കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലേക്ക് മത്സരിച്ച എഐസിസി അംഗം ദീപ്തി മേരി വര്‍ഗീസിന്റെ തോല്‍വിയില്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കെപിസിസിക്ക് പരാതി നല്‍കും. ഇന്നലെ കോണ്‍ഗ്രസ്സ് ഡിവിഷന് പ്രസിഡണ്ട് കയിസിന്റെ വീട്ടില്‍ നടന്ന ഡിവിഷന് കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഇടത് പക്ഷത്തിന്റെ സിറ്റിംഗ് സീറ്റില്‍ ജയസാധ്യതയുണ്ടായെങ്കിലും ഒരു വിഭാഗം നേതാക്കള്‍ അവസാന നിമിഷം അട്ടിമറി നടത്തിയെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം ജില്ലയിലുണ്ടായിരുന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരനോട് ദീപ്തി നേരിട്ട് തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. ഇന്നലെ നടന്ന അവലോകന യോഗത്തില്‍ രേഖാമൂലം പരാതി നല്കാന് തീരുമാനിക്കുകയായിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി എം.ആര്. അഭിലാഷും യോഗത്തില്‍ പങ്കെടുത്തു. തുടര്‍ച്ചയായി രണ്ട് തവണ സിപിഎം വിജയിച്ച കുന്നുംപുറം ഡിവിഷനിലാണ് ദീപ്തി മത്സരിച്ചത്. സിപിഎമ്മിന്റെ അംബിക സുദര്‍ശനോട് 544 വോട്ടിനായിരുന്നു തോല്‍വി. ഇടതിന് സ്വാധീനമുള്ള ഡിവിഷനായിരുന്നുവെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ ഫലമായി ജയിക്കുമെന്ന സ്ഥിതിവിശേഷമുണ്ടായിരുന്നുവെന്ന് ദീപ്തിയോട് അടുപ്പമുള്ളവര്‍ പറയുന്നു. കുറഞ്ഞത് 180 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാല്‍ പ്രചാരണ സമയത്തെ മുന്‍തൂക്കം വോട്ടെണ്ണുമ്പോഴുണ്ടായില്ല. അവസാന ദിവസങ്ങളില്‍ കാര്യമായ അട്ടിമറിയുണ്ടായെന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. പാര്‍ട്ടി വോട്ടുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടായി. ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തോല്‍പ്പിക്കാന്‍ ചരട് വലിച്ചു. ഗ്രൂപ്പ് താത്പര്യവും മറ്റ് കാരണങ്ങളും ഇതിന് പിന്നിലുണ്ട്. ഇത് വി.എം. സുധീരനെ വാക്കാല്‍ ധരിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി തലത്തില്‍ അന്വേഷണമാവശ്യപ്പെട്ടാണ് പരാതി നല്‍കുന്നത്.
മത്സരിക്കാന്‍ താത്പര്യമില്ലാതിരുന്ന ദീപ്തി ചില നേതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് രംഗത്തെത്തിയത്. ദീപ്തിയുടെ വീട് സ്ഥിതി ചെയ്യുന്ന കറുകപ്പിള്ളി ടി.ജെ. വിനോദിനാണ് കോണ്‍ഗ്രസ് നല്‍കിയത്. വിനോദ് ജയിക്കുകയും ചെയ്തു. കറുകപ്പിള്ളിയല്ലെങ്കില് അതിനടുത്ത ഡിവിഷനായ പാലാരിവട്ടം വേണമെന്നായിരുന്നു ദീപ്തിയുടെ നിലപാട്. എന്നാല്‍ ഇത് തര്‍ക്കത്തിനിടയാക്കി. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് നേതൃത്വം വാഗ്ദാനം ചെയ്തു. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നപ്പോള്‍ കിട്ടിയത് കുന്നുംപുറം. ദീപ്തി മത്സരിച്ചാല്‍ ഡിവിഷന് തിരിച്ചു പിടിക്കാമെന്ന് നേതാക്കള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പാലാരിവട്ടത്തും എറണാകുളം നോര്‍ത്തിലും കോണ്‍ഗ്രസ് ജയിക്കുകയും ചെയ്തു. മേയര്‍ സ്ഥാനത്തേക്ക് പറഞ്ഞുകേട്ട പേരായിരുന്നു ദീപ്തിയുടേത്. ലത്തീന്‍ കത്തോലിക്കാ സഭയുടെ പിന്തുണയും ദീപ്തിക്കുണ്ടായിരുന്നു. നിലവില്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന വനിതകളേക്കാള്‍ രാഷ്ട്രീയ പാരമ്പര്യവും ദീപ്തിക്ക് അവകാശപ്പെടാന്‍ കഴിയും. ഈ സാഹചര്യത്തിലാണ് ഉന്നത നേതാവിന്റെ തോല്‍വി പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് കാരണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: