ബെംഗളൂരു: ഭാരതത്തിന്റെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 15 വിജയകരമായി വിക്ഷേപിച്ചു. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഏരിയന്‍ 5 വിഎ 22 റോക്കറ്റില്‍ ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ ഭാരത സമയം 3.04 നായിരുന്നു വിക്ഷേപണം. 3164 കിലോഭാരമുള്ള ജിസാറ്റ് 15ല്‍ വാര്‍ത്താ വിനിമയത്തിനുള്ള 24 ക്യൂബാന്ഡ് ട്രാന്‍സ്പോണ്ടറുകളും ദിശ നിര്‍ണ്ണയത്തിനുള്ള ഓഗ്മെന്റഡ് നാവിഗേഷന്‍ ഉപകരണങ്ങളുമാണ് ഉള്ളത്.
43 മിനിറ്റും 24 സെക്കണ്ടും കഴിഞ്ഞപ്പോള്‍ ജിസാറ്റ് 15 റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ എത്തി. ഇനി ഉപഗ്രഹത്തിലെ ചെറുറോക്കറ്റുകള്‍ ജ്വലിപ്പിച്ച് ക്രമേണ ഉപഗ്രഹം നിര്‍ദ്ദിഷ്ട ഭ്രമണപഥത്തില്‍ എത്തിക്കും. ഉപഗ്രഹ നിയന്ത്രണം കര്‍ണ്ണാടകത്തിലെ ഹാസനിലുള്ള മാസ്റ്റര്‍ കണ്ട്രോള് ഫസിലിറ്റി ഏറ്റെടുത്തു കഴിഞ്ഞു.
ജിസാറ്റ് 15 നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഐഎസ്ആര്‍ഒ അധികൃതര്‍ പറഞ്ഞു. 36,000 കിലോമീറ്റര്‍ മുകളിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലാകും ജിസാറ്റ് 15നെ എത്തിക്കുക.
ഭ്രമണപഥം ഉയര്‍ത്തിയ ശേഷം രണ്ട് സോളാര്‍ പാനലുകളും രണ്ട് ആന്റീനകളും വിടര്‍ത്തും.
ഇന്‍സാറ്റ് 3എ, ഇന്‍സാറ്റ് 4ബി എന്നിവയ്ക്ക് ഒപ്പം ജിസാറ്റും കൂടി പ്രവര്‍ത്തന ക്ഷമമാകുന്നതോടെ ഭാരതത്തിന്റെ വാര്‍ത്താവിനിമയ സംവിധാനം കൂടുതല്‍ കാര്യക്ഷമമാകും.
ലോകത്തെ ഏറ്റവും വലിയ റോക്കറ്റാണ് ഏരിയന്‍ 5. ജിസാറ്റ് 15ന് മൊത്തം 278 കോടി രൂപയാണ് ചെലവ്. ഡയറക്ടര്‍ ടു ഹോം ബ്രോഡ്കാസ്റ്റിംഗിനെ ഇത് സഹായിക്കും. ഓഗ്മെന്റഡ് നാവിഗേഷന്‍ ഉപകരണം വിമാനങ്ങളെ ദിശ നിര്‍ണ്ണയത്തില്‍ സഹായിക്കാനാണ്. റോക്കറ്റ് വാടക 581 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: