തിരുവനന്തപുരം: ബാര്‍ കോഴക്കേസ് ശരിയായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. തിരുവനന്തപുരത്തു നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
ആരോപണ വിധേയനായ മന്ത്രി കെ ബാബുവിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപ്പെട്ടിട്ടുണ്ടെന്നും ബാബുവിനെതിരെ കോടതിയെ സമീപിക്കുമെന്നും വിഎസ് പറഞ്ഞു.
മാണിക്കൊപ്പം ബാബുവും കൈക്കൂലി വാങ്ങിയിട്ടുണ്ട്. പത്ത് കോടി രൂപയാണ് ബാബു കോഴ പണമായി വാങ്ങിയത്. ഇതില്‍ അമ്പതു ലക്ഷം രൂപ മന്ത്രിയുടെ ഓഫീസില്‍ നേരിട്ടു കൊടുത്തെന്നു ബിജു രമേശ് മജിസ്ട്രേറ്റിനു മുമ്പാകെ 164ാം വകുപ്പ് അനുസരിച്ചു മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞദിവസം വിന്‍സന്‍ എം പോളിന്റേതായി ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന അഭിമുഖത്തില്‍ കേസില്‍ മുഖ്യമന്ത്രി ഇടപെട്ടതായി പറഞ്ഞിരുന്നു. മുഖ്യമന്ത്രി അതു നിഷേധിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതില്‍ പങ്കുണ്ടാകാതിരിക്കാനാവില്ല.
ബാബുവിനെതിരായ അന്വേഷണം നടത്താന്‍ വിജിലന്‍സിന് കത്തു നല്‍കിയിട്ടുണ്ട്. ഇതില്‍ കാലവിളംബമുണ്ടായാല്‍ കോടതിയെ സമീപിക്കുമെന്നും വി എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: