തിരുവനന്തപുരം: രാജിവെച്ച കെ എം മാണിയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും. കോടതി പരാമര്‍ശം വന്ന സാഹചര്യത്തിലാണു. രാജിയെന്നും കെ.എം. മാണി കുറ്റവാളിയാണെന്നു യുഡിഎഫ് വിശ്വസിക്കുന്നില്ലന്നുമാണ് രാജി സ്വീകരിച്ചശേഷം ഉമ്മന്‍ചാണ്ടി പറഞ്ഞത്. അദ്ദേഹം തെറ്റു ചെയ്തെന്നു വിശ്വസിക്കുന്നില്ല. ഹൈക്കോടതി വിധിയിലും ചില പരാമര്‍ശങ്ങള്‍ വന്നതല്ലാതെ അദ്ദേഹത്തിന്റെ മേല്‍ ഒരു കുറ്റവും ആരോപിച്ചിട്ടില്ല.
എങ്കിലും ഉന്നതമായ രാഷ്ട്രീയ മൂല്യം ഉയര്‍ത്തിപ്പിടിച്ച്, രാജി അദ്ദേഹം സ്വന്തമായെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തോട് ഞാനോ യുഡിഎഫോ രാജി ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെടാന്‍ സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം കൊടുത്തെന്ന വാര്‍ത്തകള്‍ തെറ്റാണ്. എഐസിസി വക്താവ് അതു നിഷേധിച്ചിട്ടുണ്ട്. സ്വാഭാവികമായും കേന്ദ്ര നേതൃത്വം കേരളത്തിലെ പ്രശ്നങ്ങള്‍ നിരീക്ഷിച്ചിരുന്നു. കേരള കോണ്‍ഗ്രസിന്റെയും കെ.എം. മാണിയുടേയും നിലപാടറിഞ്ഞു യുക്തമായ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിനു പൂര്‍ണമായ സ്വാതന്ത്ര്യമായിരുന്നു ഉണ്ടായിരുന്നത്.
എല്ലാ ഘടകകക്ഷി നേതാക്കളോടും തിരുവനന്തപുരത്ത് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി നിലവിലുള്ള സാഹചര്യം വിലയിരുത്തി. വൈകിട്ടു വീണ്ടും കൂടിയ അവസരത്തിലാണു കെ.എം. മാണിയും തോമസ് ഉണ്യാടനും വിളിച്ചു നിലപാടറിയിച്ചത്. കോടതിയുടെ പരാമര്ശംവന്ന സാഹചര്യത്തില്‍ രാജി സ്വീകരിക്കണമെന്നും കത്ത് കൊടുത്തയക്കുന്നുവെന്നുമാണു പറഞ്ഞത്. ആ സാഹചര്യത്തില്‍ രാജി സ്വീകരിക്കുന്നതാണ്.
1975 മുതല്‍ യുഡിഎഫിന്റെ അവിഭാജ്യ ഘടകമായിട്ടാണു കേരള കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിരുന്നത്. അന്നുതന്നെ കെ.എം. മാണി ഈ പാര്‍ട്ടിക്കു നേതൃത്വം നല്‍കിക്കൊണ്ട് യുഡിഎഫിന്റെ ശക്തിസ്രോതസായിട്ടാണു പ്രവര്‍ത്തിച്ചത്. അദ്ദേഹം അതേനിലയില്‍ത്തന്നെ തുടര്‍ന്നും യുഡിഎഫിനെ ശക്തമാക്കത്തക്കവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. രാജി നടത്തി അദ്ദേഹം നടത്തിയ പ്രസ്താവന അതിന് ഏറ്റവും നല്ല ഉദാഹരണമാണ്.
അദ്ദേഹത്തിന്റെ പ്രസ്താവനയെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
കെ.എം. മാണിയുടെ സേവനവും നേതൃത്വവും യുഡിഎഫിനും സംസ്ഥാന സര്‍ക്കാറിനും എന്നും വലിയ മുതല്‍ക്കൂട്ടാണ്. അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിച്ച് ഏറ്റവും വേഗം തിരിച്ചുവരാന്‍ സാധിക്കുമെന്നു ഞങ്ങള്‍ക്കു പൂര്‍ണ വിശ്വാസമുണ്ട്. അദ്ദേഹം മന്ത്രിസ്ഥാനത്തുനിന്നു രാജിവച്ചെങ്കിലും അദ്ദേഹത്തിന്റെ സേവനം രാഷ്ട്രീയ രംഗത്ത് യുഡിഎഫിന് അനിവാര്യമാണ്. അതു തുടര്‍ന്നും ഉണ്ടാകുമെന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
ഐക്യമുന്നണി രാഷ്ട്രീയത്തില്‍ മന്ത്രിമാരുടെ കാര്യത്തിലും വകുപ്പുകളുടെ കാര്യത്തിലും അതാതു പാര്‍ട്ടികളുടെ തീരുമാനമനുസരിച്ചാണു പ്രവര്‍ത്തിക്കുന്നത്. കെ.എം. മാണി കൈകാര്യം ചെയ്തിരുന്ന വകുപ്പ് അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ചുള്ള നടപടി സ്വീകരിക്കും. ഉമ്മന്‍ചാണ്ടി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: