ജി.സുരേഷ്
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ബിജെപി കുതിക്കുന്നു മുന്നിരട്ടി വോട്ടിന്റ വര്‍ദ്ധന. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കൊട്ടാരക്കര മണ്ഡലത്തില്‍ ബിജെപിയുടെ ജനപിന്തുണയില്‍ കൃത്യമായ വര്‍ദ്ധനവാണ് കാണിക്കുന്നത്. കഴിഞ്ഞ തവണ നടന്ന ലോകസഭാതെരഞ്ഞെടുപ്പിന് ശേഷമാണ് ഈ വളര്‍ച്ച.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 6370 വോട്ടായിരുന്നു ബിജെപി സ്ഥാനാര്‍ഥി നേടിയത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇത് 11785 വോട്ടായി മാറി. എന്നാല്‍ ഇത്തവണ 30500 വോട്ടായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപെടുത്തുന്നു. വിജയം 11 സീറ്റിലാണെങ്കിലും 36 ഇടങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ രണ്ടാംസ്ഥാനത്തെത്തി. ഇതില്‍ തന്നെ 24 സീറ്റില്‍ പതിനഞ്ചില്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഈ സ്ഥലങ്ങളില്‍ ഭൂരിഭാഗത്തിലും യുഡിഎഫോ എല്‍ഡിഎഫോ രണ്ടക്കത്തില്‍ ഒതുങ്ങിയത് ബിജെപിയെ പരാജയപ്പെടുത്താന്‍ ഒത്ത് കളിച്ചതിന്റെ വ്യക്തമായ സൂചനകളാണ്.
നിയമസഭാ‘തെരഞ്ഞെടുപ്പ് മുതല്‍ ക്രമാനുഗതമായ വളര്‍ച്ച കാണിച്ച പാര്‍ട്ടി മൈലം പഞ്ചായത്തില്‍ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയായി മാറുകയും ചെയ്തു. മൂന്ന് സീറ്റ് നേടുകയും അന്തമണില്‍ ഒരുവോട്ടിനും മൈലത്ത് എട്ടുവോട്ടിനും ചുവപ്പ് കോട്ടയായ കോട്ടാത്തലയില്‍ 13 വോട്ടിനും പരാജയപ്പെടുകയും ചെയ്തു. മറ്റ് ആറിടങ്ങളില്‍ രണ്ടാമത്തെത്തുകയും ചെയ്ത് മൊത്തം 5289 വോട്ടുകള്‍ നേടി ശക്തി തെളിയിക്കുകയും ചെയ്തു. വോട്ടിന്റെ അടിസ്ഥാനത്തില്‍ ബിജെപിക്ക് പിന്നിലാണ് ഇവിടെ സിപിഎമ്മിന്റെ സ്ഥാനം. ഇതേ മുന്നേറ്റമാണ് വിപ്ലവകോട്ടയെന്നറിയപ്പെട്ടിരുന്ന നെടുവത്തൂരിലും. മൂന്ന് സീറ്റില്‍ വിജയിച്ച് പാര്‍ട്ടി ഏഴിടത്താണ് രണ്ടാമതെത്തിയത്. ബിജെപി രണ്ടാമതെത്തിയ സ്ഥലങ്ങളിലെല്ലാം വോട്ട് നില പരിശോധിച്ചാല്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ അട്ടിമറി നടന്നത് മനസിലാകും. കഴിഞ്ഞതവണ ഒരാള്‍ മാത്രമാണ് വിജയിച്ചത്. ബിജെപി ഇവിടെ മൊത്തം 4361 വോട്ട് നേടി. കൊല്ലത്തിന്റെ കണ്ണൂര്‍ എന്ന് സിപിഎം പറയുന്ന കരീപ്രയിലും 3841 വോട്ട് നേടാനും രണ്ടുപേരെ വിജയിപ്പിക്കാനും കഴിഞ്ഞു. മാത്രമല്ല അഞ്ചിടത്ത് രണ്ടാമത് എത്തുകയും ചെയ്തു. കഴിഞ്ഞതവണ ഒരാള്‍ മാത്രമാണ് ജയിച്ചത്. ചെങ്കോട്ടയെന്നറിയപ്പെടുന്ന വെളിയത്ത് മുട്ടറയിലെ ബിജെപിയുടെ ഹാട്രിക് വിജയം തടയുന്നതില്‍ മുന്നണികളുടെ മഹാസഖ്യം ഇത്തവണ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ഇവിടെ നേടിയത് വെറും 56 വോട്ടാണ്. സഖ്യം ഉണ്ടായിട്ടും 11 വോട്ടുകള്‍ക്ക് മാത്രമാണ് ദിലീപ് കുന്നത്തിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത്. ഇവിടെ 438 വോട്ട് ദിലീപ് നേടി. ചെപ്രയില്‍ വിജയം നേടുക മാത്രമല്ല നാലിടത്ത് നിസാരവോട്ടുകള്‍ക്ക് രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്തു. 4454 വോട്ടുകളാണ് ഇവിടെ ബിജെപി കരസ്ഥമാക്കിയത്. ഉമ്മന്നൂരില്‍ 4640 വോട്ട് നേടി കരുത്ത് കാട്ടിയ പാര്‍ട്ടി പഞ്ചായത്തിലെ ഏറ്റവും വലിയ ‘ൂരിപക്ഷത്തില് വിലങ്ങറയില്‍ നിന്നും ഒരാളെ വിജയിപ്പിക്കുകയും അഞ്ചിടത്ത് രണ്ടാമതെത്തുകയും ചെയ്തു.കുളക്കടയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ലങ്കിലും 3282 വോട്ട് കരസ്ഥമാക്കി ആറിടത്ത് രണ്ടാമതെത്തി. ഏറത്തുകുളക്കടയില്‍ ബിജെപിയുടെ വിജയം നേടാന്‍ പരസ്യമായി യുഡിഎഫ് രംഗത്തിറങ്ങി. ഇവരുടെ സ്ഥാനാര്‍ഥി ഇവിടെ നേടിയത് 27 വോട്ട് മാത്രമാണ്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ജനറല്സെക്രട്ടറിയുടേയും മുന്‍ കുളക്കടപഞ്ചായത്ത് പ്രസിഡന്റിന്റേയും വാര്‍ഡിലും ഇതേ അട്ടിമരി നടന്നു.
സിറ്റിംഗ് സീറ്റില്‍ മൂന്നാമതായ കോണ്‍ഗ്രസ് നേടിയത് 210 വോട്ട് മാത്രമാണ്. എഴുകോണിലും അക്കൗണ്ട് തുറക്കാനായില്ലങ്കിലും 2459 വോട്ട് നേടി മൂന്നിടത്ത് രണ്ടാമതെത്താന്‍ കഴിഞ്ഞു. കൊട്ടാരക്കര നഗരസഭയിലും അക്കൗണ്ട് തുറക്കുകയും നാലിടത്ത് രണ്ടാമതെത്തുകയും ചെയ്ത് 2125 വോട്ടും നേടി പാര്‍ട്ടി കരുത്ത് കാട്ടി. പാര്‍ട്ടി പിന്തുണച്ച സ്വതന്ത്രന്മാരും സ്ഥാനാര്‍ഥി ഇല്ലാത്ത വാര്‍ഡുകളിലെ വോട്ടും കൂടി കണക്കിലെടുക്കുമ്പോള്‍ 33000 വോട്ടുകള്‍ ഇപ്പോള്‍ ബിജെപിയുടെ പെട്ടിയില്‍ ഉണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച സ്ഥാനാര്‍ഥി 74069 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാമതെത്തി സ്ഥാനാര്‍ഥി നേടിയത് 53479 വോട്ടായിരുന്നു. ലോകസഭാതെരഞ്ഞെടുപ്പില്‍ ഇത് 61444, 56799 എന്ന ക്രമത്തിലായിരുന്നു. 2016 ലെ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ കഴിയുന്ന തരത്തില്‍ ബിജെപി നിര്‍ണ്ണായകശക്തിയായി മാറിയതായി തെരഞ്ഞെടുപ്പ് ഫലം സൂചന നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: