പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വീണ്ടും സമനില. ഗ്രൂപ്പ് സിയില്‍ ത്രിപുരയോടാണ് കേരളം കുരുങ്ങിയത്. സ്കോര്‍: കേരളം – 347, 117/4 ഡിക്ല., ത്രിപുര – 236, വിക്കറ്റ് നഷ്ടമില്ലാതെ 53. ഒന്നാമിന്നിങ്സ് ലീഡിന്റെ പിന്‍ബലത്തില്‍ കേരളത്തിന് മൂന്നു പോയിന്റ് ലഭിച്ചു ത്രിപുരയ്ക്ക് ഒരു പോയിന്റ്. അഞ്ച് മത്സരം പൂര്‍ത്തിയാക്കിയ കേരളത്തിനിത് നാലാം സമനില. നാലിലും ഒന്നാമിന്നിങ്സില്‍ ലീഡ് നേടിയെന്നത് പ്രത്യേകത. പെരിന്തല്‍മണ്ണയില്‍ ഝാര്‍ഖണ്ഡിനെതിരെ ഏക തോല്‍വി. അഞ്ചു കളികളില്‍ 12 പോയിന്റുമായി ഗ്രൂപ്പില്‍ അഞ്ചാമത് കേരളം. തുടരെയുള്ള സമനിലകള്‍ കേരളത്തിന്റെ നോക്കൗട്ട് മോഹവും പ്രതിസന്ധിയിലാക്കി.
ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 224 എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് തുടര്‍ന്ന ത്രിപുരയുടെ ആദ്യ ഇന്നിങ്സ് പോരാട്ടം 236ല്‍ അവസാനിച്ചു. കേരളത്തിന് 111 റണ്‍സ് ലീഡ്. 69 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത പേസര്‍ സന്ദീപ് വാര്യരാണ് ആതിഥേയര്‍ക്ക് മികച്ച ലീഡ് നേടിക്കൊടുത്തത്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ സന്ദീപിന്റെ മൂന്നാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത്. എം.ഡി. നിഥീഷ്, കെ.എസ്. മോനിഷ്, സച്ചിന് ബേബി എന്നിവര്‍ക്ക് ഓരോന്നു വീതം വിക്കറ്റ്.
രണ്ടാമിന്നിങ്സില്‍ വേഗത്തില്‍ റണ്‍ അടിച്ചുകൂട്ടി ത്രിപുരയെ സമ്മര്‍ദത്തിലാക്കാനാണ് കേരളം ശ്രമിച്ചത്. 19.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍െടുത്ത് 229 റണ്‍സ് ലക്ഷ്യം എതിരാളികള്‍ക്കു മുന്നില്‍ വയ്ക്കാനും ആതിഥേയര്‍ക്കായി. ആറ് റണ്‍ ശരാശരിയില്‍ കേരളം സ്കോര്‍ ചെയ്തു. തകര്‍പ്പന്‍ പ്രകടനം തുടരുന്ന രോഹന് പ്രേമാണ് ഇതിനു തുണയായത്. 62 പന്തില്‍ ഏഴു ഫോറും രണ്ട് സിക്സറും പറത്തി 72 റണ്ണുമായി പുറത്താകാതെ നിന്നു രോഹന്. സച്ചിന് ബേബി (18), വി.എ. ജദഗീഷ് (14) എന്നിവരും പിന്തുണ നല്കി. മുരസിങ് മൂന്നു വിക്കറ്റെടുത്തു.
സമനില ലക്ഷ്യമിട്ട് ബാറ്റേന്തിയ ത്രിപുര 17 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 53 റണ്‍സെടുത്ത് നില്‍ക്കെ കളി അവസാനിപ്പിച്ചു. ഉദിയാന്‍ ബോസ് (32), അരിന്ദം ദാസ് (18) എന്നിവര്‍ പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സില്‍ സെഞ്ചുറിയും രണ്ടാമത്തേതില്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ രോഹന് പ്രേം കളിയിലെ കേമന്‍. 15 മുതല്‍ ഗോവയില്‍ ഗോവയ്ക്കെതിരെ കേരളത്തിന്റെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: