രാവണന്റെ അനുചരന്മാര് വന്ന് അദ്ദേഹത്തെ വന്ദിച്ചു. ആ സമയത്ത് കാര്ത്തവീര്യാര്ജ്ജുനന് പുഷ്പകവിമാനത്തേയും ചന്ദ്രഹാസത്തേയും തിരിച്ചുനല്‍കി. ലജ്ജിച്ചു വിവശനായ രാവണന് അണക്കെട്ടുപൊട്ടിയ നദിയിലെ ജലപ്രവാഹം പോലെ അതിവേഗത്തില്‍ അവിടേനിന്നും പുഷ്പകത്തില്‍ തിരിച്ചു.
അങ്ങിനെ പോകുന്ന സമയത്ത് രാവണന് ബാലിയുടെ രാജധാനിയയായിരുന്ന കിഷ്കിന്ധാപുരി ദര്‍ശിക്കാനിടയായി. മാഹിഷ്മതീമന്നനോടേറ്റ പരാജയത്തിനു പകരമായി ബാലിയെ യുദ്ധം ചെയ്ത് പരാജയപ്പെടുത്തണമെന്ന മോഹം രാവണന്റെ മനസ്സിലുദിച്ചു. വിമാനം താഴെയിറക്കി രാജധാനിയില്‍ ചെന്ന് ബാലിയെ യുദ്ധത്തിനായി വെല്ലുവിളിച്ചു. രാവണന്റെ വെല്ലുവിളി കേട്ട് പുറത്തുവന്ന താരന് രാവണനോടായിപ്പറഞ്ഞു. വാനരരാജന് ഇവിടെയില്ല. നാലു സമുദ്രങ്ങളിലും ചെന്ന് മുങ്ങിക്കുളിച്ച് സന്ധ്യാവന്ദനാദികള്‍ കഴിച്ച് അദ്ദേഹം ഉടനെ തിരിച്ചെത്തും അതുവരെ ക്ഷമിക്കുക. പണ്ടും ഇതുപോലെ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് പലരും യുദ്ധത്തിനായി ഇവിടെ വന്നിട്ടുണ്ട്. അവവരെല്ലാം ബാലിയോടേറ്റ് മരണം വരിച്ചിട്ടുമുണ്ട്. കുന്നുകൂടിക്കിടക്കുന്ന ആ അസ്ഥികള്‍ കണ്ടോ? അവരുടെ എല്ലുകളാണ് ഇവിടെ കുന്നുകൂടിക്കിടക്കുന്നത്.
ബാലിയോടേറ്റുമുട്ടിയാല് നീയും മരിക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ട. കാത്തുനില്ക്കാന് സാദ്ധ്യമല്ല ഉടന്‍തന്നെ മരിക്കണമെന്നാണ് നിന്റെ അഭിലാഷമെങ്കില്‍ നീ ഉടന്‍തന്നെ ദക്ഷിണസമുദ്രതീരത്തേക്ക് പോകുക. അദ്ദേഹം ഇപ്പോള്‍ അവിടെ ഉണ്ടാകും. അതുകൊണ്ട് എത്രയും പെട്ടെന്ന് ചെന്ന് മരണത്തെ ഏറ്റുവാങ്ങിക്കൊള്ളുക.
താരന്റെ വാക്കുകള്‍ കേട്ട രാവണന് രൂക്ഷതയോടെ സൈന്യസമേതം ദക്ഷിണവാരിധിയുടെ തീരത്തിലേക്ക് തിരിച്ചു. അവിടെ ചെന്നപ്പോള്‍ തെക്കുദിശ നോക്കി ധ്യാനിച്ചുകൊണ്ടിരിക്കുന്ന ബാലിയെ കണ്ടെത്തി. തന്നെ ബാലി കണ്ടിട്ടുണ്ടാവുകയില്ല എന്ന ചിന്തയോടെ പിന്‍വശത്തുകൂടി ചെന്ന് രാവണന് ബാലിയെ പിടിക്കാന്‍ തീരുമാനിച്ചു.
അതേസമയത്ത് തന്നെപ്പിടിക്കാനായി ആരാണ് വരുന്നതെന്ന് ബാലിയും ആലോചിച്ചു. രാവണന് പതുക്കെ പതുങ്ങി പതുങ്ങി ബാലിയുടെ പിന്വശത്തെത്തിയതും ബാലി തന്റെ വാലുകൊണ്ട് രാവണനെ ചുറ്റിപ്പിടിച്ചതും ഒരേസമയത്തായിരുന്നു. ഇതുകണ്ട രാക്ഷസസേന ഭയംമൂലം ബാലിയുടെ സമീപത്തേക്ക് അടുത്തില്ല. രാവണനെ ദൃഢമായി വാലുകൊണ്ട് ബന്ധിച്ച് ബാലി ഒന്നുമറിയാത്തപോലെ പശ്ചിമവാരിധി ലക്ഷ്യമാക്കി കുതിച്ചു. അവിടെ കുളിച്ച് തര്‍പ്പണാദികള്‍ ചെയ്തശേഷം നേരെ വടക്കേസമുദ്രത്തിലേക്കും കുതിച്ചുചാടി തര്‍പ്പണം കഴിച്ചശേഷം കിഷ്കിന്ധയിലേക്ക് രാവണനെ വാലില്‍തന്നെ തൂക്കിയിട്ടുകൊണ്ട് ബാലി എത്തിച്ചേര്‍ന്നു.
ഒന്നുമറിയാത്തപോലെ ഭക്ഷണാദികള്ക്കു ശേഷം ആനന്ദചിത്തനായി മരുവുന്ന സമയത്ത് മന്ദസ്മിതത്തോടുകൂടി ബാലി ചോദിച്ചു. ആരാണ് താങ്കള്‍? എന്തിനാണ് എന്റെ ബന്ധനത്തിലാകാന് ഇടയായത്. നിനക്ക് ബന്ധുക്കളായി ആരുംതന്നെയില്ലെന്നുണ്ടോ?
ബാലിയുടെ ചോദ്യങ്ങള്‍ക്കുത്തരമായി രാവണന് പറഞ്ഞു. ഞാന്‍ പൗലസ്ത്യ പുത്രനായ രാവണനാണ്. എന്റെ കര്‍മ്മദോഷത്താലാണ് ഞാന്‍ അങ്ങയുടെ ബന്ധനത്തിലകപ്പെട്ടത്. കീര്‍ത്തിമാനായ അങ്ങയുമായി ഞാന്‍ സഖ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നു. കിഷ്കിന്ധയും ലങ്കാപുരിയും ഇനിമേല്‍ ഒന്നാണ്. അങ്ങിനെ രാവണനും ബാലിയും അഗ്നിസാക്ഷിയായി സഖ്യം ചെയ്തു. രാവണന് ഒരു മാസകാലത്തോളം കിഷ്കിന്ധയില്‍ ബാലിയുടെ അതിഥിയായി താമസിച്ചശേഷം ലങ്കയിലേക്ക് തിരിച്ചുപോയി.
ഒരു ദിവസം ലങ്കാപുരിയില്‍ നാരദന് രാവണനെ കാണാനായി എത്തി. രാവണന് മഹര്‍ഷിയെ സല്ക്കരിച്ചിരുത്തി. കുശലപ്രശ്നങ്ങള്‍ക്കിടെ നാരദന് പറഞ്ഞു. പരമശിവന്റെ പരമഭക്തനായ നിന്നെക്കാണാന്‍ ഒട്ടുനാളായി ഞാന്‍ ആഗ്രഹിക്കുന്നു. ഇന്നാണ് അതിന് അവസരം കൈവന്നത്. മഹാവീരനായ നിന്നോട് ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭൂമിയിലുള്ള സാധാരണ മനുഷ്യരെ പീഡിപ്പിച്ചും നിഗ്രഹിച്ചും നടക്കുന്ന നിനക്ക് എന്ത് കീര്‍ത്തിയാണ് ലഭിക്കാനുള്ളത്? മനുഷ്യ ജീവിതം യമന്റെ കൈവശമാണ്. ആര്‍ത്തരായ മനുഷ്യരെ കൊല്ലുന്നതുകൊണ്ട് നിനക്ക് യാതൊരു കീര്‍ത്തിയും ലഭിക്കുന്നതല്ല. നാരദന് ഇത്രയും പറഞ്ഞപ്പോള്‍ രാവണന് പറഞ്ഞു. ശരിയാണ് അങ്ങു പറഞ്ഞത്. അതുകൊണ്ട് ഞാന്‍ പാതാളവും ദേവലോകവും ഉടന്‍തന്നെ കീഴടക്കാന്‍ പോവുകയാണ്.
ഇത്കേട്ട് നാരദന് പറഞ്ഞു. നിനക്ക് ഇന്ന് അതിനുള്ള കഴിവുണ്ട്. പക്ഷെ പാതാളത്തിലേക്ക് നീ ഏതുവഴിക്കാണ് പോവുക. യമപുരിയുടെ അരികില്‍കൂടി വേണം പാതാളത്തിലേക്ക് പോകാന്‍. യമന്‍ നിന്നെ ആ വഴിക്ക് പോകുന്നതിന് അനുവദിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ഇതുകേട്ട രാവണന് ഘോരമായി ചിരിച്ചുകൊണ്ടു പറഞ്ഞു. എന്നാല്‍ ഇനി യമനെ ജയിക്കുക എന്നതൊഴിച്ച് മറ്റൊരു ചിന്തയുമില്ല. ഞാന്‍ ഉടന്‍തന്നെ യമനെ നേരിടാന്‍ പുറപ്പെടുന്നതാണ്.
രാവണനോട് വിടപറഞ്ഞ് നാരദന് നേരെ യമപുരിക്കു പുറപ്പെട്ടു. ധര്‍മ്മരാജാവ് നാരദനെ മന്ദഹാസത്തോടെ എതിരേറ്റ് വിശേഷങ്ങള്‍ ആരാഞ്ഞു. നാരദന് പറഞ്ഞു. എല്ലാം വിശേഷങ്ങള്‍ മാത്രമേയുള്ളു. അന്തകന്റെ ദണ്ഡ് ഏറ്റാല്‍ മരിക്കാത്തവര്‍ ആരുമില്ലെന്നാണ് കേള്‍വി. എന്നാല്‍ ആ അന്തകനെ ജയിക്കുന്നതിന്നായി രാവണന് സൈന്യത്തോടുകൂടി ഇങ്ങോട്ട് പുറപ്പെട്ടതായാണ് അറിയാന്‍ കഴിഞ്ഞത്. ഇത്രയും പറയുന്നതിനിടക്ക് ആകാശത്ത് പുഷ്പകവിമാനം പ്രത്യക്ഷപ്പെട്ടു. ഇതുകണ്ട കൃതാന്തന്‍ സൈന്യത്തോട് തയ്യാറാവാന്‍ കല്പനകൊടുത്തു.
നരകത്തിലെത്തിയ രാവണന് നരകമാകെ ദര്‍ശനം നടത്തി. നരകവാസികളുടെ അവസ്ഥ കണ്ട് രാവണന്റെ മനസ്സ് അലിഞ്ഞു. രാവണന് നരകവാസികളെപ്പലരേയും അവിടേനിന്നും രക്ഷപ്പെടുത്താന്‍ തുടങ്ങി. ഇതുകണ്ട യമഭടന്മാര് രാവണനെ എതിര്‍ക്കാന്‍ തുടങ്ങി. രാക്ഷസഭടന്മാരും യമഭടന്മാരും തമ്മില്‍ യുദ്ധമാരംഭിച്ചു. കൃതാന്തഭടന്മാര്‍ പുഷ്പകത്തിന്നു മുകളില്‍ നിരന്നുനില്ക്കുന്ന ഗോപുരസൗധങ്ങളെ ശരങ്ങളാല്‍ എയ്ത് താഴെയിട്ടു. പക്ഷെ ബ്രഹ്മനിര്‍മ്മിതമായ പുഷ്പകത്തില്‍ അവ വീണ്ടും യഥാസ്ഥാനം പ്രത്യക്ഷപ്പെട്ടു.
രണ്ടുവിഭാഗം സൈന്യങ്ങളും ഘോരമായി ഏറ്റുമുട്ടി. രാവണന് തന്റെ അസ്ത്രങ്ങളെക്കൊണ്ട് തകര്‍ക്കാന്‍ തുടങ്ങി. യമഭടന്മാരും വാശിയോടെത്തന്നെ പോരാടി. അവരുടെ എതിര്‍പ്പില്‍ രാക്ഷസസൈന്യം ഛിന്നഭിന്നമായി. പലരും മരണത്തെ ആശ്ലേഷിച്ചു. ഇതുകണ്ട് കോപിഷ്ഠനായ രാവണന് പുഷ്പകത്തില്‍ നിന്നും താഴെയിറങ്ങി എല്ലാവരേയും ഉടന്‍ സംഹരിക്കുന്നതാണെന്നു പറഞ്ഞുകൊണ്ട് പാശുപതാസ്ത്രം ജപിച്ചയച്ചു. കൃതാന്തഭടന്മാര്‍ ഭയവിഹ്വലരായി.
രാക്ഷസഭടന്മാര്‍ ആര്‍ത്തുവിളിക്കാനും തുടങ്ങി. സേനയുടെ നാശത്തേയും ശത്രുവിന്റെ വിജയത്തിലേക്കുള്ള പോക്കുംകണ്ട് രാവണനെ നേരിട്ടെതിര്‍ക്കാന്‍ മിത്രാത്മജന്‍ തീരുമാനിച്ചു കാലന് യുദ്ധത്തിന്നിറങ്ങിയപ്പോള്‍ മൃത്യുവും മിന്നല്‍പോലെ തിളങ്ങുന്ന പാശവും ഇരുമ്പുലക്കയും കാലദണ്ഡുമായി അന്തകനു മുന്നിലായി ഇറങ്ങിപ്പുറപ്പെട്ടു. മൃത്യുവിന്റെ വരവുകണ്ട് ധ്രൂമാക്ഷാദികള് ഭയന്ന് ഓടാന്‍ തുടങ്ങി. പക്ഷെ രാവണന് യാതൊരു കുലുക്കവുമില്ലാതെ അവിടെത്തന്നെ നിന്നു. കാലനയക്കുന്ന അസ്ത്രങ്ങളെ നിസ്സാരവല്‍ക്കരിച്ചുകൊണ്ട് രാവണന് യമനു നേരേയും ആയുധപ്രയോഗം തുടങ്ങി. രണ്ടുപേരും തമ്മിലുള്ള യുദ്ധം ഏഴ് അഹോരാത്രം നീണ്ടുനിന്നു. അതിനിടക്ക് മൃത്യു യമനോടു പറഞ്ഞു. യുദ്ധത്തിനായി എന്നെ അയച്ചാലും. എന്റെ മൃത്യുദണ്ഡ് പതിഞ്ഞാല്‍ പിന്നെ അവന് ജീവിച്ചിരിക്കുകയില്ല.
നിഷ്പ്രയാസം അവനെ ഞാന്‍ വധിച്ചുവരാം. ഇതുകേട്ട് യമന്‍ മൃത്യുവിന് യുദ്ധത്തിന് അനുമതി നല്കി. മൃത്യു തന്റെ ദണ്ഡുമായി അടുത്തപ്പോള്‍ രാവണന്റെ സമീപത്തുനിന്നവരെല്ലാം പൊള്ളലേറ്റ് വിഴാന്തുടങ്ങി. മൃത്യു തന്റെ ദണ്ഡ് രാവണനുനേരെ പ്രയോഗിക്കാന്‍ ഒരുങ്ങിയപ്പോള്‍ പെട്ടെന്ന് ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് രാവണനെ ദണ്ഡിനാല്‍ അടിക്കരുതെന്ന് പറഞ്ഞ് തടഞ്ഞു. ബഡവാഗ്നിസമമായ നിന്റെ ദണ്ഡുകൊണ്ടുള്ള പ്രഹരമേറ്റാല്‍ രാവണന് തീര്‍ച്ചയായും മരിക്കും. പക്ഷെ ദേവന്മാരാല് മരണം സംഭവിക്കുകയില്ലെന്ന് രാവണന് ഒരു വരം ഞാന്‍ കൊടുത്തിട്ടുണ്ട്.
നിന്റെ ദണ്ഡുകൊണ്ടുള്ള പ്രഹരം ആര്ക്കേല്ക്കുന്നുവോ അവരും മരിക്കുമെന്നുള്ള വരം ഞാന്‍ നിനക്കുംതന്നിട്ടുണ്ട്. ഈ രണ്ടു വരങ്ങള്‍ക്കും വിഘ്നം സംഭവിക്കരുത്. അതുകൊണ്ട് നീ ക്ഷമിച്ച് അന്തഃപുരത്തിലേക്ക് മടങ്ങിപ്പോകുക. ബ്രഹ്മദേവന്റെ വാക്കുകള്‍ കേട്ട് മൃത്യു തിരിച്ചുപോയി. മൃത്യു തിരിച്ചുപോയപ്പോള്‍ താന്‍ അന്തകനെ ജയിച്ചതായി പ്രഖ്യാപിച്ച് പടയോടുകൂടി മദാന്ധനായ രാവണന് പുഷ്പകത്തില്‍ കയറി അവിടേനിന്നും പുറപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: