അടിമാലി: അടിമാലി ടൗണില്‍ ഉള്‍പ്പടെ രണ്ടിടങ്ങളിലുണ്ടായ അഗ്നിബാധയില്‍ ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം സംഭവിച്ചു. ആളപായമില്ല. ഫയര്‍ഫോഴ്സ് സമയബന്ധിതമായി എത്തിയതിനാല്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. ഇന്നലെ രാവിലെ 9.15-നാണ് ആദ്യ തീപിടുത്തമുണ്ടായത്. ആനച്ചാല്‍ കാനാച്ചേരിയില് ഡൊമിന്ക്ക് വര്‍ഗീസിന്റെ വീടിനോടു ചേര്‍ന്നുള്ള പുകപ്പുരയ്ക്കാണ് തീപിടിച്ചത്. മേല്‍ക്കൂര പൂര്‍ണ്ണമായും കത്തി നശിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമത്തിനിടെ അടിമാലിയില്‍ നിന്നും ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ പൂര്‍ണ്ണമായി അണച്ചു.ജാതിക്ക, കൊക്കോ പരിപ്പ് തുടങ്ങി ഇവിടെ ഉണക്കാനിട്ടിരുന്ന ഉല്പന്നങ്ങള് കത്തിനശിച്ചു. അന്‍പതിനായിരത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്.
ഉച്ചക്ക് 12.05-ന് അടിമാലി ടൗണ്‍ മധ്യത്തിലും അഗ്നിബാധയുണ്ടായി. സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള ജോയി എന്റര്‍പ്രൈസസിന്റെ ചെരുപ്പു ഗോഡൗണിലാണ് അഗ്നിബാധയുണ്ടായത്. സമീപത്ത് കരിങ്കുളത്ത് പുതിയതായി ആരംഭിച്ച ഫയര്‍ ഫോഴ്സില്‍ നിന്നും സ്റ്റേഷന് ചാര്‍ജ് ഓഫീസര്‍ വി.എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ഉടനെ സ്ഥലത്തെത്തിയതു മൂലം വന്‍ദുരന്തം ഒഴിവാക്കാനായി. വൈദ്യുതിയുടെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്‍പതിനായിരം രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കുന്നത്. ഫയര്‍ ഫോഴ്സ് എത്താന്‍ വൈകിയിരുന്നെങ്കില്‍ അടിമാലി ടൗണില്‍ വന്‍ദുരന്തം നടക്കുമായിരുന്നു. അഗ്നിബാധയുണ്ടായ കെട്ടിടത്തിനു സമീപത്ത് നിരവധി വ്യാപാര സമുച്ചയങ്ങളും ഓഫീസുകളുമാണ് ഉണ്ടായിരുന്നത്. മൂന്നു വര്‍ഷം മുന്‍പ് ഇതിനു സമീപത്തെ ടയര്‍ റീട്രെഡിംഗ് സ്ഥാപനത്തില്‍ വന്‍ അഗ്നിബാധ ഉണ്ടായിരുന്നു. അന്ന് മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും തീപടര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഏതാനും മാസം മുന്‍പാണ് അടിമാലി പഞ്ചായത്തില്‍ പുതിയ ഫയര്‍ സ്റ്റേഷന് അനുവദിച്ചത്. സ്റ്റേഷന് ഓഫീസറെ കൂടാതെ ഉദ്യോസ്ഥരായ അനീഷ് പി. ജോയി, സണ്ണി ജോസഫ്, കെ.ബി. ബിജു, വില്സന് കുര്യാക്കോസ് എന്നിവരും ഫയര്‍ ഫോഴ്സ് സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: