ആലപ്പുഴ: നമ്മുടെ അടുക്കളകളില്‍നിന്ന് പാഴാക്കുന്ന ഭക്ഷ്യ അവിശിഷ്ടം ഇന്നൊരു മാലിന്യ പ്രശ്നമായി മാറികൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ അവിശിഷ്ടങ്ങള്‍ മത്സ്യങ്ങള്‍ക്ക് തീറ്റയായി നല്കി മത്സ്യോല്പാദനം നടത്തുന്നത് മാലിന്യ സംസ്ക്കരണത്തിനുളള നല്ലൊരു ചുവടുവെപ്പാണെന്ന് പി. തിലോത്തമന് എംഎല്‍എ പറഞ്ഞു. ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം നബാര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ മത്സ്യ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് നമുക്ക് ലഭിക്കുന്ന മത്സ്യം കൂടുതലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നതാണ്. പഴകിയ ഈ മത്സ്യം കഴിക്കുന്നത് നമ്മളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ ധാരാളം കുളങ്ങള്‍ ഉണ്ട്. കുളങ്ങള്‍ മിക്കവയും നികത്തുന്ന പ്രവണത കൂടിവരികയാണ്.
എന്നാല്‍ ഈ കുളങ്ങള്‍ സംരക്ഷിച്ച് ശുദ്ധജല മത്സ്യകൃഷി ചെയ്താല്‍ ശുദ്ധജല സ്ത്രോതസ് സംരക്ഷിക്കുന്നതോടൊപ്പം മത്സ്യോല്പാദനം വര്‍ദ്ധിപ്പിക്കാനും കഴിയു മെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടനുബന്ധിച്ച് നടന്ന യോഗത്തില്‍ ഗ്രാമീണ പഠനകേന്ദ്രം ചെയര്മാന് ഡോ. ആര്.ആര്. നായര്‍ അദ്ധ്യക്ഷത വഹിച്ചു. അഞ്ച് പഞ്ചായത്തുകളിലായി 20 പേരാണ് ഈ പദ്ധതിയുടെ കീഴിലുള്ളത്.
ഇതില്‍ മണ്ണഞ്ചേരി പഞ്ചായത്തിലെ സതീഷ് ബാബുവിന്റെ യൂണിറ്റിലെ മത്സ്യവിളവെടുപ്പാണ് നടന്നത്. പദ്ധതിയെ സംബന്ധിച്ച് കാര്‍ഷിക സര്‍വ്വകലാശാലയുടെ മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍ പദ്ധതി വിശദീകരിച്ചു.
പ്രത്യേകം രൂപകല്പന ചെയ്ത ടാങ്കുകളില്‍ അടുക്കള അവശിഷ്ടങ്ങള്‍ നേരിട്ട് ഭക്ഷിക്കുന്ന മത്സ്യഇനങ്ങളെ വളര്‍ത്തുകയാണ് ഈ പദ്ധതിയില്‍ ചെയ്യുന്നത്. നബാര്‍ഡ് എജിഎം ആര്. രഘുനാഥന്‍പിള്ള, തങ്കമണിഗോപിനാഥ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം ജനറല്‍സെക്രട്ടറി രമാരവീന്ദ്രമനോന് സ്വാഗതവും, ട്രഷറര്‍ പി. ശശി നന്ദിയും പറഞ്ഞു. പദ്ധതിയുടെ ലീഡര്‍ പി.എസ്. മനു പ്രോജക്ട് അസോസിയേറ്റ് ഗോപികാദേവി എം. എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: