കൊച്ചി: എസ്എന്‍ ട്രസ്റ്റിനു കീഴിലെ കോളേജുകളിലെ അധ്യാപക നിയമനം ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ പാടുള്ളൂവെന്ന് ജസ്റ്റിസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചു. എന്നാല്‍ അധ്യാപകരെ നിയമിക്കാനുള്ള അഭിമുഖ പരീക്ഷയും മറ്റും തുടരാമെന്നും ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
എസ്.എന്‍. ട്രസ്റ്റിനു കീഴിലുള്ള കോളേജുകളിലെ അധ്യാപക നിയമനത്തിനായി രൂപം നല്‍കിയിട്ടുള്ള സ്കീമിനെ ചോദ്യം ചെയ്ത് കണ്ണൂര്‍ സ്വദേശി സജീന്ദ്രന് സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം ഈ ഹര്‍ജിയും നവംബര്‍ 26 നു പരിഗണിക്കാനായി മാറ്റി.
എസ്എന്‍ ട്രസ്റ്റിനു കീഴിലുള്ള 16 കോളേജുകളിലെ 62 അസി. പ്രൊഫസര്‍മാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനെ ചോദ്യം ചെയ്ത് വര്‍ക്കല സ്വദേശി റേ സുധന് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഉദേ്യാഗാര്‍ത്ഥികളുടെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയോ പ്രവൃത്തിപരിചയമോ കണക്കിലെടുക്കുന്നില്ലെന്നും ലക്ഷങ്ങള്‍ കോഴവാങ്ങിയാണ് നിയമനം നടത്തുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
നിയമന നടപടികളുടെ ഭാഗമായി നവംബര്‍ 18 ന് അഭിമുഖ പരീക്ഷ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ഹര്ജിക്കാരന് ബോധിപ്പിച്ചു. ഉദേ്യാഗാര്‍ത്ഥികളുടെ അഭിമുഖ പരീക്ഷ ഉള്‍പ്പെടെയുള്ള നിയമന നടപടികള്‍ തുടരാന്‍ അനുമതി നല്കിയ ഹൈക്കോടതി ഹര്‍ജിയില്‍ അന്തിമ ഉത്തരവുണ്ടാകുന്നതുവരെ അധ്യാപക നിയമനം നടത്തരുതെന്ന് വ്യക്തമാക്കി. കോടതി നടപടിയുടെ വിവരങ്ങളും നിയമനത്തിന് സ്വീകരിച്ച നടപടിക്രമങ്ങളും എസ്എന്‍ ട്രസ്റ്റിനു കീഴിലുള്ള കോളേജുകളിലുള്‍പ്പെടെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: