ദുബായ്: ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്മാരില് ഒരാളായിരുന്ന യൂനിസ് ഖാന് ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു. അബുദാബിയിലെ ഷേക്ക് സയിദ് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം കളിച്ച ശേഷമാണ് യൂനിസ് പാഡഴിച്ചത്. മത്സരത്തിനു മുന്‍പായി വിരമിക്കാനുള്ള തീരുമാനം താരം പ്രഖ്യാപിച്ചു.
ട്വന്റി20യില്നിന്ന് നേരത്തെ വിടവാങ്ങിയിരുന്ന ഈ വലംകൈയിന് ബാറ്റ്സ്മാന്റെ മികവ് ഇനി ടെസ്റ്റ് മത്സരങ്ങളില്‍ മാത്രം. കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്ന് യൂനിസ് പറഞ്ഞു. ഇത്രയും നാള് കളത്തില്‍ നില്ക്കാന് സാധിച്ചതിന് ദൈവത്തോടു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നല്കിയ പിന്തുണയ്ക്ക് പാക് ക്രിക്കറ്റ് ബോര്‍ഡിനെയും യൂനിസ് നന്ദി അറിയിച്ചു.
പാക്കിസ്ഥാന് ലോക ക്രിക്കറ്റിനു നല്കിയ സുവര്‍ണ താരങ്ങളിലൊരാളാണ് യൂനിസ് ഖാന്. 1992ലെ ഏകദിന ലോകകപ്പ് വിജയത്തിനു ശേഷം പാക്കിസ്ഥാന് മറ്റൊരു അന്താരാഷ്ട്ര കിരീടം സമ്മാനിച്ച നായകനുമാണ് ഇദ്ദേഹം. 2009ല്‍ ട്വന്റി20 ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്കു നയിച്ചു. അതിനു പിന്നാലെ ട്വന്റി20യിലും പാഡഴിച്ചു. മുപ്പത്തിയേഴുകാരനായ ഇദ്ദേഹം 265 ഏകദിന മത്സരങ്ങള്‍ കളിച്ചു, 7,240 റണ്‍സ് നേടി. ശരാശരി 31.34. ഏഴു സെഞ്ചുറിയും 48 അര്‍ധശതകങ്ങളും ആ ബാറ്റില്‍നിന്ന് പിറന്നു. 144 ഉയര്‍ന്ന സ്കോര്‍. എന്നാല്‍, സമീപകാലത്ത് ഏകദിനങ്ങളില്‍ മികച്ച പ്രകടനത്തിനായിരുന്നില്ല താരത്തിന്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍നിന്ന് ഒഴിവാക്കി. ഇതില്‍ അദ്ദേഹം പാക് ക്രിക്കറ്റ് ബോര്‍ഡിനോട് കയര്‍ത്തു.
പിന്നീട് ഏകദിന ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും, മൂന്നു കളികളില്‍ 43 റണ്‍സ് മാത്രം സമ്പാദ്യം. ബാക്കിയുള്ള കളികളില്‍ അവസാന പതിനൊന്നില്‍ ഇടം നേടാനുമായില്ല. 2008നു ശേഷം കഴിഞ്ഞ ഡിസംബറില്‍ ന്യൂസിലന്ഡിനെതിരായണ് ഇദ്ദേഹം അവസാനം മൂന്നക്കം കണ്ടത്. 2000 ഫെബ്രുവരിയില്‍ കറാച്ചിയില്‍ ശ്രീലങ്കയ്ക്കെതിരെയാണ് യൂനിസ് ഏകദിനങ്ങളിലേക്കു കാലെടുത്തുവച്ചത്.
പക്ഷേ, ടെസ്റ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് താരം. അവസാന 15 മത്സരങ്ങളില്‍ എട്ടു തവണ മൂന്നക്കം കണ്ടു. ശരാശരി 68.88. ജാവേദ് മിയാന്‍ദാദിനെ മറികടന്ന് പാക്കിസ്ഥാന്റെ ഏറ്റവും വലിയ ടെസ്റ്റ് റണ്‍ വേട്ടക്കാരനായത് അടുത്തയിടെ. 104 ടെസ്റ്റില്‍ 9,116 റണ്‍സ്. 31 സെഞ്ചുറി, 31 അര്‍ധ സെഞ്ചുറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: