തിരുവനന്തപുരം: കോഴക്കേസില്‍ കുടുങ്ങിയ ധനമന്ത്രി കെ. എം. മാണി കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ കീഴടങ്ങി; മനസ്സാക്ഷിക്കും, ധാര്‍മ്മിക സമ്മര്‍ദ്ദങ്ങള്‍ക്കും ജനകോടികളുടെ ആവശ്യങ്ങള്‍ക്കും മുന്നില്‍. പകല്‍ മുഴുവന്‍ നീണ്ട അനിശ്ചിതത്വത്തിന് അന്ത്യംകുറിച്ച് രാത്രി 8.05നാണ് മാണി മന്ത്രിസ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപിച്ചത്. യുഡിഎഫ് യോഗം ചേര്‍ന്ന് രാജിയാവശ്യപ്പെടുമെ ന്നുറപ്പായപ്പോള് അതിനു തൊട്ടുമുമ്പ് മാണി സ്വമേധയാ രാജിവെക്കുന്നുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
‘നിയമമന്ത്രി എന്ന നിലയില്‍ നിയമവ്യവസ്ഥയോടുള്ള ആദരസൂചകമായി മന്ത്രിസ്ഥാനം ഞാന്‍ ഇതിനാല്‍ രാജിവയ്ക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ ഞാന്‍ അറിയിച്ചു. രാജിക്കത്ത് ഇപ്പോള്‍ തന്നെ കൊടുത്തുവിടുന്നു. മന്ത്രി എന്ന നിലയില്‍ എനിക്കു നല്കിയ സ്നേഹം ഞാന്‍ പങ്കുവയ്ക്കുന്നു. എനിക്ക് എല്ലാ സഹകരണവും സഹായവും നല്കിയ മുഖ്യമന്ത്രി,മന്ത്രിമാര്‍ എല്ലാവരോടും നന്ദിയുണ്ട്. തുടര്‍ന്നും കലവറയില്ലാത്ത പിന്തുണ യുഡിഎഫിന് ഉണ്ടാകും. പാര്‍ട്ടി യോഗം ചൊവ്വാഴ്ച ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് നേരത്തെ പറഞ്ഞതാണ്. യോഗത്തില്‍ ഞാന്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചു. പാര്‍ട്ടി രാജി വയ്ക്കുന്നതിന് സമ്മതം നല്കി,’ രാജി പ്രഖ്യാപനം നടത്തി മാണി പറഞ്ഞു.
മാണിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കുന്നതായി തോമസ് ഉണ്ണിയാടനും അറിയിച്ചു. രാജി പ്രഖ്യാപനം നടത്തുമ്പോള്‍ പാര്‍ട്ടിയില്‍ പി.ജെ. ജോസഫിനെ അനുകൂലിക്കുന്ന പ്രവര്‍ത്തകരാരും മാണിക്കൊപ്പം ഉണ്ടായിരുന്നില്ല. എംഎല്‍എമാരായ സി.എഫ്. തോമസ്, തോമസ് ഉണ്ണിയാടന്, വി.എന്‍. ജയരാജ്, റോഷി അഗസ്റ്റിന്, ജോയി എബ്രഹാം എംപി, ജോസഫ് എം. പുതുശ്ശേരി എന്നിവരും മാണിക്കൊപ്പമുണ്ടായിരുന്നു. രാജിക്കത്ത് ജോസഫ് എം. പുതുശ്ശേരിയും റോഷി അഗസ്റ്റിനും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എത്തിച്ചു.
കേരള കോണ്‍ഗ്രസിനെ ഗുരുതരമായ പ്രതിസന്ധിയിലാക്കി യാണ് മാണി മന്ത്രിസ്ഥാനം രാജി വെച്ചിരിക്കുന്നത്. ഒപ്പം രാജിവെക്കണമെന്ന മാണിയുടെ ആവശ്യം മന്ത്രി പി. ജെ. ജോസഫ് തള്ളിയത് ഭിന്നത ഉണ്ടാക്കി.
ഇന്നലെ കെ. എം. മാണിയുടെ ഔദ്യോഗികവസതിയിലെ സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ മാണിയെ അനുകൂലിക്കുന്നവര്‍ രാജിവേണ്ടെന്നു നിര്‍ദ്ദേശിച്ച്, പ്രതിസന്ധിക്ക് കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. മന്ത്രി ജോസഫ് സംസാരിച്ചതേയില്ല. എന്നാല്‍ രാജിയാണ് നല്ലതെന്നുള്ള വാദവുമായി മോന്‍സ് ജോസഫ് ആദ്യവെടി പൊട്ടിച്ചു. ആന്റണി രാജുവും മറ്റും ഇതിനെ പിന്തുണച്ചു.
കേരളകോണ്ഗ്രസിനെതിരായ രാഷ്ട്രീയ നീക്കമായതിനാല്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടണമെന്നും പാര്‍ട്ടിക്കു ലഭിച്ച മൂന്നു കാബിനറ്റ് പദവികളും ഒഴിയണമെന്നും ജോസ്. കെ. മാണി നിര്‍ദ്ദേശിച്ചു. മാണിക്കെതിരെ മാത്രമാണ് കോടതി പരാമര്ശമെന്നതിനാല് അതാവശ്യമില്ല എന്ന് മോന്‍സ് ജോസഫ് വാദിച്ചു.
മാണി രാജിവച്ചാല്‍ താനും രാജിവയ്ക്കുമെന്ന് ഉണ്ണിയാടന് പറഞ്ഞു.
വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ തീരുമാനമെടുക്കാന്‍ സ്റ്റിയറിങ് കമ്മറ്റി യോഗം കെ.എം. മാണിയെയും പി.ജെ. ജോസഫിനെയും ചുമതലപ്പെടുത്തി. ഇരുവരും അടച്ചിട്ട മുറിയില്‍ അല്പനേരം ചര്‍ച്ച നടത്തി. സഹപ്രവര്‍ത്തകരോട് ആലോചിച്ചേ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയു എന്ന് ജോസഫ് വ്യക്തമാക്കി. ജോസഫ് മുഖ്യമന്ത്രിയുമായും സംസാരിച്ചു. മാണി പിണങ്ങിയാലും സാരമില്ല പരമാവധി എംഎല്‍എമാരെ കൂടെ നിര്‍ത്തണമെന്ന് മുഖ്യമന്ത്രി ഫോണിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രത്യേകദൂതന്‍ മന്ത്രി കെ.സി. ജോസഫ് നേരിട്ട് പി.ജെ. ജോസഫിനെക്കണ്ടും ഇതു വ്യക്തമാക്കി.
തുടര്‍ന്ന് രാജിവയ്ക്കേണ്ടെന്നും സര്‍ക്കാരിന്റെ ഭാഗമായി തുടരാമെന്നും ജോസഫ് വിഭാഗം തീരുമാനിച്ചു. ഇക്കാര്യം ആന്റണി രാജു, മാണിയുടെ വസതിയിലെത്തി അറിയിച്ചു. ഈ നാടകങ്ങള്‍ക്കൊടുവില്‍ യുഡിഎഫ് യോഗം നിശ്ചയിച്ച സമയമായപ്പോള്‍ യുഡിഎഫ് രാജിയാവശ്യം ഉണ്ടായ ശേഷം രാജിവെക്കുന്നത് കൂടുതല്‍ നാണക്കേടാകുമെന്നു ഭയന്ന് മാണി സ്വയം രാജി പ്രഖ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: