ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ചെന്നൈയിന് എഫ്സിക്ക് തോല്‍വി. കനത്ത മഴ മൂലം ഇടയ്ക്ക് നിര്‍ത്തിവയ്ക്കേണ്ടിവന്ന കളിയില്‍ സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടങ്ങി ചെന്നൈയിന്. മുപ്പത്തിമൂന്നാം മിനിറ്റില്‍ സൂപ്പര്‍ താരം എലാനോയിലൂടെ മുന്നിലെത്തിയ ചെന്നൈയിനെ 44ാം മിനിറ്റില്‍ ഡിയോമന്‍സി കമാരയും, 72ാം മിനിറ്റില്‍ സിലാസും നേടിയ ഗോളിലൂടെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ്.
ആതിഥേയരുടെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. ഒരു മിനിറ്റാകുന്നതിനു മുന്‍പ് സ്റ്റീവന്‍ മെന്‍ഡോസ ബോക്സില്‍ പ്രവേശിച്ച ശേഷം പോസ്റ്റിനും മുന്നിലേക്ക് നല്കിയ പാസ് കണക്ട് ചെയ്യാന്‍ സഹതാരങ്ങള്‍ക്ക് കഴിഞ്ഞില്ല. നാലാം മിനിറ്റില്‍ കളിക്കളത്തില്‍ ചോരവീണു. ചെന്നൈയിന് എഫ്സിയുടെ ബല്വന്തുമായി കൂട്ടിയിടിച്ച് നോര്‍ത്ത് ഈസ്റ്റിന്റെ റീഗന് സിങ്ങിന് തലയില്‍ മുറിവേറ്റു. കെട്ടുമായാണ് റീഗന് സിങ് തുടര്‍ന്ന് കളിച്ചത്. ആറാം മിനിറ്റില്‍ വാശിയേറിയ പോരാട്ടത്തിന് അകമ്പടിയായി പേമാരിയും ആരംഭിച്ചു. കളി ചൂടുപിടിക്കെ പേമാരിക്കുപുറമെ ഇടിയും മിന്നലും. ഇതോടെ 26-ാം മിനിറ്റില്‍ മത്സരം താത്കാലികമായി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പിന്നീട് ഒരു മണിക്കൂറോളം നീണ്ട ഇടവേളയ്ക്കുശേഷം 8.20ഓടെ കളി തുടങ്ങിയത്.
വീണ്ടും ഗോള്‍ മുഖങ്ങള്‍ വിറപ്പിച്ച മുന്നേറ്റം കണ്ടെങ്കിലും 33-ാം മിനിറ്റില്‍ കാണികളെ ആവേശത്തിലാക്കി ആതിഥേയരായ ചെന്നൈയിന് എഫ്സി ലീഡ് നേടി. മെന്‍ഡോസ ബോക്സിലേക്ക് നല്കിയ ത്രൂപാസ് ലോപ്പസ് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്തെങ്കിലും പന്ത് കിട്ടിയത് സൂപ്പര്‍താരം എലാനോയുടെ കാലില്‍. എലാനോയുടെ ഹാഫ് വോളി നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി ഗോളി രഹ്നേഷിനെ അമ്പരപ്പിച്ച് വലയില്‍ (1-0). ഇടവേളയ്ക്കു ഒരു മിനിറ്റ് ശേഷിക്കെ കമാറ നോര്‍ത്ത് ഈസ്റ്റിനായി സമനില നേടി. വലതുവിങ്ങില്‍ നിന്ന് ബോക്സിലേക്ക് ഉയര്‍ന്നുവന്ന പന്ത് കമാറ വലയിലേക്ക് തിരിച്ചുവിട്ടത് ഗോളി അപൗല ഈഡലിന് കൈയിലൊതുക്കാന്‍ കഴിഞ്ഞില്ല. വീണ്ടും കമാറ തൊടുത്ത പന്ത് വലയില്‍ (1-0).
രണ്ടാം പകുതിയിലും ആവേശം അലതല്ലി. 72ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് മുന്നില്‍. സിമാവോയ്ക്ക് പകരക്കാരനായിറങ്ങിയ സിലാസ് വല കുലുക്കി. ഈ ഗോളിനു പിന്നിലും കമാറ. എതിര് പ്രതിരോധത്തെ വകഞ്ഞുമാറ്റി കമാറ നല്കിയ പാസ് സിലാസ് പോസ്റ്റിന്റെ മൂലയിലൂടെ വലയിലേക്കു നിക്ഷേപിച്ചു (2-1).
ജയത്തോടെ 13 പോയിന്റുമായി നാലാം സ്ഥാനത്തേക്കു കയരി നോര്‍ത്ത് ഈസ്റ്റ്. 10 പോയിന്റുള്ള ചെന്നൈയിന് ആറാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: