ഹരികുമാര്‍ മനക്കര
കുന്നത്തൂര്‍: എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേര്‍ന്നത് നഷ്ടകണക്കായ പശ്ചാത്തലത്തില്‍ ആര്‍എസ്പി അണികളില്‍ അമര്‍ഷം പുകയുകയാണ്. ആര്‍എസ്പി മണ്ഡലത്തില്‍ മത്സരിച്ച 19 സീറ്റുകളില്‍ വിജയിച്ചത് മൂന്നിടത്ത് മാത്രമാണ്. പാര്‍ട്ടി എംഎല്‍എ കോവൂര്‍കുഞ്ഞുമോന്റെ വാര്ഡിലേറ്റ പരാജയം പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ എല്‍ഡിഎഫില്‍ നിന്നു ജയിച്ച സീറ്റുകളില്‍ വളരെ കുറവ് മാത്രമാണ് ഇക്കുറി യുഡിഎഫില്‍ നിന്നപ്പോള്‍ ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസുകാര്‍ കാലുവാരിയതാണ് തോല്‍വിക്ക് കാരണമെന്ന് അണികളില്‍ ഒരുവിഭാഗം രംഗത്ത് വന്നതാണ് പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. കഴിഞ്ഞതവണ വിജയിച്ച കുന്നത്തൂര്‍, ശൂരനാട് തെക്ക് പഞ്ചായത്തുകളിലെ വാര്‍ഡുകളും ഇത്തവണ നഷ്ടപ്പെട്ടത് വലീയ ക്ഷീണമായി തന്നെയാണ് നേതാക്കള്‍ വിലയിരുത്തുന്നത്. ഇത്തവണ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ശാസ്താംകോട്ട പഞ്ചായത്തിലെ മനക്കര വാര്‍ഡില്‍ ആര്‍എസ്പി മൂന്നാംസ്ഥാനത്താവുകയും സിനിമാപറമ്പ് വാര്‍ഡില്‍ വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുകയും ചെയ്തു. ഈ രണ്ടിടത്ത് ഉള്‍പ്പെടെ കോണ്‍ഗ്രസിന് നിര്‍ണായക സ്വാധീനമുള്ളിടത്താണ് ആര്‍എസ്പി മത്സരത്തിനിറങ്ങുന്നത്. എന്നിട്ടും തോറ്റത് കോണ്‍ഗ്രസുകാര്‍ വോട്ട് മറിച്ചതിനാലെന്ന കണക്ക് കൂട്ടലിലാണ് പാര്‍ട്ടിനേതൃത്വത്തിലെ ഒരു വിഭാഗം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാത്തിരിക്കുന്ന കുഞ്ഞുമോന് എംഎല്‍എക്കും പരാജയം മനസില്‍ ഭീതി വളര്‍ത്തിയിട്ടുണ്ട്. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെക്കും കുഞ്ഞുമോന് എംഎല്‍എ മറുകണ്ടം ചാടി സിപിഎമ്മില്‍ ചേക്കെറുമെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ആര്‍എസ്പി പോരുവഴി പഞ്ചായത്തില്‍ എല്‍ഡിഎഫിന് പിന്തുണ നല്കിയതും ഇതിന് വ്യക്തത വരുത്തുന്നു. തോല്‍വിയുടെ കാരണം ചര്‍ച്ച ചെയ്യാന്‍ അടുത്താഴ്ച ആര്‍എസ്പി മണ്ഡലം കമ്മിറ്റി ചേരും. ഈ യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതിഷേധം ഉയരും. അതേസമയം ആര്‍എസ്പിയെ മുന്നണിയിലെടുത്തത് യുഡിഎഫിന് പ്രത്യേകിച്ച് ഗുണമൊന്നും നല്‍കിയില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ആര്‍എസ്പി യുഡിഎഫില്‍ ഇല്ലാതിരുന്ന സമയത്ത് ലഭിച്ച വോട്ടുകളും സീറ്റുകളുമാണ് അവര്‍ വന്നതിനുശേഷവും ലഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. ഇതിന് തെളിവായി വാര്‍ഡ് തിരിച്ച് കണക്കുമായാണ് നേതാക്കളുടെ നീക്കങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: