോടിയായി ഓണ്‍ലൈനില്‍ തെറ്റ് തിരുത്താന്‍ അവസരം നല്കി. കമ്പ്യൂട്ടര്‍ സാക്ഷരത കുറവായതിനാല്‍ അക്ഷയകേന്ദ്രങ്ങളിലേക്കും സ്വകാര്യ ഇന്റര്‍നെറ്റ് കഫേകളിലേക്കും ജനം ഒഴുകി. തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പ്രഖ്യാപനം വന്നു. കാര്‍ഡിലെ വിവരങ്ങളടങ്ങിയ പ്രിന്റ് റേഷന്‍ കടകള്‍ വഴി നല്‍കുമെന്നതാണ് പുതിയ നിര്‍ദ്ദേശം. ഈ മാസം 15 വരെ റേഷന്‍ കടകളില്‍ നിന്ന് കിട്ടുന്ന ഫോറത്തില്‍ തെറ്റുതിരുത്തി നല്‍കാം. ഈ ഫോറം കൃത്യമാണെങ്കില്‍ പോലും ഇതിലെ വിവരങ്ങളുടെ സോഷ്യല്‍ ആഡിറ്റിംഗ് പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരും. ചുരുക്കത്തില്‍ അടുത്ത വര്‍ഷം അവസാനമേ പുതുക്കിയ റേഷന്‍കാര്‍ഡുകള്‍ ജനങ്ങള്‍ക്ക് കിട്ടുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: