ആവിഷ്ക്കാര സ്വാതന്ത്ര്യം ഇന്നു നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാനപ്പെട്ട ഒരു വിഷയമാണ്. ഈ വാക്ക് ഉയര്‍ത്തേണ്ടി വന്നത് യൂറോപ്പിലാണ്. യൂറോപ്പിന്റെ ഇരുണ്ടയുഗം ക്രൈസ്തവമതത്തിന്റെ രൂപത്തില്‍ ആരംഭിച്ചു ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ടില്‍. പിന്നീട് പ്രപഞ്ചത്തിലെ എല്ലാക്കാര്യത്തിന്റെയും അവസാനവാക്ക് പുരോഹിതന് പറയുന്നതായി മാറി. കലയായാലും ശാസ്ത്രമായാലും രാഷ്ട്രീയമായാലും ബിഷപ്പ് പറയുന്നത് എല്ലാവരും അനുസരിച്ചുകൊള്ളണം. അങ്ങനെ അനുസരിക്കാത്തവരെ മതകുറ്റവിചാരണ നടത്തി ക്രൂരമായി പീഡിപ്പിച്ചുകൊല്ലും. അങ്ങനെ കൊല്ലപ്പെട്ടവര്‍ക്ക് കൃത്യമായ കണക്കൊന്നുമില്ല. അനേകകോടികള്‍ എന്ന് ഒറ്റവാക്കില്‍ പറയാം. പതിനഞ്ചാം നൂറ്റാണ്ടുവരെ ഇതു തുടര്‍ന്നു.
ഇതിനെതിരെ ഉയര്‍ന്ന ശബ്ദങ്ങളില്‍ നിന്നാണ് അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്ക്കാര സ്വാതന്ത്ര്യം, ജനാധിപത്യം (യൂറോപ്പിലെ) തുടങ്ങിയ സങ്കല്പങ്ങള് ഉയര്‍ന്നുവന്നത്.
അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനും നില്ക്കക്കള്ളിയില്ലാതായ മറ്റൊരു മേഖല മതത്തിന്റേതായിരുന്നു; വിശിഷ്യാ സെമിറ്റിക്മതസങ്കല്പത്തില്. അവിടെ ദൈവത്തെപ്പറ്റി രണ്ടാമതൊരാശയം പ്രകടിപ്പിക്കാന്‍ അനുവദിച്ചില്ല. മതത്തെ സംബന്ധിച്ചാണെങ്കില്‍ അവസാനവാക്ക് പുരോഹിതന്റേതായി. പ്രവാചകനും ഗ്രന്ഥവും തിരസ്ക്കരിക്കപ്പെട്ടു.
പുരോഹിതന്മാര് പലതട്ടുകളിലായപ്പോള് ഒരേ മതത്തില്‍പ്പെട്ടവര്‍ തമ്മില്‍ത്തമ്മില്‍ കലാപങ്ങളും കൂട്ടക്കുരുതികളും നടത്തി. അങ്ങനെയാണ് ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും വിവിധ ജാതികളും ഗോത്രങ്ങളും ഉണ്ടായത്. ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ നിലപാടിനെ ഒരിക്കലും അംഗീകരിച്ചില്ല. മേല്‍ക്കൈ ഉള്ളവര്‍ ഇതരവിഭാഗങ്ങളെ സമാധാനത്തോടെ ജീവിക്കാനും അനുവദിച്ചിട്ടില്ല. ആഫ്രിക്കന്‍ രാജ്യങ്ങളിലും പശ്ചിമ മധ്യേഷ്യന്‍ രാജ്യങ്ങളിലും ഇന്നും ജനങ്ങള്‍ ഇതനുഭവിച്ചുകൊണ്ടിരിക്കുന്നു.
ഇത്തരമൊരു സാഹചര്യം ഭാരതത്തില്‍, ഹിന്ദുസമൂഹത്തില്‍ ഒരിക്കലും ഉടലെടുത്തില്ല. കാരണം “ഏകം സത് വിപ്രാ ബഹുധാ വദന്തി” എന്ന മന്ത്രം ചരിത്രാതീതകാലം മുതലേ ഇവിടെയുണ്ട്. പ്രപഞ്ചത്തെ സംബന്ധിച്ചാണെങ്കിലും മതവിശ്വാസങ്ങളെ പറ്റിയാണെങ്കിലും ഏതെങ്കിലും ഒന്ന് തെറ്റ് എന്ന് ഭാരതം പഠിപ്പിച്ചില്ല. അത് ഒരാളുടെ ശരിയാണെങ്കില്‍ ‘ഇതു മറ്റൊരാളുടെ ശരിയാണ്. ഈ ശരികളെ ആവിഷ്ക്കരിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ നിന്നാണ് അനേക ദൈവസങ്കല്പങ്ങള് ഉണ്ടായത്. കാലം മാറുന്നതനുസരിച്ച് അനേകം മതങ്ങളുണ്ടായത്. അത് സെമറ്റിക് മതങ്ങള്‍ക്കു മനസിലാക്കാന്‍ പ്രയാസമാണ്.
ഭാരതത്തിന്റെ ദര്‍ശനങ്ങളെയും സങ്കല്പങ്ങളെയും തന്റേതായ തരത്തില്‍ വിശദീകരിക്കാനും വ്യാഖ്യാനിക്കാനും അത് ആവിഷ്ക്കരിക്കാനുമുള്ള സ്വാതന്ത്ര്യം ആര്‍ക്കുമുണ്ട്. അതില്‍ നിന്നാണ് ഇത്രയധികം ദര്‍ശനഗ്രന്ഥങ്ങള്‍, അനേകം മതങ്ങള്‍, ആയിരക്കണക്കിന് ആചാര്യന്മാര് ഒക്കെ ഉണ്ടായത്. ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇനിയും ഉണ്ടാവുകയും ചെയ്യും.
ഭാരതത്തിലുണ്ടായത്ര കലയും സാഹിത്യവും ലോകത്തില്‍ മറ്റെവിടെയും ഉണ്ടാകാതിരുന്നതെന്തുകൊണ്ട്? രാമായണത്തെയും മഹാഭാരതത്തെയും അധികരിച്ച് ഉണ്ടായത്ര സാഹിത്യം ലോകത്തിലെവിടെയെങ്കിലും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ? ആവിഷ്ക്കാരസ്വാതന്ത്ര്യം എന്നത് ഹിന്ദുവിന്റെ രക്തത്തിലുള്ളതാണ്. അല്ലായിരുന്നുവെങ്കില്‍ ഇന്നും നമ്മുടെ നാട്ടില്‍ ഒരു വാല്മീകി രാമായണവും ഒരു വ്യാസമഹാഭാരതവും മാത്രമേ കാണുമായിരുന്നുള്ളൂ.
ഇനിയും പുതിയ രാമായണവും ഭാരതവും ഗീതാവ്യാഖ്യാനങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. അതിന്റെയര്‍ത്ഥം മനോവൈകൃതം ബാധിച്ചവരുടെ സങ്കല്പങ്ങള് സര്‍ഗാത്മകമായി കാണണമെന്നല്ല. ഒപ്പം, ഓരോ ആവിഷ്ക്കാരങ്ങളുണ്ടാകുമ്പോഴും അതിനോടുള്ള വിയോജിപ്പുകളുമുണ്ടാകും. എഴുത്തുകാര്‍ ചോദ്യംചെയ്യപ്പെടാന്‍ പാടില്ലാത്ത വിശുദ്ധ പശുക്കളല്ല. വിയോജിപ്പുകളെയും എതിര്‍പ്പുകളെയും സഹിക്കാന്‍ പറ്റാത്തവരാണോ ജനാധിപത്യത്തെക്കുറിച്ച് വാചാലരാവുന്നത്?
ആധുനിക കാലത്ത് ആവിഷ്ക്കാരസ്വാതന്ത്ര്യത്തെ തരിമ്പും അനുവദിക്കാതിരുന്നത് കമ്മ്യൂണിസമാണ്; അത് സാഹിത്യരംഗത്തായാലും വിദ്യാഭ്യാസരംഗത്തായാലും രാഷ്ട്രീയരംഗമായാലും. ഫലം, സാഹിത്യം പാര്‍ട്ടി സാഹിത്യമായി അധഃപതിച്ചു. ചരിത്രം പാര്‍ട്ടി ചരിത്രമായി. രാഷ്ട്രീയം സര്‍വ്വാധിപത്യമായി ഭീകരവാഴ്ച നടത്തി. കത്തോലിക്ക സഭയുടെ ക്രൂരതയും മുസ്സോളിനിയുടെ അവയവങ്ങളും കൂടിച്ചേര്‍ന്നതാണ് കമ്മ്യൂണിസം.
പാര്‍ട്ടിക്കു യോജിക്കാത്ത സാഹിത്യരചന നടത്തിയാല്‍ അയാള്‍ സാമ്രാജ്യത്വത്തിന്റെ കുഴലൂത്തുകാരായി ചിത്രീകരിക്കപ്പെട്ടു. കമ്മ്യൂണിസത്തിനു വിരുദ്ധമായ അഭിപ്രായം പറഞ്ഞാല്‍ അവര്‍ വര്‍ഗശത്രുവായി. അടുത്ത നടപടി കൊന്നുകളയുക എന്നതാണ്. അതിനു പറ്റിയില്ലെങ്കില്‍ തേജോവധം ചെയ്യുകയും ആക്രമിച്ചു നശിപ്പിക്കുകയും ചെയ്യും. കമ്മ്യൂണിസം ബാധിച്ച എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ഇതു മുറതെറ്റാതെ നടന്നു. കേരളത്തില്‍ മാത്രം നടന്ന ഏതാനും സംഭവങ്ങള്‍ മതി ഇതു ബോധ്യപ്പെടാന്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലക്കുവേണ്ടി ഗാനരചന നടത്തിയത് വയലാറിന്റെ പുത്രന് വയലാര്‍ ശരത്ചന്ദ്രവര്‍മ്മയായിരുന്നു. വിവരമറിഞ്ഞ് ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തോലന്മാര് വിപ്ലവകവിയുടെ തറവാട്ടിലെത്തി. “രമേശ് ചെന്നിത്തലക്കുവേണ്ടി എന്തിനാ പാട്ടെഴുതിയത്? ഇനി എഴുതരുത്. ആവര്‍ത്തിച്ചാല്‍ ഞങ്ങള്‍ പ്രതികരിക്കും. വീട്ടില്‍ നേരിട്ടെത്തിയും ഫോണിലൂടെയും ഭീഷണി ആവര്‍ത്തിച്ചു. ഇനി എഴുതരുത് എന്നു പറയാന്‍ സിപിഎമ്മിനു മാത്രമേ കഴിയൂ. അന്ന് ശരത്ചന്ദ്രവര്‍മ്മ പറഞ്ഞു. “”പണ്ട് ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന് മത്സരിച്ചപ്പോള്‍ അച്ഛന്റെ അമ്മ അംബാലികയുടെ അനുഗ്രഹംതേടി വക്കം വന്നിരുന്നു. അന്നു മുത്തശിയെ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. വയലാറിന്റെ അമ്മ കമ്മ്യൂണിസ്റ്റുകാരനെതിരെ നിന്നാല്‍ അപകടമാണ് എന്നായിരുന്നു ഭീഷണി.” (മലയാള മനോരമ: 2011 മാര്‍ച്ച് 31 വ്യാഴം).
വോട്ടര്‍മാരെ തല്ലുന്ന മന്ത്രിയും മാധ്യമപ്രവര്‍ത്തകരെ തല്ലുന്ന ജില്ലാ സെക്രട്ടറിയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കുന്ന എംഎല്‍എയും അടങ്ങുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സാഹിത്യകാരന്മാരുടെ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനു നേരെയും വാളോങ്ങുന്നു” എന്ന് പ്രമുഖ സാഹിത്യകാരന്മാര് പ്രതിഷേധിച്ചു. ശരത്ചന്ദ്രവര്‍മ്മയെ മാത്രമല്ല, യുഡിഎഫിനുവേണ്ടി ഗാനം എഴുതികൊടുത്ത അനില്‍ പനച്ചൂരാനെയും കമ്മ്യൂണിസക്കാര്‍ ആക്രമിച്ചു. (മാതൃഭൂമി 2011 – ഏപ്രില്‍, 2)
ആവിഷ്ക്കാര സ്വാതന്ത്ര്യം കമ്മ്യൂണിസക്കാരുടെ കുത്തകയാണല്ലോ. അതായത് അവരെ അനുസരിക്കുന്ന ആടുകളായാല് മതി എഴുത്തുകാര്‍. ഇത്തരം ആടു ജീവിതം നയിക്കാനിഷ്ടപ്പെടുന്ന നിരവധിപേര്‍ കേരളത്തിലുണ്ടെന്നതാണ് നമ്മുടെ ദുര്യോഗം. ആടുകളാകാത്തവര് ഏതു മേഖലയിലായാലും അവര്‍ വെറുതെ വിടില്ല.
ഇതേ തെരഞ്ഞെടുപ്പു കാലഘട്ടത്തില്‍ കമ്മ്യൂണിസക്കാരനല്ലാത്ത ഒരാളിനുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണത്തിനിറങ്ങിയ സിനിമാ നടീനടന്മാരെയും പാര്ട്ടിവെറുതെ വിട്ടില്ല. പത്തനാപുരത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന നടന് കെ. ബി. ഗണേഷ്കുമാറിനുവേണ്ടി പ്രചാരണം നടത്തിയതിന്റെ പേരില്‍ നടി കാവ്യാ മാധവനാണ് ആട്ടും തെറിയും കേള്‍ക്കേണ്ടി വന്നത്. കരുനാഗപ്പള്ളിയില്‍ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനുവന്ന കാവ്യക്കുനേരെ കരിങ്കൊടിയും മുദ്രാവാക്യവുമായി ഡിവൈഎഫ്ഐക്കാര്‍ പ്രകടനം നടത്തി.
പോര, ഇതേകാരണത്താല്‍ നടന്മാരായ സുരേഷ്ഗോപി, ജഗതിശ്രീകുമാര്‍, ജയറാം, ദിലീപ്, സലീംകുമാര്‍, കാവ്യാമാധവന് എന്നിവരുടെ സിനിമ പോസ്റ്ററുകളില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തു. ഇത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. കൊല്ലം, പത്തനംതിട്ട, മലപ്പുറം തുടങ്ങി മിക്കജില്ലകളിലും പാര്‍ട്ടി ഈ പണി ചെയ്തു. നേരിട്ടു കൊല്ലാന്‍ പറ്റാതിരുന്നതുകൊണ്ട് സിനിമ പോസ്റ്ററിലെ ചിത്രങ്ങളില്‍ നിന്ന് ഇവരുടെ തലവെട്ടിക്കളഞ്ഞ് കലി തീര്‍ത്തു. (മംഗളം 2011, ഏപ്രില്‍ – 15)
നിര്‍ദോഷിയായ കലാകാരനും, ലോകം മുഴുവനുമുള്ള സംഗീതപ്രേമികള്‍ പൊതുവെയും മലയാളികള്‍ വിശേഷിച്ചും, അതില്‍ത്തന്നെ അയ്യപ്പഭക്തര്‍ മുഴുനായും ആദരിക്കുന്ന സംഗീതജ്ഞനാണ് (ജയവിജയ) ജയന്. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന സംഗീതജ്ഞരില്‍ ഒരാള്‍. അദ്ദേഹത്തെപ്പോലും വെറുതെ വിട്ടില്ല കമ്മ്യൂണിസക്കാര്‍.
ചേര്‍ത്തലക്കടുത്ത് കണിച്ചുകുളങ്ങര പൊക്ലാശേരി ദേവീക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് കച്ചേരി നടത്തുമ്പോഴാണ് ആക്രമണം. കച്ചേരി തീരാറാപ്പോള്‍ ശ്രോതാക്കളായി വന്ന ആയിരക്കണക്കിന് ഭക്തജനങ്ങള്ക്കുകൊടുത്ത ഉപദേശമാണ് പാര്‍ട്ടിക്കു സഹിക്കാന്‍ കഴിയാഞ്ഞത്. “അമ്പലങ്ങളില്‍ നിങ്ങള്‍ കുട്ടികളെയും കൊണ്ടുവരണം. ക്ഷേത്രവും അതുമായി ബന്ധപ്പെട്ട സംസ്ക്കാരവുമൊക്കെ കുട്ടികള്‍ അറിയണം. നമ്മുടെ സംസ്ക്കാരത്തെക്കുറിച്ച് അവര്‍ മനസിലാക്കട്ടെ.
ഇതെങ്ങനെ പാര്‍ട്ടി സഹിക്കും? ക്ഷേത്രത്തെക്കുറിച്ചും സംസ്ക്കാരത്തെക്കുറിച്ചും കുട്ടികള്‍ പഠിക്കാന്‍ പാടില്ലല്ലോ. അറിഞ്ഞാല്‍ അവരെ പാര്‍ട്ടിക്കു കിട്ടാതാവും. വയലാറിലെ മണ്ണില്‍ വിപ്ലവകാരികള്‍ അന്യംനിന്നുപോകുമോ? ഈ ഭയത്തില്‍ നിന്നാണ് ഗുരുകാരണവനായ ജയനെ കമ്മ്യൂണിസക്കാര്‍ കയ്യേറ്റം ചെയ്തത്. തടയാന്‍ ശ്രമിച്ച കമ്മിറ്റിക്കാര്‍ക്കും കിട്ടി പൊതിരെ തല്ല്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ മറ്റൊരു ഇര.
ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് ചേരിയില്‍ നിന്നുകൊണ്ട് മറുചേരിക്കാരെ ആട്ടാന്‍ ഉപകരണമായി നിന്നു കൊടുത്തവരെ പോലും പാര്‍ട്ടി വെറുതെ വിടില്ല. പ്രൊഫ: എം. എന്‍. വിജയനും പ്രൊഫ: സുധീഷും സക്കറിയയും തുടങ്ങി അനേകം പേര് കമ്മ്യൂണസത്തിന്റെ വാളിന് ഇരയായവരാണ്. അതില്‍ സാംസ്ക്കാരിക നായകരുണ്ട്, സാമൂഹ്യ പ്രവര്‍ത്തകരുമുണ്ട്.
അത്തരമൊരു ഇരയാണ് ഈയിടെ ദിവംഗതനായ പൊക്കുടന്. പുലയ സമുദായത്തില്‍ ജനിച്ച് ജാതീയമായ അപകര്‍ഷത മാറുമെന്ന് തെറ്റിദ്ധരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നയാള്‍. കര്‍ഷകത്തൊഴിലാളി സമരം നടന്നപ്പോള്‍ ഭൂമികിട്ടുമെന്നു വിചാരിച്ച് സമരത്തില്‍ പങ്കെടുത്തു. മര്‍ദ്ദനമേറ്റു, ജയിലില്‍ കിടന്നു. കേസ് വിചാരണസമയത്താണ് പൊക്കുടന് പാര്‍ട്ടിയുടെ ദളിതസ്നേഹം മനസിലായത്.
കേസുമായി ബന്ധപ്പെട്ട വിചാരണവേളയില്‍ സൗകര്യത്തിനായി ലോഡ്ജ് വാടകക്കെടുത്തു. പൊക്കുടനും കാഞ്ഞിരനും. രണ്ടുപേരും പുലയര്‍. മറ്റുള്ളവര്‍ വേറെ ജാതിക്കാരുമായിരുന്നു. ജാതിയില്ലാത്ത പാര്‍ട്ടി പക്ഷെ പുലയരെ രണ്ടുപേരെയും കൂടെത്താമസിപ്പിക്കാന്‍ പറ്റാത്തതുകൊണ്ട് അവര്‍ക്കു മാത്രമായി വേറെ മുറി എടുത്തുകൊടുത്തു. മറ്റുള്ളവര്‍ ഒരുമിച്ചും താമസിച്ചു. മുറിവേറ്റ പൊക്കൂടന്‍ പിന്നീട് പാര്‍ട്ടിയെ ഉപേക്ഷിച്ചു. പിന്നീട് ഓരോ കാരണം പറഞ്ഞ് പൊക്കുടനെ മര്‍ദ്ദിക്കുകയും പൊക്കുടന് നട്ടതാണെന്ന കാരണത്താല്‍ പതിനായിരക്കണക്കിനു കണ്ടല്‍ ചെടികള്‍ നശിപ്പിക്കുകയും ചെയ്തു. മരണംവരെ അസഹിഷ്ണുതയുടെ വാളുമായി പാര്‍ട്ടി അദ്ദേഹത്തെ പിന്തുടര്ന്നു. (മാതൃഭൂമി വീക്കിലി 2015 ഒക്: 11)
ഇടതു ചേരിയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന മറ്റൊരു പ്രമുഖ വ്യക്തിയായിരുന്നു സി.ആര്. നീലകണ്ഠന്. പാര്‍ട്ടിയെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ ചവുട്ടിയരച്ചു. മലബാറിലെ പാലേരി എന്ന ഗ്രാമത്തില്‍ പ്രതിചിന്ത എന്ന സാംസ്ക്കാരിക സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹം എത്തിയത്. ടി.പി രാജീവനാണ് ക്ഷണിച്ചത്.
”അദ്ധ്യക്ഷപ്രസംഗം കഴിഞ്ഞ് ഞാന്‍ പ്രസംഗിക്കാനെഴുന്നേറ്റു. സുഹൃത്തുക്കളെ, സഖാക്കളെ എന്ന രണ്ടുവാക്കു പറഞ്ഞപ്പോഴേക്കും മുന്‍നിരയിലിരുന്ന നാല്‍പ്പതോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് വേദിയില്‍ ചാടിക്കയറിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
കിനാലൂരില്‍ ഇനി പോകുമോ, സിപിഎമ്മിനെതിരെ ഇനി പ്രസംഗിക്കുമോ എന്നു ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം… ഇന്നും ഇവന് മാതൃഭൂമിയില്‍ എഴുതിയിട്ടുണ്ട്. കൊന്നുകളയൂ എന്നു പറഞ്ഞുകൊണ്ട് മര്‍ദ്ദനം തുടര്‍ന്നു. പാലേരിയില്‍ എനിക്ക് എന്താണു പറയാനുള്ളതെന്നുപോലും കേള്‍ക്കാന്‍ തയ്യാറായില്ല. ഇത് ഡിവൈഎഫ്ഐയുടെ ഫാസിസ്റ്റു മുഖമാണ്. മൈക്ക് സ്റ്റാന്റും വേദിയിലിരുന്ന കസേരയും കൊണ്ടായിരുന്നു മര്‍ദ്ദനം.”
നീലകണ്ഠനോട് അവര്‍ക്കു വ്യക്തിപരമായ ശത്രുതയൊന്നും കാണില്ല. എന്നിട്ടും ഇങ്ങനെ പെരുമാറിയതിനു പിന്നില്‍ ആ ചെറുപ്പക്കാര്‍ക്ക് ഇടക്കാലത്തു കിട്ടിയ രാഷ്ട്രീയവിദ്യാഭ്യാസമാണ് കാരണം. അവരെ സംബന്ധിച്ചിടത്തോളം കമ്മ്യൂണിസവും, ഇന്ത്യയില്‍ അതുകൊണ്ടുവരും എന്ന് അവര്‍ വിശ്വസിക്കുന്ന സിപിഎമ്മും വിമര്‍ശനത്തിന് അതീതമാണ്. ക്ഷണിച്ചുകൊണ്ടുവന്ന ടി.പി. രാജീവന്റെ വാക്കുകള്‍.
ഈ സംഭവത്തെപ്പറ്റി യേശുദാസ് പ്രതികരിച്ചതിങ്ങനെ: ഇഷ്ടമില്ലാത്തവരെ കൊല്ലാന്‍പോലും മടിയില്ലാത്ത മനസ്ഥിതിയെക്കുറിച്ച് എന്തുപറയാന്‍? മൃഗങ്ങള്‍ക്കൊരു വ്യവസ്ഥയും നീതിയുമുണ്ട്. അതിലും താഴെയാണ് ഇത്തരം പ്രവൃത്തികള്‍. മലയാളഭാഷയില്‍ പറയാന്‍ വാക്കുകളില്ലാത്തതരം നീചത്വം. (2010 മെയ് 22, മംഗളം, മനോരമ)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: