കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് മാനേജ്മെന്റിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് അധികജോലി ചെയ്ത് ഡോക്ടര്‍മാര്‍ സമരരംഗത്തിറങ്ങുന്നു. ഇന്ന് കാലത്ത് എട്ട് മുതല്‍ രാത്രി എട്ട് വരെ ജോലി ചെയ്താണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് കാലത്ത് എട്ട് മുതല്‍ രാത്രി എട്ട് വരെ ഡോക്ടര്‍മാരെ കാണുവാന്‍ രോഗികള്‍ക്ക് സാധിക്കും. 12ന് സ്പെഷ്യല്‍ വാര്‍ഡിലേക്കുള്ള അഡ്മിഷന് നിര്‍ത്തലാക്കും. സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കുവാനാണ് ഇത്തരമൊരു സമരമുറ സ്വീകരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജിലെ എംബിബിഎസ്, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ക്കുള്ള മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമായ അടിയന്തിര സൗകര്യങ്ങള്‍ നടപ്പിലാക്കുക, മെഡിക്കല്‍ കോളജിലെ തസ്തികകളും സേവനവേതന വ്യവസ്ഥകളും നിയമാനുസൃതവും തുല്യത നിലനിര്‍ത്തി കൊണ്ടുള്ളതും ആക്കുക, സര്‍ക്കാര്‍ വേതനത്തിന് തുല്യമായ ക്ഷാമബത്തയും അതിന്റെ കുടിശ്ശികയും ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരരംഗത്തേക്കിറങ്ങുന്നത്. പത്രസമ്മേളനത്തില്‍ ഡോ. ബിക്സി ആന്റണി, ഡോ.ബിഫി ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: