കണ്ണൂര്‍: ശ്രീകണ്ഠാപുരം-ഇരിട്ടി നഗരസഭാ ഭരണനഷ്ടം സിപിഎമ്മിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞ തവണ സിപിഎം ഭരണം നടത്തിയ പഞ്ചായത്തുകളായ ശ്രീകണ്ഠാപുരം,ഇരിട്ടി എന്നിവ നഗരസഭകളായതോടെ നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളിലും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ പ്രതിപക്ഷത്തിരിക്കേണ്ടി വന്നിരിക്കുന്ന അവസ്ഥയാണ് ജില്ലയിലെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി സിപിഎം നടത്തുന്ന ഇരിട്ടിയും വര്‍ഷങ്ങളായി ഭരിക്കുന്ന ശ്രീകണ്ഠാപുരവും നഷ്ടപ്പെട്ടത് സംഘടനാപരമായി വലിയ നഷ്ടമാണെന്ന് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ത്തന്നെ സമ്മതിക്കുന്നുണ്ട്. നഗരസഭ രൂപീകരിച്ചപ്പോഴും അധികാരം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇരിട്ടിയിലെ സിപിഎം നേതൃത്വം . ഇതിനായി ജയിച്ചു കഴിഞ്ഞാല്‍ നഗരസഭാ ചെയര്മാന് സ്ഥാനത്തേക്ക് പരിഗണിക്കാനായി ഏരിയാ സെക്രട്ടറിയായ പി.പി.അശോകനെ തല്‍സ്ഥാനത്തു നിന്നും മാറ്റി മത്സരിപ്പിക്കുകയായിരുന്നു. എന്നാല്‍ അശോകന് ജയിച്ചെങ്കിലും പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കാത്ത സ്ഥിതി സംജാതമാവുകയായിരുന്നു. മാത്രമല്ല യുഡിഎഫ് എല്‍ഡിഎഫിനേക്കാള്‍ സീറ്റ് നേടുകയും ചെയ്തു. സിപിഎം നേതൃത്വം നല്കിയ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി അഴിമതിയുടേയും മറ്റും പേരില്‍ ഏറെ പഴിക്കേള്‍ക്കേണ്ടി വരികയും അഴിമതിക്കേസില്‍ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായ അബ്ദുള്‍ റഷീദ് ജയിലില്‍ കിടക്കേണ്ടി വരികയും ചെയ്തിരുന്നു. അഴിമതിയും സ്വജനപക്ഷപാതിത്വവും മുഖമുദ്രയാക്കിയ ഭരണസമിതിക്കെതിരെ ശക്തമായ പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തു നിന്നും സിപിഎമ്മിന് ഇരിട്ടി മേഖലയില്‍ ഉണ്ടായത്. ബിജെപിക്ക് 5 ഉം യുഡിഎഫിന് 16 ഉം സീറ്റ് ലഭിച്ചപ്പോള്‍ ഭരണ കക്ഷിയായിരുന്ന സിപിഎമ്മിന് കേവലം 13 സീറ്റ് മാത്രമാണ് ലഭിച്ചത്. ബിജെപി ഇവിടെ നിര്‍ണ്ണായക ശക്തിയായി മാറിയതും സിപിഎമ്മിന് കനത്ത തിരിച്ചടിയായി. താവിലക്കുറ്റിയടക്കമുളള ചില സ്ഥലങ്ങളില്‍ സിപിഎമ്മിന്റെ പരമ്പരാഗതമായ വോട്ടുകളില്‍ വന്‍ കുറവു വന്നതും മേഖലയില്‍ പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
ശ്രീകണ്ഠാപുരമാവട്ടെ പരമ്പരാഗതമായി സിപിഎം ഭരിച്ചു വരുന്ന പഞ്ചായത്താണ്. എന്നാല്‍ നഗരസഭ രൂപീകരിക്കപ്പെട്ടതോടെ സിപിഎം പരാജയം സമ്മതിച്ചിരുന്നു. അതുകൊണ്ടുതന്നെ ശക്തമായ മത്സരം നടത്താന്‍ പാര്‍ട്ടി മേഖലയില്‍ തയ്യാറായിരുന്നില്ല. യുഡിഎഫിന് മൂന്ന് വാര്‍ഡുകളില്‍ ശക്തമായ റിബലുകളുണ്ടായിരുന്നിട്ടും ചതുഷ്ക്കോണ മത്സരത്തിനിടയില്‍ ഇത് മുതലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. കോട്ടൂര്‍ വാര്‍ഡില്‍ നിന്നും ജയിച്ച അഭിഭാഷകനെ ചെയര്മാന് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നുവെങ്കിലും പാര്‍ട്ടി അണികളെ സക്രിയമാക്കുന്നതില്‍ നേതൃത്വം അമ്പേ പരാജയപ്പെടുകയായിരുന്നു. നഗരസഭയിലെ കന്നിയങ്കത്തില്‍ ശക്തമായ ത്രികോണ മത്സരം കാഴ്ചവെച്ച ബിജെപി നഗരസഭ പരിധിയില്‍ തങ്ങള്‍ക്കുളള ശക്തി വോട്ടിംഗിലൂടെ തെളിയിച്ചിരുന്നു. കാവുമ്പായി സമരഭൂമി ഉള്‍പ്പെടുന്ന ഡിവിഷനില്പ്പോലും ചരിത്രത്തിലാദ്യമായി സ്വാതന്ത്ര ചിഹ്നത്തില്‍ മത്സരിക്കേണ്ട ഗതികേട് സിപിഎമ്മിനുണ്ടായത് തെരഞ്ഞെടുപ്പു വേളയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മലയോരത്തെ പ്രമുഖ വ്യാപാര കേന്ദ്രമായ ശ്രീകണ്ഠാപുരം ടൗണ്‍ ഉള്‍പ്പെടുന്നതും പാര്‍ട്ടിക്കേറെ സ്വാധീനമുളളതുമായ നഗരസഭാഭരണം നഷ്ടപ്പെടുന്നത് വരും നാളുകളില്‍ പാര്‍ട്ടിയുടെ സംഘടനാപരമായ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: