കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളെ തച്ചുതകര്‍ത്ത് അത്ലറ്റികോ ഡി കൊല്‍ക്കത്തക്ക് തകര്‍പ്പന്‍ വിജയം. ഇന്നലെ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ അരലക്ഷത്തിലേറെ വരുന്ന ആരാധകര്‍ക്ക് മുന്നില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ടെറി ഫെലാന് പറഞ്ഞുകൊടുത്ത തന്ത്രങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. പകരക്കാരനായി ഇറങ്ങിയ ഇന്ത്യന്‍ താരം അരാട്ട ഇസുമിയുടെ ഇരട്ട ഗോളുകളാണ് അത്ലറ്റികോ കൊല്‍ക്കത്തക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്.
84, 90 മിനിറ്റുകളിലായിരുന്നു ഇസുമി ബ്ലാസ്റ്റേഴ്സ് ഹൃദയത്തിലേക്ക് ആണിയടിച്ചുകയറ്റിയത്. 28-ാം മിനിറ്റില്‍ നല്ലപ്പന് മോഹന്‍രാജാണ് ആദ്യ ഗോളിന് അവകാശി. ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോളുകളും സ്വന്തമാക്കിയത് സാഞ്ചസ് വാട്ടിന് പകരക്കാരനായി 36-ാം മിനിറ്റില്‍ കളത്തിലിറങ്ങിയ അന്റോണിയോ ജെര്‍മന്‍. 42, 85 മിനിറ്റുകളിലായിരുന്നു ജെര്മന്റെ പ്രഹരം. വിജയത്തോടെ അത്ലറ്റികോ ഒമ്പത് കളികളില്‍ നിന്ന് 13 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പരാജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകള്‍ക്കും ഏറെക്കുറെ അവസാനമായി.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. ദേശീയ ടീമില്‍ കളിക്കാനായി പോയ സന്ദേശ് ജിംഗാന് പകരം ബ്രൂണോ പെറോണിനെ റാമേജിനൊപ്പം പ്രതിരോധത്തില്‍ കോട്ടകെട്ടാനായി ടെറി ഫെലാന് ഇറക്കി. മറ്റൊരു മാറ്റം മധ്യനിരയിലാണ്. കഴിഞ്ഞ മത്സരത്തില്‍ മികച്ച കളി പുറത്തെടുത്ത ജാവോ കോയിമ്പ്രക്ക് പകരം ഇഷ്ഫഖ് അഹമ്മദ് ആദ്യ ഇലവനില്‍ ഇടംപിടിച്ചു. കഴിഞ്ഞ രണ്ട് കളികളെപ്പോലെ 4-3-1-2 ശൈലിയിലാണ് ടെറി ഫെലാന് ഇന്നും ടീമിനെ വിന്യസിച്ചത്. മധ്യനിരക്കും സ്ട്രൈക്കര്‍മാര്‍ക്കും ഇടയില്‍ ഇക്കുറിയും കളം നിറയാന്‍ ഇറങ്ങിയത് സാഞ്ചസ് വാട്ട് തന്നെ.
അത്ലറ്റികോ കൊല്‍ക്കത്തയും രണ്ട് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയത്. അഗസ്റ്റിന് ഫെര്‍ണാണ്ടസിനും ജുവല്‍ രാജക്കും പകരം നല്ലപ്പന് മോഹന്‍രാജും മലയാളി താരം റിനോ ആന്റോയും മിഡ്ഫീല്‍ഡര്‍മാരായി കളത്തിലിറങ്ങി. മധ്യനിരക്ക് ഊന്നല്‍ നല്കി 3-5-1-1 എന്ന ശൈലിയിലാണ് ഹെബ്ബാസ് അത്ലറ്റികോ കൊല്‍ക്കത്തയെ വിന്യസിച്ചത്.
കൡയുടെ തുടക്കത്തില്‍ മുന്നേറ്റം നടത്തിയത് കൊല്‍ക്കത്ത. ആദ്യ മിനിറ്റുകളില്‍ തന്നെ ജെയിമി ഗാവിലാന് ഇടതുവിംഗില്‍ നിന്ന് ബോക്സിലേക്ക് നല്കിയ ക്രോസിന് മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന് തലവെച്ചെങ്കിലും പന്ത് നേരെ ബൈവാട്ടറുടെ കൈകളിലേക്ക്. ആറാം മിനിറ്റില്‍ സന്ദര്‍ശകര്‍ക്ക് കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. എട്ടാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന് എതിര് ബോക്സിലേക്ക് എത്തിനോക്കാന്‍ കഴിഞ്ഞത്.
ജോസു ഇടതുവിംഗില്‍ നിന്ന് ബോക്സിലേക്ക് നല്കിയ ത്രൂ പാസിന് മോഹന്‍രാജിനും ടിരിക്കും ഇടയിലൂടെ ഉയര്‍ന്നു ചാടിയ മുഹമ്മദ് റാഫി തലവെച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 12-ാം മിനിറ്റില്‍ വീണ്ടും അത്ലറ്റികോയുടെ മൂന്നേറ്റം. മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച ്രഫീകിക്ക് എടുത്തത് ഗാവിലാന്. ഗാവിലാന്റെ കിക്ക് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരതാരം ക്ലിയര്‍ ചെയ്തെങ്കിലും പന്ത് ലഭിച്ചത് റിനോ ആന്റോക്ക്. പന്ത് കിട്ടിയ റിനോ പായിച്ച ഇടംകാലന്‍ ലോങ് റേഞ്ച് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പറന്നു. പതിനഞ്ചാം മിനിറ്റില്‍ കൊല്‍ക്കത്തക്ക് വീണ്ടും കോര്‍ണര്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. 16-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് ലഭിച്ച ഫ്രീകിക്ക് എടുത്തത് ജോസു. ജോസുവിന്റെ കിക്കിന് ഡഗ്നല്‍ ഹെഡ്ഡര്‍ ഉതിര്‍ത്തെങ്കിലും പന്ത് പുറത്തേക്ക്. 20-ാം മിനിറ്റില്‍ രാഹുല്‍ ബെക്കെ ബോക്സിലേക്ക് നല്കിയ ക്രോസ് അപകടഭീഷണി ഉയര്‍ത്തിയെങ്കിലും നാറ്റോ ക്ലിയര്‍ ചെയ്തു.
തൊട്ടുപിന്നാലെ ബോക്സിന് തൊട്ടുപുറത്തുനിന്ന് ബ്ലാസ്റ്റേഴ്സിന് വീണ്ടും ഫ്രീകിക്ക്. എന്നാല്‍ ജോസു എടുത്ത കിക്ക് കൊല്‍ക്കത്ത പ്രതിരോധമതിലില്‍ത്തട്ടി തെറിച്ചു. 25-ാം മിനിറ്റില്‍ ബോക്സിന്റെ വലതുഭാഗത്തുനിന്ന് കൊല്‍ക്കത്തക്ക് ഫ്രീകിക്ക്. മെഹ്താബ് ഹുസൈന് സമീഗ് ദൗതിയെ ഫൗള്‍ ചെയ്തതിനാണ് ഫ്രീകിക്ക്. എന്നാല്‍ ഇയാന്‍ ഹ്യൂം എടുത്ത ഫ്രീകിക്ക് അപകടമൊന്നും സൃഷ്ടിക്കാതെ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 28-ാം മിനിറ്റില്‍ സ്റ്റേഡിയത്തിലെ ആരാധകരില്‍ നിരാശപടര്‍ത്തി ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങി. വലതുവിംഗില്‍ നിന്ന് ഗാവിലാന് ബോക്സിനുള്ളിലേക്ക് നല്കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ബൈവാട്ടറുടെ കാലുകള്‍ക്കിടയിലൂടെ നല്ലപ്പന് മോഹന്‍രാജ് വലയിലെത്തിച്ചു. മോഹന്‍രാജിനെ മാര്‍ക്ക് ചെയ്യാതെ കയറൂരി വിട്ടതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.
പരിക്കേറ്റ ബ്ലാസ്റ്റേ്സിന്റെ സാഞ്ചസ് വാട്ടിന് 36-ാം മിനിറ്റില്‍ പകരം മുന്‍ ക്യുപിആര് താരം അന്റോണിയോ ജര്‍മന്‍ കളത്തിലിറങ്ങി. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങള്‍ക്ക് കരുത്തുകൂടി. 39-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് സമനില നേടിയെന്ന് തോന്നിച്ചെങ്കിലും ജെര്മന്റെ ഒരു ആംഗുലര്‍ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്ത്.
തൊട്ടടുത്ത മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ സമനിലഗോള്‍ പെനാല്‍റ്റിയിലൂടെ. മെഹ്താബ് ഹുസൈനും മുഹമ്മദ് റാഫിയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് ക്രിസ് ഡഗ്നലിന്. പന്ത് കിട്ടിയ ഡഗ്നല്‍ ബോക്സിലേക്ക് ജോസുവിനെ ലക്ഷ്യമാക്കി നല്കി. ജോസു പന്തുമായി അത്ലറ്റികോ ബോക്സിലേക്ക് കുതിച്ചെങ്കിലും ഡെന്‍സില്‍ ഫ്രാങ്കോയുടെ ഫൗളില്‍ നിലംപതിച്ചു. ഈ ഫൗളിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചതിനൊപ്പം ഡെന്‍സില്‍ ഫ്രാങ്കോക്ക് മഞ്ഞക്കാര്‍ഡും കിട്ടി. കിക്കെടുക്കാനെത്തിയത് അന്റോണിയോ ജെര്‍മന്‍. വലത്തോട്ട് ഡൈവ് ചെയ്ത കൊല്‍ക്കത്ത ഗോളി അമരീന്ദര്‍സിംഗിനെ നിഷ്പ്രഭനാക്കി ജെര്മന്റെ വലംകാലന്‍ ഷോട്ട് പോസ്റ്റിന്റെ ഇടത്തേമൂലയില്‍ പതിച്ചു (1-1). ബ്ലാസ്റ്റേഴ്സ് ഗോളി സ്റ്റീവന്‍ ബൈവാട്ടര്‍ എതിര് പകുതിയിലേക്ക് ഓടിവന്ന് ജെര്‍മനോട് പെനാല്‍റ്റി എടുക്കാന്‍ നിര്ദ്ദേശിക്കകയായിരുന്നു. തൊട്ടുപിന്നാലെ ലീഡ് ഉയര്‍ത്താന്‍ മറ്റൊരു അവസരം കൂടി ലഭിച്ചെങ്കിലും മുഹമ്മദ് റാഫി കണക്ട് ചെയ്യുന്നതിന് മുന്‍പ് കൊല്‍ക്കത്ത ഗോളി പന്ത് കയ്യിലൊതുക്കി. തുടര്‍ന്നും ബ്ലാസ്റ്റേഴ്സ് നല്ല മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിയാതിരുന്നതോടെ ആദ്യപകുതി 1-1ന് അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മുഹമ്മദ് റഫീഖിന് പകരം ജുവല്‍ രാജയെ അത്ലറ്റികോ കളത്തിലിറക്കി. 50-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചെങ്കിലും ജെര്മന്റെ ഷോട്ട് പ്രതിരോധനിരതാരം ബ്ലോക്ക് ചെയ്ത് കോര്‍ണറിന് വഴങ്ങി. 54-ാം മിനിറ്റില്‍ അത്ലറ്റികോയുടെ നാറ്റോ സമീഗ് ദൗതി എടുത്ത കോര്‍ണറിന് തലവെച്ചെങ്കിലും പന്ത് നേരെ സ്റ്റീവന്‍ ബൈവാട്ടറുടെ കൈകളിലേക്ക്. തൊട്ടടുത്ത മിനിറ്റില്‍ അത്ലറ്റികോ ഗോളി അമരീന്ദര്‍ സിംഗിന്റെ ഉജ്ജ്വല സേഫ് ടീമിനെ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെടുത്തി. സുന്ദരമായ നീക്കത്തിനൊടുവില്‍ ബോക്സില്‍ പ്രവേശിച്ചശേഷം അന്റോണിയോ ജെര്‍മന്‍ പായിച്ച തകര്‍പ്പന്‍ വലംകാലന്‍ ഷോട്ട് അമരീന്ദര്‍ മുഴുനീളെ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ ബ്ലാസ്റ്റേഴ്സിന്റെ മെഹ്താബ് ഹുസൈന് ബുക്കിങും ലഭിച്ചു.
57-ാം മിനിറ്റില്‍ മുഹമ്മദ് റാഫി ഡെന്‍സില്‍ ഫ്രാങ്കോയെ കബളിപ്പിച്ചശേഷം ഡഗ്നലിന് പന്ത് കൈമാറി. എന്നാല്‍ പന്ത് ലഭിച്ചശേഷം ഡഗ്നല്‍ ബോക്സിന്റെ വക്കത്തുനിന്ന് പായിച്ച ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്ത്. 61-ാം മിനിറ്റില്‍ മെഹ്താബ് ഹുസൈന് ബോക്സിലേക്ക് സ്കൂപ്പ് ചെയ്ത പന്ത് റാഫിക്ക് കിട്ടിയെങ്കിലും അത്ലറ്റികോ പ്രതിരോധത്തിന്റെ ടാക്ലിങില്‍ റാഫി വീണു. ഈ ഫൗളിന് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പെനാല്‍റ്റിക്ക് വേണ്ടി വാദിച്ചെങ്കിലും റഫറി ആവശ്യം നിരാകരിച്ചു. 65-ാം മിനിറ്റില്‍ ജോസുവിനെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്സ് ജാവോ കോയിമ്പ്രയെ കളത്തിലിറക്കി.
തൊട്ടടുത്ത മിനിറ്റില്‍ ഗാവിലാന് പകരം അരാട്ട ഇസുമിയെ അത്ലറ്റികോയും രംഗത്തിറക്കി. 68-ാം മിനിറ്റില്‍ കോയിമ്പ്രയെ ഫൗള്‍ ചെയതതിന് കൊല്‍ക്കത്തയുടെ നല്ലപ്പന് മോഹന്‍രാജിന് മഞ്ഞക്കാര്‍ഡ്. 73-ാം മിനിറ്റില്‍ ഡെന്‍സില്‍ ഫ്രാങ്കോക്ക് പകരം വാള്ഡോയെ കൊല്‍ക്കത്തയും 80-ാം മിനിറ്റില്‍ ഡഗ്നലിന് പകരം വിക്ടര്‍ ഹെരോരോയെ ബ്ലാസ്റ്റേഴ്സും കളത്തിലിറക്കി. കളിയുടെ ഗതിക്കെതിരായ 84-ാം മിനിറ്റില്‍ തീര്‍ത്തും അപ്രതീക്ഷിതമായി ബ്ലാസ്റ്റേഴ്സ് വല കുലുങ്ങി. അരാട്ട ഇസുമിയുടെ ഷോട്ടാണ് സൈഡ് പോസ്റ്റില്‍ത്തട്ടി വലയില്‍ കയറിയത്. എന്നാല്‍ തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് ഗോള്‍ മടക്കി. റാഫിയും വിക്ടര്‍ ഹെരേരോയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് അന്റോണിയോ ജെര്‍മന്‍. ജെര്‍മന്‍ പായിച്ച ഷോട്ട് അമരീന്ദറിനെ മറികടന്ന് വലയില്‍.
എന്നാല്‍ ഇഞ്ചുറി സമയത്ത് ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് അത്ലറ്റികോ വീണ്ടും വലകുലുക്കി. സമീഗ് ദൗതി നല്കിയ പാസില്‍ നിന്നായിരുന്നു ഇസുമി നിറയൊഴിച്ചത്. പിന്നീട് സമനിലക്കായി പൊരുതാനുള്ള സമയം ബ്ലാസ്റ്റേഴ്സിന് ബാക്കിയുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: