കൊച്ചി: കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിനോട് വിമുഖത കാണിച്ച ആരാധകര്‍ ഇന്നലെ സ്റ്റേഡിയത്തില്‍ തിരിച്ചെത്തി. കഴിഞ്ഞ ദിവസം പൂനെക്കെതിരായ തകര്‍പ്പന്‍ വിജയമാണ് ആരാധകരെ വീണ്ടും സ്റ്റേഡിയത്തിലേക്ക് നയിച്ചത്. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ള കാല്‍പ്പന്തുകളി പ്രേമികളാണ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് ഇന്നലെ ഒഴുകിയെത്തിയത്. 60,251 പേരാണ് ഇന്നലെ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
രാവിലെ മുതല്‍ പൂരപ്പറമ്പു പോലെയായിരുന്നു സ്റ്റേഡിയവും പരിസരവും. ബ്ലാസ്റ്റേ്ഴ്സിന്റെ പതാകകളും ജഴ്സിയും വില്ക്കുന്നവരെ കൊണ്ട് രാവിലെ സറ്റേഡിയത്തിന്റെ പരിസരം നിറഞ്ഞിരുന്നു. മലബാറില്‍ നിന്നുള്ള ഫുട്ബോള്‍ ആരാധകര്‍ രാവിലെ തന്നെ സ്റ്റേഡിയത്തിനു പുറത്തെത്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ബാന്‍ഡും ചെണ്ടമേളവുമായിട്ടായിരുന്നു ഇന്നലെ ആരാധകരുടെ സ്റ്റേഡിയത്തിലേക്കുള്ള ഒഴുക്ക്.
ആറു മണിയോടെ സ്റ്റേഡിയത്തിലേക്ക് കാണികളുടെ കുത്തൊഴുക്ക് തുടങ്ങി. വന്നവര്‍ വന്നവര്‍ പാട്ടും ആര്പ്പവിളിയുമായി രംഗം കൊഴുപ്പിച്ചു. ചിലര്‍ താരങ്ങളെ അടുത്തു കാണാന്‍ സ്റ്റേഡിയത്തില്‍ കയറാതെ പുറത്ത് തന്നെ നിലയുറപ്പിച്ചു. 6.10ന് ഇരുടീമകളും വാംഅപ്പിനായി വീണ്ടും ഗ്രൗണ്ടിലെത്തി. സ്റ്റേഡിയത്തില്‍ പിന്നെ കാണികളുടെ മൊബൈല്‍ ഫഌഷുകള്‍ മിഴിചിമ്മി. മത്സരം തുടങ്ങാന്‍ മിനുറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴേക്കും സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ മഞ്ഞക്കടലായി മാറി.
പഴയ ഹോം ഗ്രൗണ്ടില്‍ അതിഥിയായത്തെിയ ഇയാന്‍ ഹ്യൂമിനെ ആരാധകര്‍ ആവേശത്തോടെയാണ് വരവേറ്റത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോററും ഐഎസ്എല്ലിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ഹ്യൂം കൊല്‍ക്കത്തയിലേക്ക് ചേക്കേറിയെങ്കിലും മലയാളികള്‍ താരത്തെ കൈവിട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഹ്യൂമിനായുള്ള ആര്‍പ്പു വിളികളും ഇന്നലെ ഗാലറികളില്‍ മുഴങ്ങിയിരുന്നു.
ആദ്യ മിനിറ്റുകളില്‍ തന്നെ ഗാവിലാന് ഇടതുവിംഗില്‍ നിന്ന് ബോക്സിലേക്ക് നല്കിയ ക്രോസിന് മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന് തലവെച്ചെങ്കിലും പന്ത് നേരെ ബൈവാട്ടറുടെ കൈകളിലേക്ക്. ആരാധകരുടെ മനസില്‍ തീകോരിയിട്ട ആ ഹെഡര്‍ കാണികള്‍ക്ക് വിരുന്നായി. ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങിയപ്പോള്‍ നിശ്ശബ്ദതയിലാണ്ട സ്റ്റേഡിയം സമനിലഗോള്‍ നേടിയതോടെ പ്രകമ്പനം കൊണ്ടു. പിന്നീട് ബ്ലാസ്റ്റേഴ്സിന്റെ തീപ്പൊരി മുന്നേറ്റങ്ങള്‍ക്ക് ആരവങ്ങളുടെ അലകടല്‍ തീര്‍ത്ത് ആരാധകര്‍ അരങ്ങുതകര്‍ത്തു.
അതേസമയം കൊല്‍ക്കത്തയുടെ മുന്നേറ്റങ്ങള്‍ക്കും സ്റ്റേഡിയത്തിന്റെ അകമഴിഞ്ഞ പിന്തുണ ലഭിച്ചു. പ്രത്യേകിച്ചും ഇയാന്‍ ഹ്യൂം എന്ന മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്. അതിലേറെ കയ്യടിയായിരുന്നു ഇന്നലെ ബ്ലാസ്റ്റേഴ്സിന്റെ അന്റോണിയോ ജെര്‍മന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: