മിര്‍പൂര്‍: ഏകദിന ക്രിക്കറ്റില്‍ ബംഗ്ലാദേശിന്റെ സ്വപ്നതുല്യമായ കുതിപ്പ് തുടരുന്നു. സിംബാബ്വെയ്ക്കെതിരായ മൂന്നു മത്സര ഏകദിന പരമ്പര തൂത്തൂവാരി ബംഗ്ലാദേശ്. അവസാന മത്സരത്തില്‍ 61 റണ്‍സിന് ജയം സ്വന്തമാക്കി അവര്‍. സ്കോര്‍: ബംഗ്ലാദേശ് – 276/9 (50), സിംബാബ്വെ – 215 (43.3). നാട്ടില്‍ തുടരെ അഞ്ചാം ഏകദിന പരമ്പരയാണ് ബംഗ്ലാദേശിന്റേത്. പാക്കിസ്ഥാന്, ശ്രീലങ്ക, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങി ലോക ക്രിക്കറ്റിലെ പ്രതാപികളാണ് തട്ടകത്തില്‍ അവരുടെ വീര്യം ഏറ്റുവാങ്ങിയത്.
സിംബാബ്വെയ്ക്കെതിരെ മൂന്നാമങ്കത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ ഓപ്പണര്‍മാര്‍ തമിം ഇഖ്ബാലും (73), ഇമ്രുള്‍ കയെസും (73), മധ്യനിരയില്‍ മഹമുദുള്ളയുമാണ് (52) ഭേദപ്പെട്ട സ്കോറിലേക്കു നയിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മുഷ്ഫിഖര്‍ റഹീമും (28) പിന്തുണ നല്കി. ഇഖ്ബാല്‍ 98 പന്തും കയെസ് 95 പന്തും നേരിട്ടു. തമീം ഏഴു ഫോറും ഒരു സിക്സറും നേടിയപ്പോള്‍, കയെസ് ആറു ഫോറും നാലു സിക്സറും പറത്തി. സിംബാബ്വെയ്ക്കായി ലൂക്ക് ജോംഗ്വെ, ഗ്രെയിം ക്രെമെര്‍ എന്നിവര്‍ രണ്ടു വീതവും, തിനാഷെ പനയഗര, സിക്കന്ദര്‍ റാസ, മാല്‍ക്കം വാളര്‍ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
ആശ്വാസ ജയം തേടി സിംബാബ്വെ മധ്യനിര പൊരുതിയെങ്കിലും അഞ്ചു വിക്കറ്റെടുത്ത പേസര്‍ മുസ്തഫിസുര്‍ റഹ്മാന് സന്ദര്‍ശകരെ തുരത്തി. എട്ടോവറില്‍ 34 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റ് നേട്ടം. എട്ടാം മത്സരം കളിക്കുന്ന ഈ ഇടംകൈയന്‍ പേസര്‍ കരിയറില്‍ രണ്ടാം തവണയാണ് അഞ്ചോ അതിലധികമോ ഇരകളെ കണ്ടെത്തുന്നത്. സീന്‍ വീല്യംസിന്റെ (65) പ്രകടനമാണ് സന്ദര്‍ശകരെ വന്‍ തോല്‍വിയില്‍നിന്ന് കരകയറ്റിയത്. നായകന് എല്‍ട്ടണ്‍ ചിംഗുംബര (45), മാല്‍ക്കം വാളര്‍ (32), ക്രെയ്ഗ് ഇര്വിന് (21) എന്നിവരും പിന്തുണ നല്‍കിയെങ്കിലും ജയത്തിന് അതു മതിയാകുമായിരുന്നില്ല. മഷ്റഫ് മൊര്‍താസ, നാസര്‍ ഹുസൈന്, അല്‍ അമീന് ഹുസൈന്, അരാഫത് സണ്ണി, സാബ്ബിര്‍ റഹ്മാന് എന്നിവര്‍ മറ്റു വിക്കറ്റുകള്‍ പങ്കിട്ടു. കളിയിലെ താരമായി തമീം ഇഖ്ബാലും, പരമ്പരയുടെ താരമായി മുഷ്ഫിഖര്‍ റഹീമും തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: