പത്തനാപുരം: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സിപി എമ്മില്‍ തമ്മിലടി തുടങ്ങി. വിളക്കുടി പഞ്ചായത്ത് പിടിച്ചെടുക്കാനായെങ്കിലും പാര്‍ട്ടിയിലെ പ്രമുഖരുടെ തോല്‍വി ഉള്ളില്‍ നിന്നുതന്നെയുള്ള ചരടുവലി കൊണ്ടാണെന്ന് വ്യക്തമാകുന്ന തരത്തിലായിരുന്നു ഫലം പുറത്തുവന്നത്.
വിളക്കുടി പഞ്ചായത്തിലെ കുളപ്പുറം വാര്‍ഡിലെ പരാജയമാണ് ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ വൈസ് പ്രസിഡന്റായിരുന്ന സിപിഎം സ്ഥാനാര്‍ഥി അസ്ലം വന്‍ഭൂരിപക്ഷത്തിലായിരുന്നു 2010 തെരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ പ്രസിഡന്റ് പദവിക്കായി വിഎസ് പക്ഷക്കാരനായ അസ്ലമും പിണറായിപക്ഷക്കാരനായ റഹീംകുട്ടിയും തമ്മില്‍ തര്‍ക്കങ്ങളും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന എല്‍ ഡിഎഫ് യോഗത്തില്‍ പരസ്യമായി പ്രതിഷേധിച്ച് റഹീംകുട്ടി ഇറങ്ങിപോകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ അസ്ലമിന്റെ തോല്‍വി പാര്‍ട്ടിക്കുള്ളിലെ കാലുവാരല്‍ കൊണ്ടാണെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പിണറായി പക്ഷം റഹീംകുട്ടിയെ അനുകൂലിക്കുകയും മുഹമ്മദ് അസ്ലമിന് എതിരായി പ്രവര്‍ത്തിക്കുകയും ചെയ്തതാണ് പരാജയകാരണം. കഴിഞ്ഞ വിളക്കുടി പഞ്ചായത്ത് ഭരണസമിതിയുടെ കാലഘട്ടത്തില്‍ ഉയര്‍ന്ന് വന്ന ബിയര്‍ പാര്‍ലര്‍ വിവാദത്തിലേക്ക് മുഹമ്മദ് അസ്ലമിന്റെ പേര് അനാവശ്യമായി വലിച്ചിട്ടത് തെരഞ്ഞെടുപ്പിലൂടെ പ്രഹരം ഏല്‍പ്പിക്കാനുള്ള മുന്നൊരുക്കമായിരുന്നുവെന്നും ഒരു വിഭാഗം രഹസ്യമായി സമ്മതിക്കുന്നുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.ആര്.ജ്യോതി 62 വോട്ടുകള്‍ക്കാണ് അസ്ലമിനെ തോല്‍പ്പിച്ചത്. ജില്ലാ ഡിവിഷനില്‍ 140 വോട്ടിന്റെയും ബ്ലോക്ക് ഡിവിഷനില്‍ 100 വോട്ടിന്റെയും ഭൂരിപക്ഷമാണ് കുളപ്പുറം വാര്‍ഡില്‍ എല്‍ഡിഎഫിന് ലഭിച്ചത്. വിളക്കുടി പഞ്ചായത്തിലെ ഇരുപത് സീറ്റുകളില്‍ 14 എണ്ണം എല്‍ഡിഎഫിനാണ് ലഭിച്ചത്. ഇതില്‍ സിപിഎം 12 സീറ്റില്‍ രണ്ടിടത്ത് മാത്രമാണ് പരാജയപ്പെട്ടത്. ഇതിനിടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ഒരു മാസം മുന്‍പാണ് തെരഞ്ഞെടുത്തത്. അവിടെയും സീനിയോറിറ്റി മറികടന്നാണ് സെക്രട്ടറി തെരഞ്ഞെടുപ്പ് നടന്നതെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിക്കുള്ളില്‍ വിവാദങ്ങള്‍ ചൂട് പിടിക്കുകയാണ്. ഇളമ്പല്‍ വാര്‍ഡില്‍ നിന്നും വിജയിച്ച സി.വിജയനാകും പ്രസിഡന്റ് പദവിയിലേക്ക് പാര്‍ട്ടി അവതരിപ്പിക്കുക. പുതിയതായി രൂപികരിക്കാന്‍ പോകുന്ന കുന്നിക്കോട് ഏരിയ കമ്മിറ്റിയുടെ നേതൃസ്ഥാനവും ഇതോടെ അസ്ലമിന് നഷ്ടമാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: