കൊച്ചി: എറണാകുളം-ആലുവ റൂട്ടില്‍ ഓടുന്ന സ്വകാര്യബസുകളില്‍ കാതടപ്പിക്കുന്ന വിധം ടേപ്പ്റെക്കോര്‍ഡര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.
ബസിലുള്ള യാത്രക്കാരെ തള്ളിമാറ്റി കണ്ടക്ടര്‍ ബസിനുള്ളിലൂടെ നടത്തുന്ന ഗതാഗതം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകരുതെന്നും ഉത്തരവില്‍ പറയുന്നു. കിളികള്‍ വാതിലുകള്‍ വലിച്ചടയ്ക്കുന്ന പ്രവണത അവസാനിപ്പിക്കണം. മറ്റ് വാഹനങ്ങളെ മറികടക്കാന്‍ നിരന്തരം വിസിലടിക്കരുത്. പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതുവഴി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്.
എറണാകുളത്ത് നിന്നും ആലുവയിലെത്തുന്ന സ്വകാര്യ ബസുകള്‍ റയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി, സ്വകാര്യ സ്റ്റാന്റ് എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിന് പകരം നിയമം ലംഘിച്ച് ട്രിപ്പ് അവസാനിപ്പിക്കുന്നത് പരിശോധിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഉച്ചത്തില്‍ പ്രവര്‍ത്തിക്കുന്ന ടേപ്പ്റെക്കോര്‍ഡര്‍ കാരണം യാത്രക്കാര്‍ക്ക് അത്യാവശ്യ ടെലിഫോണ്‍ പോലും സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നും പരാതിയുള്ളതായി ഉത്തരവില്‍ പറയുന്നു. ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന്‍സ് എന്ന സംഘടനയ്ക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് ടി.കെ. അബ്ദുള്‍ അസീസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതി വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു. പരാതി ഗൗരവപൂര്‍വ്വം പരിഗണിക്കണം. ആര്‍ടിഒയും സിറ്റി ട്രാഫിക് പോലീസ് കമ്മീഷണറും ജില്ലാ കളക്ടറും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: