പത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലത്ത് ജില്ലയിലെ ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്സ് അസോസിയേഷന്(കെഎച്ച്ആര്‍എ) ഭാരവാഹികള്‍ ജില്ലാ കളക്ടര്‍ക്ക് ഉറപ്പു നല്കി. കെഎച്ച്ആര്‍എ പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ ഹോട്ടലുകളിലെ വില നിലവാരം ജില്ലാ ഭരണകൂടത്തിന് നിശ്ചയിക്കാന്‍ കഴിയില്ല. എന്നാല്‍, ശബരിമല തീര്‍ഥാടന കാലത്ത് വില വര്‍ധിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്ന്, കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരേ വില തുടരുകയാണെന്നും ശബരിമല തീര്‍ഥാടന കാലത്ത് വില വര്‍ധിപ്പിക്കില്ലെന്നും കെഎച്ച്ആര്‍എ പ്രതിനിധികള്‍ ഉറപ്പു നല്കി.
തീര്‍ഥാടനം തുടങ്ങുന്നതിനു മുന്‍പായി എല്ലാ ഭക്ഷണ ശാലകളും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിക്കും. പോരായ്മകള്‍ കണ്ടെത്തിയാല്‍ തീര്‍ഥാടനം തുടങ്ങുന്നതിനു മുന്‍പു തന്നെ പരിഹരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ശുചിത്വത്തിന്റെ കാര്യത്തില്‍ വീഴ്ച അനുവദിക്കില്ല. എല്ലാ ഭക്ഷണശാലകളിലും വില വിവര പട്ടിക പ്രദര്‍ശിപ്പിക്കണം. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ശുചിത്വമില്ലാതെയും അനധികൃതമായും പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കെതിരേ നടപടിയെടുക്കും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസന്‍സ് ഇല്ലാത്ത തട്ടുകടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. തട്ടുകടകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നിര്‍ദേശം നല്കി. തീര്‍ഥാടനകാലത്ത് പരാതി ഉയരുന്ന ഭക്ഷണശാലകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.
പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള യോഗം 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: