അമേരിക്കയില്‍ എത്തിയപ്പോള്‍ ഞാന്‍ ആദ്യം പരിചയപ്പെട്ടവരില്‍ പ്രധാനിയായിരുന്നു നാരായണ്‍ കഠാര്യ എന്ന കഠാര്യജി. ആര്‍എസ്എസിന്റെ അമേരിക്കയിലെ രൂപമായ ഹിന്ദു സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. 1992ല്‍ കഠാര്യജി ന്യൂയോര്‍ക്ക് മഹാനഗരത്തിന്റെ കാര്യവാഹ് ആയപ്പോള്‍ ഞാനായിരുന്നു സഹകാര്യവാഹ്. കഠാര്യജി മരിച്ചു എന്നു ന്യൂയോര്‍ക്കിലുള്ള രാജു നാണു വിളിച്ചുപറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. വയസ്സ് 80 ആയെങ്കിലും ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്ന കഠാര്യജിയുമായി അടുത്തിടെയും സംസാരിച്ചിരുന്നു. അമേരിക്കയിലെ ഹിന്ദുസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കക്കാരനെയും വഴികാട്ടിയെയും മാര്‍ഗദര്‍ശിയെയുമാണ് നഷ്ടമായിരിക്കുന്നത്.
1947 ലെ ഭാരതവിഭജനത്തെ തുടര്‍ന്നു പാകിസ്ഥാനില്‍ ഹൈന്ദവര്‍ക്കെതിരെ ഉയര്‍ന്ന ക്രൂരവും പൈശാചികവുമായ ആക്രമണങ്ങളുടെ അഗ്നിപരീക്ഷകളെ നേരിട്ട്, 18-ാം വയസ്സില്‍ ഭാരതത്തിലേക്കു ചേക്കേറിയ നാളുകളില്‍ തുടങ്ങിയതാണു നാരായണ്‍ കഠാര്യയുടെ ധര്‍മസമര ജീവിതം. ഹൈന്ദവര്‍ക്കെതിരെ ലോകത്തെവിടെയും ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ അതിശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഇസ്ലാമിക തീവ്രവാദമായാലും ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് ചേരിയുടെ ദേശവിരുദ്ധ പ്രവണതകളായാലും അവയ്ക്കെതിരെ സന്ധിയില്ലാത്ത സമരങ്ങള്‍ സംഘടിപ്പിക്കുകയും അവയുടെ മുന്നണി പോരാളിയായി നിലയുറപ്പിക്കുകയും ചെയ്തു. ആദര്‍ശസമരത്തില്‍ അണിചേര്‍ന്ന ഭാരതത്തിലെ എഴുത്തുകാരെയും കലാകാരന്മാരെയും തന്നാലാകുന്ന വിധം സാമ്പത്തികമായി സഹായിക്കാന്‍ കഠാര്യജി ശ്രദ്ധിച്ചിരുന്നു.
പാക്കിസ്ഥാനിലെ സിന്ധ് മേഖലയില്‍നിന്ന് പലായനം ചെയ്തതിന്റെ വേദനിക്കുന്ന ഓര്‍മ്മകള്‍ പലപ്പോഴും കഠാര്യജി പങ്കുവച്ചിട്ടുണ്ട്. വലിയ വീടും സ്വത്തും എല്ലാം ഉപേക്ഷിച്ചതിനെക്കാള്‍ വിഷമിപ്പിച്ചത് വീട്ടുസാധനങ്ങള്‍ എടുത്തുകൊണ്ടുപോകാന്‍ അയല്‍ക്കാരായ മുസ്ലിങ്ങള്‍ വീട്ടിനകത്തു വന്നതായിരുന്നു. ലഭിച്ച ട്രെയിനില്‍ ബോംബയിലേക്കായിരുന്നു കുടുംബത്തോടൊപ്പം കഠാര്യജി എത്തിയത്. 18 വയസ്സുകാരനായ കഠാര്യജിക്കായിരുന്നു കുടുംബത്തെ മുഴുവന്‍ നോക്കേണ്ട ചുമതല. ഹോട്ടലില്‍ പാത്രം കഴുകുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്തു. ഇടയില്‍ ടൈപ്പ്റൈറ്റിംഗ് പഠിച്ച് ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ജോലിക്കാരനായി. 1975ല്‍ 40-ാം വയസ്സിലാണ് അമേരിക്കയിലേക്ക് കപ്പല്‍ കയറിയത്. അമേരിക്കയിലെത്തി ചെറിയ ചെറിയ ജോലികളായിരുന്നു തുടക്കത്തില്‍. പിന്നീട് വാള്‍സ്ട്രീറ്റിലെ ഒരു ലീഗല്‍ ഫേമില്‍ ജോലിക്ക് ചേര്‍ന്നു. സഹോദരീസഹോദരന്മാര് ഉള്‍പ്പെടെ എല്ലാവരുടെയും ജീവിതം നേരായ രീതിയില്‍ മുന്നേറാനുള്ള പിന്തുണ നല്കാന് അദ്ദേഹത്തിന് കഴിഞ്ഞു.
1980കളിലാണ് അമേരിക്കയിലെ ഹിന്ദുപ്രശ്നങ്ങളില് കഠാര്യജി സജീവമായി ഇടപ്പെട്ടു തുടങ്ങിയത്. വിഭജനത്തിന്റെ വേദനിക്കുന്ന ഓര്‍മകള്‍ മനസ്സില്‍ കനലായി കിടന്നിരുന്നതിനാല്‍ ഹിന്ദുക്കള്‍ക്കെതിരായ എന്തിനോടും മയമില്ലാത്ത പ്രതികരണമായിരുന്നു.
1984ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ വിരാട് ഹിന്ദുസമ്മേളനം നടക്കുമ്പോഴാണ് വിശ്വഹിന്ദു പരിഷത്തുമായി കഠാര്യജി ബന്ധപ്പെടുന്നത്. ഹിന്ദുസാമ്രാജ്യദിന ഉത്സവം അമേരിക്കയില്‍ സമാജ ഉത്സവമായി വിപുലമായി ആചരിക്കാന്‍ 1994ല്‍ തീരുമാനിച്ചതിനു പിന്നില്‍ കഠാര്യജി ആയിരുന്നു. ഹിന്ദുസംഘടനാദിവസം എന്നപേരില്‍ 20 വര്‍ഷമായി ഈ പരിപാടി നടക്കുന്നു. ഹിന്ദുത്വത്തിന്റെ പേരില്‍ അമേരിക്കയില്‍ നടക്കുന്ന ഏറ്റവും വിലയ കൂട്ടായ്മയായി ഇത് മാറി.
ചിന്തകരെയും എഴുത്തുകാരെയും സംഘടിപ്പിച്ച ഇന്തോ അമേരിക്കന്‍ ഇന്റലക്ച്ച്വല്‍ ഫോറം രൂപീകരിച്ച് സംസ്കാരിക രംഗത്ത് സജീവമായ ഇടപെടലാണ് കഠാര്യജി നടത്തിയത്. ഭാരതത്തെ സംബന്ധിക്കുന്ന ഏതുപ്രശ്നത്തോടും മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രതികരിക്കുന്ന പ്രസ്ഥാനമായി ഫോറം മാറി. മാധ്യമങ്ങളില്‍ പത്രാധിപര്‍ക്കുള്ള കത്തിലൂടെയായിരുന്നു കഠാര്യജി തുടക്കത്തില്‍ പ്രതികരിച്ചിരുന്നത്. പിന്നീട് വിഷയങ്ങളില്‍ കഠാര്യയുടെ പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ ചോദിച്ചുവാങ്ങി പ്രസിദ്ധീകരിച്ചു.
ലോകത്താകമാനമുള്ള മാധ്യമങ്ങളില്‍ കഠാര്യജിയുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഡാനിയല്‍ പൈപ്പ്സ്, ഫ്രാങ്ക് മൊറാലിസ്, ഫ്രാന്‍സോ ഗോയിത്തര് തുടങ്ങിയ ബുദ്ധിജീവികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കഠാര്യജി ലോകെമമ്പാടുമുള്ള ഹിന്ദുക്കളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവച്ചിരുന്നു.
അഫ്ഗാനിസ്ഥാനില്‍ ശ്രീബുദ്ധന്റെയും മറ്റും പ്രതിമകള്‍ തകര്‍ത്തതിനെതിരെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തേക്ക് ധര്‍ണ നടത്തിക്കൊണ്ടായിരുന്നു ഇന്ത്യന്‍ പ്രതിഷേധം കഠാര്യജി പൊതുനിരത്തിലേക്ക് കൊണ്ടുവന്നത്. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ പ്രശ്നത്തിലും കഠാര്യജി ശക്തമായി ഇടപെട്ടിരുന്നു. ഇസ്ലാം തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടുകളായിരുന്നു അദ്ദേഹത്തിന്റേത്. ന്യൂജേഴ്സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യഹൂദരുടെ സംഘടനയുമായി സഹകരിച്ച് നിരവധി പരിപാടികളും പ്രചാരണങ്ങളും നടത്തി. പലതവണ ജീവന് ഭീഷണി ഉണ്ടായിട്ടും നിശബ്ദനായിരിക്കാന്‍ ഒരിക്കലും അദ്ദേഹം തയ്യാറായിരുന്നില്ല. ഹിന്ദുക്കളെ അപമാനിച്ച് ശബാന ആസ്മി അമേരിക്കയില്‍ പരിപാടിക്കെത്തിയപ്പോള്‍ പ്രതിഷേധവുമായി പരിപാടി സ്ഥലത്തെത്തിയ കഠാര്യജി യുവാക്കള്‍ക്കും ആവേശമായിരുന്നു.
രാഹുല്‍ഗാന്ധിയും ഒരു സൈനികന്റെ മകളും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് ലേഖനം എഴുതിയതിന് സോണിയാ ഗാന്ധി കഠാര്യജിക്കെതിരെ അമേരിക്കന്‍ കോടതിയില്‍ മാനനഷ്ടകേസ് കൊടുത്തത് അന്താരാഷ്ട്ര വാര്‍ത്തയായിരുന്നു. കേസുമായി കഠാര്യ മുന്നോട്ടുപോയപ്പോള്‍ വിചാരണയ്ക്ക് തയ്യാറാകാതെ കേസ് പിന്‍വലിക്കുകയായിരുന്നു സോണിയാ ഗാന്ധി.
വാജ്പേയി, നരേന്ദ്രമോദി, അശോക് സിംഗാള്‍, എല്‍.കെ. അദ്വാനി തുടങ്ങിയ നേതാക്കളോടൊക്കെ വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന കഠാര്യജി കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ന്യൂയോര്‍ക്കില്‍ നല്കിയ സ്വീകരണത്തിലും സജീവമായിരുന്നു. കാണുമ്പോഴൊക്കെ കേരളത്തിലെ ഹിന്ദുക്കളുടെ അവസ്ഥയെകുറിച്ച് ആകുലതയോടെ ചോദിക്കുമായിരുന്നു. പി. പരമേശ്വര്‍ജി, കുമ്മനം രാജശേഖരന് എന്നിവരുടെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി വിലയിരുത്തി അഭിപ്രായവും പറയുമായിരുന്നു.
പരമേശ്വര്‍ജിയും ആര്. ഹരിയേട്ടനും അമേരിക്കയില്‍ എത്തിയപ്പോള്‍ കഠാര്യജിയുടെ ആതിഥേയത്വം സ്വീകരിച്ചിരുന്നു. സംഘത്തിന്റെ കേരളത്തിലെ പ്രവര്‍ത്തനം കുറച്ചുകൂടി അഗ്രസീവ് ആക്കണമെന്ന ഉപദേശമായിരുന്നു പലപ്പോഴും അദ്ദേഹം നല്‍കിയിരുന്നത്. മാറാട് കൂട്ടകൊല നടന്ന് കുറച്ചുദിവസങ്ങള്‍ക്കുശേഷം കണ്ടപ്പോള്‍ പൊട്ടിത്തെറിച്ച കഠാര്യജിയുടെ ചിത്രം മനസ്സിലുണ്ട്. ”തിരിച്ചടിയാണ് വേണ്ടത്. അന്വേഷണവും പ്രക്ഷോഭവുമൊക്കെ പിന്നീട്.” ഒപ്പമുണ്ടായിരുന്ന ജന്മഭൂമി ലേഖകന്‍ പി. ശ്രീകുമാറിനോട് പൊട്ടിത്തെറിക്കുകയായിരുന്നു കഠാര്യജി.
സംഘടനാബന്ധത്തിനുപരി കുടുംബവുമായി വ്യക്തിബന്ധം പുലര്‍ത്താനും കഠാര്യജി എന്നും ശ്രമിച്ചിരുന്നു. ഞാനും ഭാര്യ ഗീതയും മകന് ഭരതും പലതവണ കഠാര്യജിയുടെ ക്യൂന്‍സിലെ വീട്ടില്‍ പോയിട്ടുണ്ട്. കേരളത്തില്‍ നിന്ന് സംഘവുമായി ബന്ധപ്പെട്ട് ആര് എത്തിയാലും കഠാര്യജിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയും ചെയ്യുമായിരുന്നു. അദ്ദേഹവും ഭാര്യ ഭഗവന്തിയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് അതിഥികളെ സ്വീകരിച്ചിരുന്നത്.
ഭാരതത്തില്‍ സാംസ്കാരിക നായകര്‍ അവാര്‍ഡ് തിരിച്ചുനല്‍കുന്നതിനെതിരെ മരിക്കുന്ന ദിവസവും കഠാര്യജി ഒരു അമേരിക്കന്‍ ചാനലിനോട് സംസാരിച്ചിരുന്നു. സംഗീതജ്ഞനായിരുന്ന അദ്ദേഹം നാട്ടിലും അമേരിക്കയിലും ഗാനസംഘവും രൂപീകരിച്ചിരുന്നു. ഇന്ന് അമേരിക്കയില്‍ ഹിന്ദുക്കള്‍ക്കും ഹിന്ദുസംഘടനകള്‍ക്കും അന്തസ്സ് ലഭിക്കുന്നുണ്ട്. നരേന്ദ്രമോദിക്ക് ലഭിച്ച സ്വീകരണത്തിലും മറ്റും അത് പ്രതിഫലിച്ചു. ഈ അവസ്ഥ സൃഷ്ടിച്ചതിനു പിന്നില്‍ പ്രധാനിയായിരുന്നു നാരായണ്‍ കഠാര്യജി. ആ ജ്യേഷ്ഠസഹോദരന് ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: